Wednesday, October 25, 2006

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നാം എത്രമാത്രം ശ്രദ്ധിക്കണം? ഇങ്ങനെയൊരു ചിന്ത വരാന്‍ കാരണം ഈയടുത്ത് സഹപ്രവര്‍ത്തകയുടെ മകള്‍ക്ക് വാങ്ങി കൊടുത്ത ബാര്‍ബി പാവയോടുള്ള സഹപ്രവര്‍ത്തകയുടെ പ്രതികരണമാണ്.

അവള്‍ പറഞ്ഞതിങ്ങനെ:

“ഞാന്‍ ഒരിക്കലും ബാര്‍ബികളേയൊ, ദേവതകളേയൊ വാങ്ങി കൊടുക്കാറില്ല. സൌന്ദര്യവും, അഴകുമാണ് എല്ലാത്തിന്റേയും അളവു കോലെന്ന് കുട്ടികള്‍ തെറ്റായി ആദ്യം ചിന്തിച്ചു തുടങ്ങുന്നത് ഇത്തരം പാവകളില്‍ കൂടിയാണ്. എന്റെ സുഹൃത്തിന്റെ മകള്‍ക്കിപ്പോള്‍ ഇത്തരം പാവകള്‍ മാത്രം മതി. തന്നെയുമല്ല അവള്‍ എപ്പോഴും സുന്ദരിയായിരിക്കാനും ആഗ്രഹിക്കുന്നു. യഥാര്‍ത്ഥത്തില്‍ സൌന്ദര്യം മാത്രമല്ലല്ലോ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നത്. എന്റെ മകള്‍ക്ക് സൌന്ദര്യം ഇല്ലാത്തതിന്റെ പേരില്‍ ജീവിതം ഒരു ദുരന്തമായി അവള്‍ കാണുന്നത് എനിക്ക് ഇഷ്ടമല്ല.”

വല്ലാത്തൊരു ഇളിംഭ്യത ആയി പോയി എനിക്ക്. ഇന്നേവരെ ഒരു കുട്ടിയ്ക്കും ബാര്‍ബി പാവ വാങ്ങി കൊടുത്തീട്ടില്ല. കുട്ടികള്‍ക്ക് ചേരുന്നതല്ല അതെന്ന തോന്നലില്‍ ടെഡി ബിയറുകളോ വേരെന്തെങ്കിലും കളിപ്പാട്ടങ്ങളോ ആണ് തിരഞ്ഞെടുക്കാറ്. എന്നാലും ബാര്‍ബിയുടെ ക്രൂരമായ ഈ മുഖം ഞാന്‍ ശ്രദ്ധിച്ചീട്ടേ ഇല്ലായിരുന്നു. യൂറോപ്പില്‍ ജനിച്ചു വളര്‍ന്ന, യൂറോപ്പിനെ അന്ധമായി അനുകരിക്കുന്ന ഈ രാജ്യത്തു ജീവിക്കുന്ന സഹപ്രവര്‍ത്തകയില്‍ നിന്നും ഉണ്ടായ ഈ പ്രതികരണം എന്നെ കുറച്ചേറെ ചിന്തിപ്പിച്ചു.

തോക്കുകളും മറ്റും വാങ്ങി കൊടുക്കില്ല എന്ന് നിര്‍‍ബന്ധം പിടിക്കുന്ന മാതാപിതാക്കളെ കണ്ടീട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ശരാശരി മലയാളി ഒരുപാടൊന്നും ശ്രദ്ധിക്കാറില്ല എന്ന് തോന്നുന്നു.

ഞാന്‍ ബാക്ഗ്രൌന്‍ണ്ടില്‍ കേള്‍ക്കുന്ന പാട്ട്: “ ഐ ആം ബാര്‍ബി ഗേള്‍……”

ഇല്ല ഇനിയും ഞാന്‍ ഒരു ബാര്‍ബി പാവ വാങ്ങില്ലായിരിക്കാം.

(വനിതാലോകത്തില്‍ ഒരിക്കല്‍ പോസ്റ്റ് ചെയ്തതാണ്)

Tuesday, October 03, 2006

മഹാത്മാവ്

അതുല്യ ചേച്ചിയുടെ ഈശ്വര അല്ലാ തേരേ നാം..സബ്‌ കോ സന്മതി ദേ ഭഗവാന്‍ എന്ന ബ്ലോഗില്‍ ആദിത്യന്റേയും ഇക്കാസിന്റേയും കമന്റുകള്‍ക്ക് എനിക്ക് പറയാനുള്ളത്

ആദി:

മഹാത്മാവിന്റെ പ്രസക്തി തീരുന്നേയില്ല. ഒരു പക്ഷേ ഞാന്‍ ഇസ്രായേലില്‍ വന്നില്ലായിരുനെങ്കില്‍ ഗാന്ധിജി എനിക്കു വെറുമൊരു രാഷ്ട്ര പിതാവ് മാത്രമായേനെ. മഹാത്മാ എന്ന് മനസ്സാലെ വാഴ്ത്തി പറയാന്‍ ഇവിടുത്തെ ഒരു അറബി ക്ര്യിസ്ത്യന്‍(എന്റെ ലാബ് എന്‍ഞ്ചിനിയര്‍) വേണ്ടി വന്നു. എന്റെ പിഴ, എന്റെ എന്റെ, വലിയ പിഴ. നമ്മുടെ പുതിയ(ഇന്ത്യന്‍) തലമുറ മഹാത്മാവിനെ മനസ്സിലാക്കുന്നില്ലെന്ന നഗ്ന സത്യത്തിനു ഉദാഹരണമാവാം ഞാനും ആദിയും.

അറബ് ക്രിസ്ത്യന്‍ ഞാന്‍ ഇന്ത്യനാണെന്നറിഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത്.

“ നിങ്ങളുടെ ഗാന്ധിജിയെ പോലെ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ പലസ്തീനികള്‍ എന്നെ രക്ഷപ്പെട്ടേനെ. തോക്കിനുപകരം തോക്ക് ഒന്നിനും ഒരു പരിഹാരമല്ല എന്നും പറഞ്ഞ് അഹിംസ മുദ്രാവാക്യമാക്കിയ ഒരു ഗാന്ധിജി തന്നെ വരണം ഇവരെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍. ക്രിസ്തുവിനെ മനസ്സിലാക്കിയ ഒരേ ഒരാള്‍ ഗാന്ധിജിയാണ്. നിന്റെ വലതു കരണത്തടിക്കുന്നവനു ഇടത് കരണം കൂടി കാണിച്ച് കൊടുക്കുക എന്ന് പറഞ്ഞാല്‍ എന്താണെന്നറിയൊ നിനക്ക്? എന്റെ കരണത്തടിക്കൂ ഞാന്‍ കാണിച്ചു തരാം.”

എന്റെ അപ്പനേക്കാള്‍ പ്രായമുള്ള അദ്ദേഹത്തിന്റെ കരണത്തടിക്കാന്‍ എനിക്കു സാധ്യമല്ല എന്ന് പറഞ്ഞ എന്നെ അദ്ദേഹം നിബന്ധിച്ച് അദ്ദേഹത്തിന്റെ കരണത്ത് കൈ വയ്പിച്ചു. എന്റെ വലത് കൈ കൊണ്ട് അദ്ദേഹത്തിന്റെ ഇടത് കവിളിലാണ് ഞാന്‍ തൊട്ടത്. അദ്ദേഹം പറഞ്ഞു.

“തെറ്റ്. ഞാന്‍ വലത് കരണത്തടിക്കാനാണ് പറഞ്ഞത്. ഒന്നൂടെ ശ്രമിക്ക്”

ഞാന്‍ ശ്രമിച്ച് നോക്കി. വലത്തെ ഉള്ളം കൈ കൊണ്ട് മറ്റൊരാളുടെ വലത് കരണത്തടിക്കാന്‍ പ്രയാസമാണെനെനിക്ക് മനസ്സിലായി. എളുപ്പം പുറം കൈ കൊണ്ട് അടിക്കുന്നതാണ്. അത് മനസ്സിലാക്കി തന്ന് അദ്ദേഹം തുടര്‍ന്നു.

“ അടിമകള്‍ ധാരാളം ഉള്ള കാലത്താണ് ക്രിസ്തു ജീവിച്ചത്. അടിമകളെ പുറം കൈ കൊണ്ടാണ് അടിച്ചിരുന്നത്. (അല്ലെങ്കില്‍ പുറം കാലു കൊണ്ട്). തുല്യതയുള്ളവര്‍ തമ്മിലെ വഴക്കുകളിലെ ഉള്ളം കൈ പ്രയോഗം ഉള്ളൂ. അപ്പോള്‍ വലതു കരണത്തടിക്കുന്ന യജമാനന് ഇടത് കരണം കാണിച്ച് കൊടുക്കുന്ന അടിമ പറയാതെ പറയുന്നത് നിങ്ങളെന്നെ അടിച്ചു കൊള്ളൂ പക്ഷേ ഒന്നോര്‍ക്കുക ഞാനും നിങ്ങളെ പോലെ മനുഷ്യനാണ്. ക്രിസ്തു പറയുന്നത് സ്വയം ബഹുമാനിക്കാന്‍ (self respect) പഠിക്കാനാണ്. ഇതാണ് നിങ്ങളുടെ ഗാന്ധിജി ചെയ്തത്. സ്വയം ബഹുമാനം എന്തെന്ന് ബ്രിട്ടീഷുകാരോട് വിളിച്ചു പറഞ്ഞു.“

