Saturday, December 23, 2006

ബെത്‌ലേഹമിലെ പുല്‍കൂട്

പിന്നേയും ഒരു ക്രിസ്തുമസ്സ് കാലം കൂടി. ഇത്തവണത്തെ ക്രിസ്തുമസ്സിനു പ്രത്യേകതയുണ്ട്. ഉണ്ണീശോ ജനിച്ചു വളര്‍ന്ന സ്ഥലത്താണ് ഈവര്‍ഷത്തെ ക്രിസ്തുമസ്സ് കാലം. പതിവുപോലെ അമ്മയുടെ കത്ത് വന്നു. നാട്ടിലെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍, പള്ളിയിലെ ക്രിസ്തുമസ്സ് വിശേഷങ്ങല്‍, വീട്ടിലെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍, അവസാനം ഉണ്ണീശോടെ സ്വന്തം സ്ഥലത്ത് എന്തൊക്കെ ക്രിസ്തുമസ്സ് വിശേഷങ്ങള്‍ എന്നറിയണം!

ഒന്നാം പര്‍വ്വം: നൊസ്റ്റാള്‍‍ജിയ

അമ്മയുടെ കത്തും പിടിച്ച് ഇരുന്ന എന്റെ മനസ്സ് ടൈം മെഷീനില്‍ കയറി പുറകോട്ട് പോയത് ഞാന്‍ പോലും അറിയാതെയായിരുന്നു.ഓരോ തവണയും ക്രിസ്തുമസ്സ് പുതിയ അനുഭവങ്ങള്‍ തരും. എന്നാലും ചിലതെല്ലാം മാറാതെ ഓരോ തവണയും ക്രിസ്തുമസ്സിനു കൂട്ടു വന്നിരുന്നു. വൃശ്ചികം ബാക്കി വച്ച് ധനു കൈമാറിയ ക്രിസ്തുമസ്സ് കാറ്റ്, ധനുമാസ കുളിര്, നക്ഷത്രം തൂക്കിയ വീടുകള്‍ നിറഞ്ഞ തെരുവ്, നക്ഷത്ര കൂട്ടങ്ങള്‍ ഒന്നിച്ച് പ്രകാശിക്കുന്ന വിപണി, ക്രിസ്തുമസ്സ് കാര്‍ഡുകള്‍, ക്രിസ്തുമസ്സ് ട്രീ, ഒരു മാസത്തെ പ്രയത്നമായി ഉയരുന്ന പുല്‍കൂടുകള്‍, പിന്നീട് സാധാരണക്കാരന്‍ അവഗണിക്കാന്‍ വയ്യാതായ റിഡക്ഷന്‍ സെയിലുകള്‍ അങ്ങനെയങ്ങനെ. ഇത്തവണ ഈശോയുടെ സ്വന്തം നാട്ടില്‍ കൂട്ടിനൊന്നുമില്ല.ഒരു കുഞ്ഞു ഗ്ലോറീയ പാടാന്‍ മണ്ണില്‍ ഇറങ്ങി വന്ന ഒരു കുഞ്ഞു നക്ഷത്രം പോലും ഇല്ല . ഹേയ് സങ്കടമൊന്നുമില്ല, ചുമ്മാ, എന്നു പറഞ്ഞ് ആകാശകുഞ്ഞിതാരകളെ നോക്കി ഞാന്‍ വെറുതെ കണ്ണുറുക്കി കാണിച്ചു, അവ തിരിച്ചും.പെട്ടെന്ന് ഒരുപാട് ഓര്‍മ്മകള്‍ ഒന്നിച്ച് കുതിച്ച് ചാടി, മനസ്സിന്റെ കാണാകയങ്ങളില്‍ നിന്നും പുറത്ത് വന്നു. അവയൊക്കെ തന്നെയായിരുന്നു എനിക്കെന്നും പ്രിയപ്പെട്ട ക്രിസ്തുമസ്സ് ഓര്‍മ്മകള്‍.

പണ്ട്, പണ്ട് എണ്‍പതുകളിലെ ഒരു ക്രിസ്തുമസ്സ് കാലം. ഞാന്‍ പഠിച്ചിരുന്നത് നാടന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന, ഇടവക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഒരു എയ്ഡഡ് എല്‍.പി സ്കൂളില്‍. നാടന്‍ കന്യാസ്തീകള്‍ എന്നു പറഞ്ഞാല്‍ നാട്ടിന്‍ പുറത്തെ കന്യസ്ത്രീ മഠത്തിലെ വലിയ ആഷ് പുഷ് സംസ്കാരം അറിയാത്ത കന്യാസ്ത്രീകള്‍. സ്കൂളിന്റെ ചുറ്റുവട്ടത്തു നിന്നും വരുന്ന അദ്ധ്യാപികമാര്‍. അദ്ധ്യാപകന്മാര്‍ ആരും തന്നെയില്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി പത്ത് നാനൂറ് കുട്ടികള്‍.
എല്ലാ വര്‍ഷവും നവമ്പര്‍ 30 തിയതി അസംമ്പ്ലിയ്ക്കു സി. മര്‍ത്തീന പറയും, "കുഞ്ഞുങ്ങളെ നാളെ മുതല്‍ ക്രിസ്തുമസ്സിനു ഒരുക്കമായ മംഗലവാര്‍ത്ത കാലം ആരംഭിക്കുകയാണ്‌. ഉണ്ണീശോയുടെ പിറവിക്കായി നമ്മളെല്ലാം ഒരുങ്ങേണ്ട കാലമാണിത്‌. പണ്ട്‌ ഒരു പുല്‍‌ക്കൂട്ടില്‍ പിറന്ന ഉണ്ണീശോ ഇന്നു പിറക്കേണ്ടത്‌ നമ്മുടെ ഓരോരുത്തരുടേയും ഹൃദയങ്ങളിലാണ്‌. ഉണ്ണീശോ പിറക്കുമ്പോള്‍ സമ്മാനങ്ങള്‍ കരുതി വയ്ക്കേണ്ടത്‌ നമ്മളാണ്‌.ആ സമ്മനങ്ങള്‍ ഉണ്ടാക്കേണ്ടത്‌ കൊച്ചു കൊച്ചു ത്യാഗങ്ങള്‍ ചെയ്തും ഒഴിവുനേരങ്ങളില്‍ സുകൃത ജപം ചൊല്ലിയുമാണ്‌. നാളെ മുതല്‍ ഓരോ ക്ലാസ്സുകള്‍ ഉണ്ണീശോയുടെ രൂപം അലങ്കരിക്കണം, ചുറ്റും വൃത്തിയാക്കാണം. ആ ക്ലാസ്സുക്കാര്‍ തന്നെ അന്നേ ദിവസത്തെയ്ക്കുള്ള സുകൃത ജപം കണ്ടെത്തുകയും വേണം.“

പിന്നെ ഒരുക്കങ്ങളാണ്‌. മെഴുകുതിരി ഞാന്‍ കൊണ്ടു വരാം, ഉമ്മുകുത്സു രണ്ട്‌ ബലൂണ്‍ കൊണ്ടു വരും, മിനി ഒരു ചന്ദന തിരി, മുരളി തുടയ്ക്കാനുള്ള തുണി, പ്രാഞ്ചീസ്‌ മെഴുകുതിരി, ഇങ്ങനെ പോകും കണക്കെടുപ്പ്‌. സുകൃത ജപം കുട്ടികള്‍ ക്ലാസ്സ്‌ റ്റീച്ചറുടെ സഹായത്തോടെ കണ്ടെത്തും.പിറ്റേന്ന്‌ നേരത്തെ വരുന്ന കുട്ടികള്‍ ഉണ്ണീശൊയെ അലങ്കരിക്കും. ചുറ്റും അടിച്ചു വാരി, ബലൂണുകളും, ചന്ദന തിരികളും കത്തിച്ച്‌ വയ്ക്കും. ബലൂണുകളും തോരണങ്ങളും ചാര്‍ത്തി മോടി പിടിപ്പിയ്ക്കും. അസംമ്പ്ലിയ്ക്ക്‌ ക്ലാസ്സ്‌ ലീഡര്‍ എല്ലാ കുട്ടികള്‍ക്കുമായി സുകൃത ജപം ചൊല്ലി കൊടുക്കും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു. ഇത്‌ 100 പ്രാവശ്യം ചൊല്ലി ഇന്ന് ഉണ്ണീശോയ്ക്കു ഒരു വള നമുക്കു സമ്മാനിക്കാം".