സ്വയം ബഹുമാനത്തിന്റെ വില ആരേക്കാളും അധികം മനസ്സിലാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ക്ക് ഗാന്ധിജിയെ ഒഴിവാക്കാനാവുമായിരുന്നില്ല എന്ന് മനസ്സിലാക്കുക.

അദ്ദേഹം തുടര്‍ന്നു.
“അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ നിങ്ങള്‍ക്ക് കാണിച്ച് തന്നതെന്താണ്?“
ഞാന്‍ വിഡ്ഡി, തലകുനിച്ച് പറഞ്ഞു. “പാവപ്പെട്ട ജനങ്ങള്‍ക്ക് വസ്ത്രമില്ലാതിരുന്നതിനാല്‍ ഗാന്ധിജി വസ്ത്രമുപേക്ഷിച്ചു.“

“തെറ്റ്“ അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
“അവിടേയും ക്രിസ്തുവിന്റെ സ്വയം ബഹുമാനിക്കാനുള്ള ഉപദേശം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. നിന്റെ മേലങ്കി ആവശ്യപ്പെടുന്നവന് കുപ്പായം കൂടെ നല്‍കുക എന്ന ഉപദേശം. പഴയ നിയമമനുസരിച്ച് നഗ്നനായവനെ നോക്കുന്നവനാണ് തെറ്റുകാരന്‍. മേലങ്കി യജമാനന്‍ ആവശ്യപ്പെട്ടാല്‍ കൊടുക്കാതിരിക്കാന്‍ അടിമയ്ക്ക് കഴിയില്ല. മേലങ്കിയില്ലാതെ നില്‍ക്കുന്നവനെ സമൂഹം കളിയാക്കും. അവന്‍ കുപ്പായം കൂടി ഊരി നഗ്നനായാലൊ? അവനെ നോക്കുന്നവനാണ് തെറ്റുകാരന്‍ അഥവാ മോശപ്പെട്ടവന്‍. അവനെ നോക്കാതിരിക്കാന്‍ സമൂഹത്തിന് തല താഴ്ത്തേണ്ടി വരുന്നു. അവന്‍ തലയുയര്‍ത്തി സ്വയം ബഹുമാനം ആര്‍ജ്ജിക്കുന്നു.പാവപ്പെട്ട ഇന്ത്യാക്കാരെ കൊള്ളയടിക്കുന്ന ബ്രിട്ടിഷുകാരുടെ തല താഴ്ത്തിക്കാന്‍ ഇതിലും നല്ല മാര്‍ഗ്ഗമേത്?”

ഇങ്ങനെ ആര്‍ജ്ജവത്തോടെ ഗാന്ധിജിയെ മനസ്സിലക്കുന്ന വിദേശികള്‍ക്കിടയ്ക്ക് ഗാന്ധിജിയെ മതഭ്രാന്തനെന്ന് വിളിക്കുന്ന നമ്മുടെ സ്ഥാനം എവിടെ എന്നറിയാതെ ഓര്‍ത്തു പോയി.

ആദി, ഗാന്ധിജിയുടെ പിടിവാശികളെ നമുക്ക് മറക്കാം. കസ്തൂര്‍ബയെ ആധുനിക ചികിത്സയ്ക്ക് വിധേയമാക്കാതിരുന്നെങ്കില്‍ അതിന് ഭാരതചരിത്രത്തില്‍ വലിയ സ്ഥാനമൊന്നുമില്ല. അര്‍ദ്ധ നഗ്നനായി ഗാന്ധിജിയെ കൊണ്ട് നടക്കാന്‍ കുറെയേറെ ബുദ്ധിമുട്ടി എന്നു നെഹ്രു പറഞ്ഞു എന്ന് പറയപ്പെടുന്നതും മുഖവിലയ്ക്കെടുക്കേണ്ടതില്ല. അതിനേക്കാള്‍ വലിയ ഒന്ന്, സ്വയം ബഹുമാനം, ഇന്ത്യന്‍ ജനതയെ മനസ്സില്ലാക്കിക്കാനാണ് മഹാത്മാവ് അങ്ങിനെ ചെയ്തത് എന്നതു കൊണ്ട് തന്നെ. മരിച്ചവരുടെ വാക്കുകള്‍ മാത്രമാണ് ഇന്ന് നമ്മോട് കൂടെ. അതാണ് അവരെ അനശ്വരരാക്കുന്നത്. ജീവിച്ചിരുന്ന കാലത്തെ അവരുടെ രാഷ്ടീയം ചികയുന്നത്, കുഴിമാടത്തില്‍ നിന്നെടുക്കുന്ന റോസാപുഷ്പങ്ങള്‍ക്കു സമമാണ്.