ഞാനെന്നും വൈകുന്നേരം അമ്മയെ നോക്കിയിരിക്കുമ്പോഴാണു സുകൃത ജപം ചൊല്ലുക. അമ്മാമ്മേടെ പഞ്ഞി കവിളു നുള്ളി “അമ്മിച്ചി എന്തേ ഇത്ര നേരായിട്ടും വരാത്തെ“ എന്ന പതിവു ചോദ്യം ഒരു 10 പ്രാവശ്യം ചോദിച്ചു കഴിയുമ്പോള്‍ അമ്മാമ്മയ്ക്കു ദേഷ്യം വരും. "ക്ടാവ്വേ നിനക്കറിയണതന്യാ എനിക്കറിയളോ. നീ മിണ്ടാണ്ടിരുന്ന്‌ കൊന്തെത്തിയ്ക്ക്‌. നിന്റെ അമ്മ അപ്പഴ്ക്കും വരും" അപ്പോള്‍ വേറോന്നും ചെയ്യാനില്ലാത്തതിനാല്‍ ആകാശത്തേയ്ക്ക്‌ നോക്കി ഞാന്‍ ചൊല്ലും " എന്റെ കൊച്ചുണ്ണീശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു".എണ്ണമൊക്കെ എപ്പോഴും തെറ്റും എന്നാല്‍ കുറേ പ്രാവശ്യം ചൊല്ലി കഴിയുമ്പോള്‍ ഒരു കുഞ്ഞുനക്ഷത്രം തിരിച്ചും പറയുന്നതായി എനിക്കു തോന്നും "കുഞ്ഞു മോളേ നിന്നെ ഞാന്‍ സ്നേഹിക്കുന്നു" അതാണ് ഉണ്ണീശോ എന്നു ഞാന്‍ വിശ്വസിച്ചു. പിന്നെ നേരം പോകുന്നതറിയില്ല. അമ്മ വരുന്നതുവരെ ആ കുഞ്ഞു നക്ഷത്രത്തിനോടു വര്‍ത്തമാനം പറഞ്ഞിരിക്കും.

എല്‍.പി സ്കൂളില്‍ നിന്നു പട്ടണത്തിലെ ഹൈസ്കൂളിലെത്തി, പിന്നേയും പല പല വിദ്യാലയങ്ങള്‍, കലാശാലകള്‍, “കൊച്ചുണ്ണിശോയെ നിന്നെ ഞാന്‍ സ്നേഹിക്കുന്നു“ എന്നത്‌ മാത്രം ക്ഷണിക്കാതെ എല്ലാ ക്രിസ്തുമസ്സ്‌ കാലത്തും കൂട്ടുവന്നു.

രണ്ടാം പര്‍വ്വം: ഞാന്‍ കണ്ട ബെത്‌ലേഹമും പുല്‍കൂടും

ഒരു ക്രിസ്ത്യാനി ഒരിക്കലും വന്നു കൂടാത്ത സ്ഥലമാണ്‌ ഇസ്രായേല്‍ എന്നാണ്‌ എന്റെ വ്യക്തിപരമായ അഭിപ്രായം. ക്രിസ്ത്യാനിറ്റിയും, മറ്റു പല,പല കണ്‍സെപ്റ്റുകളും മാറി മറയുന്ന ഒരു കലിഡൊസ്കോപ്പായാണ്‌ എനിക്കീ രാജ്യത്തെ കാണാനാവുക. ചിത്രങ്ങള്‍ മാറി മാറി ഇപ്പോള്‍ യേശു എന്ന രണ്ടക്ഷരം പോലും സംശയത്തോടെയല്ലാതെ ഉച്ചരിക്കാനാവില്ല എന്ന അവസ്ഥയയിരിക്കുന്നു(യേശു എന്ന്‌ പറയുന്നതേ തെറ്റാണെന്നാണ്‌ ഇവിടുത്തെ അറബ്‌ ക്രിസ്ത്യാനികള്‍ പറയുന്നത്‌). ഇങ്ങനെ സംശയ വാസു ആയി മാറിയ എനിക്ക്‌ ഒരിക്കല്‍ ബെത്‌ലേഹമില്‍ പോകാനും അവസരം ഉണ്ടായി, ലബനോന്‍-ഇസ്രായേല്‍ യുദ്ധകാലത്ത്‌, യുദ്ധത്തിനിടയില്‍ പലായനം ചെയ്ത ഇന്ത്യന്‍ സംഘത്തിന്‌ ഒരു ആശ്വാസ യാത്ര എന്ന നിലയ്ക്ക്‌. അങ്ങനെ ഒരു പുല്‍കൂടിന്റെ ഓര്‍മ്മയിലും കലിഡോസ്കോപ്പ്‌ ചിത്രങ്ങളായി.

ജറുസലേമില്‍ നിന്ന് എതാണ്ട് 30 മിനുട്ട് എടുത്തു എന്നാണ് എന്റെ ഓര്‍മ്മ. ജറുസലെമില്‍ നിന്ന് 8 കിലോമീറ്ററേ ഉള്ളൂ എന്ന് വെബ്‌സൈറ്റില്‍ കാ‍ണുന്നു. ജറുസലേമില്‍ നിന്ന് ഇസ്രായേല്‍ ഗവണ്മെന്റ് ടാക്സിയില്‍ ആണ് പോയത്. ഗവണ്‍മെന്റ് ടാക്സിയായത് കൊണ്ടാവും ഇസ്രായേല്‍ അതിര്‍ത്തിയില്‍ ചെക്കിംഗ് ഇല്ലായിരുന്നു. പലസ്തീന്‍ തിര്‍ത്തിയില്‍ ഒരു പട്ടാള ക്യാമ്പ് മാത്രം കണ്ടു. അതിര്‍ത്തിയില്‍ ഇറങ്ങിയപ്പോള്‍ അവിടെ പാലസ്തീന്‍ ഗവണ്മെന്റ് ഗൈഡ് ഉണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം ബത്‌ലേഹമിലേയ്ക്ക്.

2002 ലെ പ്രശ്നങ്ങള്‍ക്ക് ശേഷം അധികം സംഘര്‍ഷങ്ങള്‍ അവിടെ ഉണ്ടായിട്ടിലെങ്കിലും ഇസ്രായേല്‍ പട്ടാളക്കാര്‍ മുഴുവന്‍ വിട്ടു പോയിട്ടില്ല എന്നാണറിഞ്ഞത്. (അല്ലെങ്കിലും പലസ്തിന്റെ എല്ലാ ഗ്രാമത്തിലും ഇസ്രായേല്‍ പട്ടാളം ഉണ്ട് എന്നാണെന്റെ അറിവ്) ഞങ്ങള്‍ പോയ സമയം അവിടെ നല്ല ശാന്തതയുള്ള സമയമായിരുന്നു. ഇസ്രായേല്‍ പട്ടാളക്കാരെ ഒന്നും അവിടെ കണ്ടില്ല. (അവരു ലബനോനിലേയ്ക്ക് പോയി കാണും). ഞാന്‍ കണ്ട ഒരു പാലസ്തിന്‍ തെരുവാണ് ചുവടെ.




അതിര്‍ത്തിയില്‍ നിന്നും 15 മിനിട്ടിനുള്ളില്‍ ഉണ്ണീശോ ജനിച്ചു എന്ന് പറയപ്പെടുന്ന സ്ഥലത്തെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയില്‍ എത്തി.

ചര്‍ച്ച് ഓഫ് നേറ്റിവിറ്റി

എ.ഡി നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കാലത്ത് പണികഴിപ്പിച്ചതാണ് ഈ പള്ളി. സമറിയന്‍ വിപ്ലവത്തില്‍ തകര്‍ന്ന ഈ പള്ളി ആറാംനൂറ്റാണ്ടില്‍ ജസ്റ്റിനിയന്‍ ചക്രവര്‍ത്തി പുതിക്കി പണിതു. ബസലിക്ക പള്ളീ (അവിടെയാണ് യേശു ജനിച്ച ഗുഹയുള്ളത്) ഗ്രീക്ക് കത്തോലിക്കരുടെ അധീനതയിലാണ്. ഇതല്ലാതെ, ലത്തീന്‍ കത്തോലിക്ക പള്ളിയും, അര്‍മേനിയന്‍ പള്ളിയും അടുത്ത് തന്നെയൂണ്ട്. 3 രീതിയിലുള്ള ആരാധനാക്രമങ്ങളിലുള്ള കുര്‍ബ്ബാനയും ബസലിക്ക പള്ളിയില്‍ ഉണ്ടാകാറുണ്ട്. പള്ളിയില്‍ നിന്നുള്ള ഒരു പാലസ്തീന്‍ വ്യു ആണ് താഴെ കാണുന്നത്.



നേറ്റിവിറ്റി പള്ളിയുടെ മുന്നില്‍ ഒരു മുസ്ലീം പള്ളിയാണ്. അത് താഴെ കാണാം.