ഇക്കാസ്: പാലസ്തീനിനെ കുറിച്ചുള്ള വേവലാതി നല്ലതു തന്നെ. പാലസ്തീനിനെ കുറിച്ച് ഏറെ വ്യാകുലപ്പെടുന്നു ഇസ്രായേലിലെ അറബ് വംശജര്‍. അവര്‍ പോലും പലസ്തീന്റെ തീവ്രവാദം അംഗീകരിക്കുന്നില്ല. പാലസ്തീനിലെ എല്ലാ തീവ്രവാദികളും ഇക്കാസ് പറഞ്ഞ പോലെ (സ്വന്തം കണ്മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ അതു ചെയ്ത പട്ടാള വര്‍ഗ്ഗത്തിനെതിരായി ഇളയമകനെ മനുഷ്യബോംബായി അയയ്ക്കുന്നത് അവരുടെ മനസ്സിനുണ്ടായ മുറിവിന്റെ ആഴം മൂലമാണ്)ഉണ്ടായവരാണേന്നണൊ കരുതുന്നത്. പാലസ്തീന്‍ തീവ്രവാദികളെ തീറ്റി പോറ്റുന്നത് ഇസ്രായേല്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്. നേരത്തെ പറഞ്ഞ ആ അറബ് ക്രിസ്ത്യന്‍ പറഞ്ഞതെന്തെന്നോ? “പാലസ്തിനികള്‍ തീവ്രവാദം ഉപേക്ഷിച്ചു സ്വയം ബഹുമാനിക്കാന്‍ പഠിക്കണം. ഒരു ഗാന്ധിജി അവിടെ പിറക്കണം എന്ന്.”

“സ്വന്തം കൃഷിയിടങ്ങളിലെ ഒലിവ് പറിക്കാന്‍ ഇന്ന് അവര്‍ക്ക് ഇസ്രായേല്‍ സന്നദ്ധ സംഘടനകളിലെ ജൂതന്മാര്‍ കൂട്ടു പോണം. ആയുധമേന്തിയവര്‍ക്ക് ഇതിനൊന്നും നേരമില്ല. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിനും, ഉപ്പു സത്യഗ്രഹത്തിനും, വിദേശ വസ്ത്ര ബഹിഷ്കരണത്തിനും, ചര്‍ക്കയ്ക്കും ഇന്ന് ഏറ്റവും പ്രസക്തിയുള്ള സ്ഥലമാണ് പാലസ്തീന്‍. എങ്കിലേ അവര്‍ക്കവരുടെ മണ്ണ് തിരിച്ചു കിട്ടൂ“

രണ്ട് പട്ടാളക്കാരെ തട്ടി കൊണ്ട് പോയി ഇസ്രായേലിനോടു വിലപേശാനൊരുങ്ങിയ ഹിസ്ബുള്ള ലബനാനിലായത് കൊണ്ട് ലബനാന് നഷ്ടപ്പെട്ടതെന്തെല്ലാം എന്ന് കൂടെ വേണമെങ്കില്‍ ചിന്തിച്ച് കുറച്ച് സമയം നമുക്ക് കളയാം. അത്ര തന്നെ. പലസ്തീന് അതുകൊണ്ട് മെച്ചമൊന്നുമില്ല. അവരുടെ ഇടയില്‍ നിന്നു തന്നെ എല്ലാം മനസ്സിലാക്കുന്ന ഒരു നേതാവ്. അതിനുവേണ്ടിയാണ് ഇന്നവര്‍ കാത്തിരിക്കുന്നത്.

ഇക്കാസിനോട് ഒരു കാര്യം കൂടി: നെറ്റിന്റെ ഈ വലയത്തില്‍ വ്യക്തികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അവര്‍ എന്തു പറയുന്നു എന്നതാണ് കാര്യം. ഇതു കൈപ്പിള്ളി വിളിച്ച് പറയാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. ആരു കേള്‍ക്കാന്‍.