കയറി ചെല്ലുന്ന കവാടം വളരെ ചെറുതാണ്. ആളുകള്‍ക്ക് കുനിഞ്ഞേ അകത്ത് കയറാന്‍ പറ്റൂ. ഓട്ടോമാന്‍ ഭരണകാലത്ത് കുതിരിയെ ഓടിച്ച് അകത്ത് കയറുന്നത് തടയാനാണ് ഇത് ചെയ്തത്. (അമ്മയുടെ കത്തില്‍ എഴുതിയിരുന്നു, ലത്തിന്‍ പള്ളിയിലെ ക്രിസ്തുമസ്സ് ലേഘനത്തില്‍ ബെത്‌ലേഹത്ത് വന്ന ഒരച്ചന്‍ ഈ വാതിലിനെ കുറിച്ച് എഴുതിയിരുന്നു എന്ന്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ, കുനിഞ്ഞ ശിരസ്സുമായി പള്ളീകകത്ത് പ്രവേശിക്കാനാണ് അത് എന്നതില്‍ എഴുതിരിക്കുന്നു എന്ന്. അതു കണ്ട് അമ്മയെ കളിയാക്കി എഴുതിയതാണ് യഥാര്‍ത്ഥത്തില്‍ ഈ പോസ്റ്റിനു കാരണമായത്. പിന്നെ ആലോചിച്ചപ്പോള്‍ ആ അച്ചന്‍ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമാവാം എഴുതിയിട്ടുണ്ടാവുക എന്ന് തോന്നി). ആ വാതിലാണ് താഴെ. പണ്ടുണ്ടായിരുന്ന വലിയ വാതിലിന്റെ അടയാളങ്ങള്‍ ഇപ്പോഴും അവിടെ ഉണ്ട്. (പടത്തില്‍ കാണാത്തത് എന്റെ പടം പിടുത്തത്തിന്റെ ഗുണം കൊണ്ടാ!).



അങ്ങനെ ആ വാതിലു കുനിഞ്ഞ് കടന്ന് പള്ളിക്കകത്തൂടെ ഉണ്ണീശോ ജനിച്ചതെന്ന് പറയുന്ന ഗുഹയില്‍ ( ഗ്രോട്ടോ, ഒരു താഴ്ന്ന പ്രദേശം, അത്രയേ ഉള്ളൂ) പ്രവേശിച്ചു. അവിടെ ഈശൊ ജനിച്ച സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു കുഞ്ഞി കുഴിയായാണ്. അതിനു ചുറ്റും ഒരു വെള്ളി നക്ഷത്രവും ഉണ്ട്. ആ പടം താഴെ.




ആ സ്ഥലത്തിനു ചുറ്റും വെള്ളി വിളക്കുകളാണ്. ഒരു പടം കൂടി.



ഉണ്ണീശോയെ രാജാക്കന്മാര്‍ ആരാധിച്ച സ്ഥലമാണ് ഇനി കാണുന്നത്.



ഇതുകണ്ടിറങ്ങിയപ്പോള്‍, എന്റെ മനസ്സിലുണ്ടായിരുന്ന തൊഴുത്തും, പുല്‍കൂടും, ഗുഹയും, പാടവും, തണുപ്പും, മഞ്ഞും ഒക്കെ ചേര്‍ന്ന കുട്ടികാല ശേഖരത്തിലുണ്ടായിരുന്ന, ഒരു പടം തുണ്ട് തുണ്ടായി കീറി കാറ്റില്‍ പറന്നു പോയി. പിന്നെ ആ തുണ്ടുകള്‍ ഞാനെടുത്തെന്റെ കലിഡോസ്കോപ്പിലിട്ടു. ആല്‍ബത്തിലൊട്ടിക്കാനായി, കഴിഞ്ഞ ആഴ്ച, റഷ്യന്‍ കടയില്‍ നിന്ന് നേറ്റിവിറ്റി ക്രിബ് എന്ന് വിളിക്കപ്പെടുന്ന പുല്‍കൂടിന്റെ ഒരു വികൃത രൂപവും വാങ്ങി.

എല്ലാ ബൂലോകര്‍ക്കും എന്റെ ക്രിസ്തുമസ്സ് സമ്മാനമായി എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട്. ഇത് ഞാന്‍ കേട്ടിരിക്കുന്നത് ഞങ്ങളുടെ പള്ളിയില്‍ ജോ പാടിയിട്ടാ. അതോണ്ട് എല്ലവരും ജോയുടെ ബ്ലോഗില്‍ പോയി അത് കേള്‍ക്കുക.എല്ലാ ബൂലോകര്‍ക്കും MERRY XMAS & HAPPY NEW YEAR

Sunday, December 10, 2006

ലഹൊഹ് (Lahoh) അഥവാ പാലപ്പമെന്ന വെള്ളേപ്പം

പാലപ്പം എന്ന് കോട്ടയക്കാരും, വെള്ളേപ്പമെന്ന് തൃശ്ശൂര്‍ക്കാരും പറയുന്ന, നമ്മുടെ കേരളത്തിന്റെ സ്വന്തം അപ്പം ഒരു ജൂതവിഭവമാണെന്ന് മിക്കവാറും എല്ലാവര്‍ക്കും അറിയാം. ഇടയ്ക്കൊക്കെ ഇവിടെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇത് കാണാറുണ്ട്. വാങ്ങി കഴിക്കും എന്നല്ലാതെ എന്താണ് അതിന്റെ ചരിത്രം എന്നറിയാന്‍ ശ്രമിച്ചില്ല. ഇക്കാര്യം ഇക്കാസിന്റെ കൊച്ചിയുടെ ജൂതപ്പെരുമയില്‍ നിന്ന് എന്ന പോസ്റ്റില്‍ ഒന്ന് പറഞ്ഞതിന് ഇഞ്ചിയുടെ വക പണിഷ്മെന്റ്: അതിന്റെ ചരിത്രം കുഴിച്ചെടുക്കാന്‍. (ഇതു എത്യൊപിയായിലെ ഇന്‍‌ജെരയില്‍ നിന്നുമാണെന്ന് ഇഞ്ചി കേട്ടീട്ടുണ്ട് എന്നും പറഞ്ഞു.)

കുഴിച്ചെടുത്ത ചരിത്രം ഇവിടെ.



ഇതാണ് ലഹൊഹ് എന്ന് ഇവിടെ അറിയപ്പെടുന്ന അപ്പത്തിന്റെ രൂപം. ഇതിന്റെ പിന്നാലെ പോയി കഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ. മിക്കവരും ഈ പടം കണ്ടീട്ട് പാന്‍ കേക്ക് എന്ന് പറഞ്ഞ് കളഞ്ഞു. ഒരു അപ്പം ലൈവായി കാണിക്കാം എന്ന് കരുതി എന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറും. ചാത്തന്‍ സേവയുണ്ടെന്ന് തോന്നുന്നു (അപ്പത്തിന്), ഇഞ്ചി ചോദിച്ചതിനു ശേഷം ആ അപ്പം അപ്രത്യക്ഷമായി. ക്യാ കരൂ? അപ്പോള്‍ ദേ അപ്പദൈവത്തിന്റെ രൂപത്തില്‍ ഞങ്ങളുടെ വീട്ടുടമസ്ഥ ആഗതയായി. പലതരത്തില്‍ വിവരിച്ചിട്ടും വരച്ച് കാണിച്ചീട്ടും അവര്‍ക്ക് മനസ്സിലായില്ല. അപ്പോഴാണ് മിസ്സിസ്സ് കെ. എം. മാത്യു എന്ന പാചകറാണീ രക്ഷക്കെത്തിയത്. അവരെഴുതിയ പുസ്തകത്തിന്റെ കവര്‍ നമ്മുടെ സ്വന്തം പാലപ്പമായിരുന്നു. (അതേന്നു, എന്റെ കമ്പ്ലീറ്റ് പാചക ഞാണിന്മേല്‍ കളി ആയമ്മയുടെ രണ്ട് പുസ്തകത്തിനെ പുറത്തായിരുന്നു. ഭര്‍ത്തന്‍ പറയുന്നത് ശരിക്കും അദ്ദേഹം അമ്മായമ്മയായി നമിക്കേണ്ടത് ഈ മാഡത്തിനെയാണെന്നാ. എല്ലാ ഭര്‍ത്തന്മാരും ഒരു വഹയാണെനേ, യേത്?) ഈ പടം കണ്ടതോടെ വീട്ടുടമസ്ഥയ്ക്ക് കുളിര്. “ഇതാണ് ലഹൊഹ്, ഇത് എന്റെ നാട്ടിന്നാ“. അവര്‍ യമന്‍കാരിയാണ്.

ലഹൊഹ് എങ്കില്‍ ലഹൊഹ്, ഇന്ന് വന്ന് ഗൂഗ്ലി. അപ്പോള്‍ കാര്യം സത്യമാണ്. ലഹൊഹ് യമനിഷ് ഡിഷ് ആണ്. എന്നാലും ഇന്‍‌ജെരയും ഒന്ന് ഗൂഗ്ലി.

എതാണ്ട് ഇങ്ങനെയാണ് കാര്യത്തിന്റെ കിടപ്പ് എന്ന് തോന്നുന്നു. എത്യൊപ്യ, സോമാലിയ, എറിട്രീയ എന്നീ രാജ്യങ്ങളില്‍, ടഫ് എന്ന ധാന്യം കൊണ്ടുണ്ടാക്കുന്ന ഇന്‍‌ജെര(injera) എന്ന ഒരു തരം അപ്പം ആണ് ഈ ലഹൊഹിന്റെ പൂര്‍വികന്‍. ഇന്‍‌ജെര ഭക്ഷണം കഴിക്കനുള്ള പാത്രമായും ഉപയോഗിക്കുന്നു. (നമ്മുടെ കോണ്‍ ഐസ്ക്രീം പോലെ. അവസാനം കോണും തിന്നാലോ). എറിട്രീയ, സോമാലിയ എന്നിവിടങ്ങളില്‍ ഇന്‍‌ജെരയെ ലഹൊഹ് എന്ന് തന്നെ പറയുന്നു. ഇതുണ്ടാക്കുന്നത് ടഫ് ധാന്യം പൊടിച്ച് ഉപ്പും എണ്ണയും ചേര്‍ത്ത് പുളിക്കാന്‍ വച്ചീട്ടാണ്. 3 മുതല്‍ 7 ദിവസം വരെ ഇങ്ങനെ വച്ച് പുളിപ്പിക്കുന്നത് കല്ലില്ലൊ, പാനിലോ ചുട്ടെടുക്കും. ലോകമാപ്പില്‍ നോക്കുമ്പോള്‍ എറിട്രിയയും യമനും തൊട്ടു തൊട്ട് കീടക്കുന്നു. ഒന്നുകില്‍ യമന്‍‌കാര്‍ എറിട്രിയക്കരില്‍ നിന്നും പഠിച്ച് ഇസ്രായേലിലേയ്ക്ക് വന്നപ്പോ‍ള്‍ കൂടെ കൊണ്ട് വന്നതാകാം. അല്ലെങ്കില്‍ ജൂതന്മാരൂടെ ഉത്ഭവസ്ഥാനമായ എത്യൊപ്യയയില്‍ നിന്നും അവരുടെ കൂടെ പോന്നതാവാം. ഇവിടെ ധാരാളം എത്യൊപ്യന്‍ ജൂതന്മാരുണ്ട്. രണ്ടാമത്തത് വഴി ഇത് കേരളത്തില്‍ എത്തിയിരിക്കാനാണ് സാദ്ധ്യത. (കേരളത്തില്‍ എത്യോപ്യന്‍സ്, യമന്‍, എട്രീയക്കാര്‍ ഒന്നും ഇല്ലല്ലൊ അല്ലേ?)


ഇവിടെ ലഹൊഹ് എങ്ങനെ ഉണ്ടാക്കാം എന്നൊരു പാചക കുറിപ്പ് കിടക്കുന്നു. ഹീബ്രു അറിയുന്നവര്‍ അത് വായിക്കുക. അല്ലത്തവര്‍ ഞാന്‍ എഴുതുന്നത് വിശ്വസിക്കുക.

ലഹൊഹ്

വേണ്ട സാധനങ്ങള്‍

1. ഗോതമ്പ് പൊടി -1 കിലോ
2. ഉപ്പ് -ഒരു റ്റീസ്പൂണ്‍
3. പഞ്ചസാര -1/4 റ്റീസ്പൂണ്‍
4. യീസ്റ്റ് - ഒന്നര റ്റീസ്പൂണ്‍
5. റവ - 2 കപ്പ്
6. എണ്ണ - ആവശ്യത്തിന്
7. ചൂടു വെള്ളം - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

1. യീസ്റ്റ് ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക (ഇതു നമ്മള്‍ ചെയ്യാറുള്ളതല്ലേ)
2.വലിയൊരു പാത്ത്രത്തില്‍ 5 കപ്പ് ചൂട് വെള്ളം എടുക്കുക. അതിലേയ്ക്ക് പഞ്ചസാര, ഉപ്പ്, യിസ്റ്റ് എന്നിവ യഥാക്രമം ഇടുക.
3.രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് റവ ഇടുക. ഒരു മിനുട്ട് ഇളക്കി കൊണ്ടിരിക്കുക. ഒരു കപ്പ് ചൂട് വെള്ളം കൂടെ ഒഴിക്കുക. അതിശേഷം റവ കുറുക്കിയത് വലിയ പാത്രത്തിലേയ്ക്ക് ഒഴിക്കുക ( ഇതല്ലേ നമ്മുടെ കപ്പ് കാച്ചല്‍?)
4.ഗോതമ്പ് പൊടി സാവധാനം പാത്രത്തിലേയ്ക്ക് ഇട്ടുകൊടുക്കുക. നന്നായി കുഴയ്ക്കുക. ഒരു തുണി കൊണ്ട് മൂടി ചൂടുള്ള സ്ഥലത്ത് പുളിയ്ക്കാനായി 2 മണിക്കൂര്‍ വയ്ക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി, ആവശ്യമെങ്കില്‍ വെള്ളവുമൊഴിച്ച് കൊടുക്കണം.
5. ചുടുന്ന രീതി: പാനില്‍ എണ്ണ തൂത്ത് മാവ് ഒഴിക്കുക.
6. മാവിന്റെ ഉപരിതലത്തില്‍ ചെറിയ ഓട്ടകള്‍ (ഹോള്‍ ന്റെ മലയാളം എന്താ?) ഉണ്ടാകുന്നത് വരെ വലിയ ചൂടില്‍ വേവിക്കുക. അതിനു ശേഷം പാന്‍ മൂടി വച്ച് ചെറുതീയില്‍ വേവിക്കുക. അടിഭാഗം ചെറിയ ബ്രൌണ്‍ നിറം ആകുമ്പോല്‍ എടുക്കാം.
7. അടുത്ത അപ്പം ചുടുന്നതിനു മുന്‍പ് പാന്‍ സ്വല്പം തണുപ്പിക്കുക.
( ഹോ, അങ്ങനെ ഞാനും ഒരു പാചക കുറിപ്പ് എഴുതി! എന്റമ്മേ.)

ഈ പാചക രീതി നമ്മുടേതുമായി സാമ്യമുണ്ടല്ലേ? നമ്മള്‍ അരിയാണ് ഉപായോഗിക്കുന്നത് എന്ന് മാത്രം.

പാത്രം
ഇതുണ്ടാക്കുന്ന പാത്രത്തെ കുറിച്ചും ആ തോമയുടെ മകള്‍ ഇഞ്ചി ചോദിച്ചിരുന്നു.
അങ്ങനെ അന്വേഷണം വ്യാപിപ്പിച്ചു. എന്റെ എറ്റവും വലിയ ആശ്രയമായ ലാബ് എഞ്ചിനീയര്‍ രക്ഷയ്ക്കെത്തി. ആശാന്‍ ഈ പടവും കുറിപ്പും കണ്ടപ്പോള്‍ ഓര്‍മ്മിച്ചെടുത്തു, ഇതിന്റെ അവര്‍ക്കിടയിലെ പേരു ലേഹേം തബൂന്‍ എന്നാണ് എന്ന്. ലേഹേം എന്നാല്‍ ബ്രെഡ്, തബൂന്‍ എന്നാല്‍ കളിമണ്‍ പാത്രം. (ബേത് എന്നാല്‍ വീട് (ഹൌസ്) അപ്പോള്‍ ബെത്‌ലേഹം എന്നാല്‍ ബ്രെഡിന്റെ വീട് (ഹൌസ് ഓഫ് ബ്രെഡ്), ലേഹേം എന്നാല്‍ മാംസം (ഫ്ലെഷ്) എന്നും അര്‍ത്ഥമുണ്ട്). ആ കളിമണ്‍ പാത്രമാണ് ഇവിടെ കാണുന്നത്. ഇത് കാനാന്‍‌കാരുടെ ആണെന്ന് ഈ സൈറ്റ് പറയുന്നു. ഇതിന്റെ വയറിനകത്ത് തീയിട്ട് മുകളിലെ തട്ടില്‍ അപ്പം ചുടുമത്രേ. തൃശ്ശൂരിലെ വെള്ളേപ്പങ്ങാടിയിലെ ചട്ടികള്‍ക്ക് ഇതുമായി വിദൂര ബന്ധമുണ്ടോ ആവോ?

ഇഞ്ചി ഡിയര്‍ ഇത്രയും എഴുതിയപ്പോഴേയ്ക്കും ‘ബോറടിയുടെ ദൈവം‘ എത്തി. പെസഹായുടെ പുളിപ്പില്ലാത്ത അപ്പവും കൊഷര്‍ എന്ന കുന്ത്രാണ്ടവും പിന്നീടാകാം.

വാണിങ്ങ്: മേലാല്‍ ഇത്തരം ടഫ് ചോദ്യം ചോദിച്ചാല്‍ ഇഞ്ചിയെന്ന കുട്ടിയെ ക്ലാസ്സില്‍ നിന്നും പുറത്തക്കുന്നതയിരിക്കും, ജാഗ്രതൈ.

കടപ്പാട്: എന്റെ വീട്ടുടമസ്ഥ, ലാബ് എഞ്ചിനീയര്‍ , പിന്നെ ഞാന്‍ അറിയണ കുറെയേറെ ജൂത, അറബിക് സുഹൃത്തുക്കള്‍
സമര്‍പ്പണം: ഇഞ്ചിക്ക് തന്നെ (എന്താ സംശയം!)