കണ്ണിനു പകരം കണ്ണ്‌, പല്ലിന് പകരം പല്ല്, പഴയനിയമത്തിന്റേതാണെന്നും നിന്റെ വലതു കരണത്തടിക്കുന്നവന് ഇടത് കരണം കാണിച്ചു കൊടുക്കുക, നിന്റെ മേലങ്കില്‍ ആവശ്യപ്പെടുന്നവനു കുപ്പായം കൂടെ നല്‍കുക, ഒരു മൈല്‍ കൂടെ നടക്കാന്‍ നിര്‍ബന്ധിക്കുന്നവനൊപ്പം രണ്ട് മൈല്‍ നടക്കുക എന്നതു പുതിയ നിയമത്തിന്റേതാണെന്നും പറയുമ്പോള്‍ മനസ്സിലാക്കുക പുതിയ നിയമവും ഗാന്ധിജിയും പറയുന്നത് സ്വയം ബഹുമാനമിക്കാനും അതു കാണിക്കാനും പഠിക്കുക എന്നാണ്. അത് ഇന്നും എത്രയും പ്രസക്തമാണ്.
(ഒരു അനോണിയുടെ അടുത്ത് അരവിന്ദ് ബൂലോഗ ക്ലബില്‍ ചോദിച്ചതും ഓര്‍ക്കുന്നു. ഒരു മൂടുപടത്തിനുള്ളില്‍ മറഞ്ഞിരിക്കുമ്പോഴും നിനക്കൊരു മുഖമില്ലേ മനുഷ്യാ. അതിനെ ബഹുമാനിക്കണ്ടെ എന്ന് (കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല))

വാളെടുത്തവന്‍ വാളാലെ!

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

Sunday, October 01, 2006

യോം കിപുര്‍ (Yom Kippur) -ഇസ്രായേലിന്റെ പ്രായ്ശ്ചിത്ത ദിനം

ജൂതന്മാരുടെ പശ്ചാത്താപ ദിനമായ യോം കിപൂര്‍ (Yom Kippur) നാളെയാണ്. ജൂത വര്‍ഷത്തിലെ ഏറ്റവും വിശുദ്ധ ദിവസമായ യോം കിപുര്‍ന്റെ (Day of Atonement) പ്രധാന ആശയം പ്രായ്ശ്ചിത്തവും ഐക്യവുമാണ്. തല്‍മൂദ് അനുസരിച്ച്, വര്‍ഷാരംഭത്തില്‍ (ഒരാഴ്ച മുന്നേ ആയിരുന്നു ജൂത പുതുവര്‍ഷം) ദൈവം 3 പുസ്തകങ്ങള്‍ തുറക്കും. ഒന്ന് ഏറ്റവും മോശമായവര്‍ക്കും, വേറൊന്ന് ഏറ്റവും നല്ലവര്‍ക്കും, മൂന്നാമത്തേത് തെറ്റും ശരിയും ചെയ്യുന്ന നടുവില്‍ ‍നില്‍ക്കുന്ന ജനവിഭാഗത്തിനുമാണ്. ഇതില്‍ ആദ്യ രണ്ട് കൂട്ടരുടെ വിധിയും നേരത്തെ തന്നെ തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട് ദൈവം. മൂന്നാമത്തെ കൂട്ടരുടെ വിധി പറയുന്ന ദിവസമാണ് യോം കിപൂര്‍.

ഇതിന്റെ ആചാരങ്ങളും പ്രാര്‍ത്ഥനകളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുന്നതിനു ഒന്നര മണിക്കൂര്‍ മുന്‍പേ തുടങ്ങും. ജൂത്നമാരുടെ എല്ലാ അവധികളും തലേ ദിവസം സൂര്യന്‍ അസ്തമിക്കുനത് മുതല്‍ പിറ്റേ ദിവസം സൂര്യന്‍ അസ്തമിക്കുന്നത് വരെയാണ്. അധികം മതവിശ്വാസികളലാത്ത ജൂതന്മാര്‍ പോലും ഈ ദിവസം സിനഗോഗില്‍ പോയി പ്രാര്‍ത്ഥിക്കുകയും ഉപവാസം അനുഷ്ഠിക്കുകയും ചെയ്യും.തീ കത്തിക്കാ‍ന്‍ പാടില്ലാത്തതിനാല്‍ ഭയങ്കരമായ മതവിശ്വാസം ഉള്ളവര്‍ ലൈറ്റ് ഇടുക പതിവില്ല. എല്ലാ പാനീയങ്ങളും ഭക്ഷണവും നിഷിധമാണ്. ജൂതന്മാര്‍ അല്ലാത്തവര്‍ പുറത്തിരുന്നു ഭക്ഷിക്കുന്നതും ഇന്നേ ദിവസം വിലക്കപ്പെട്ടിരിക്കുന്നു.

ബസ്, തീവണ്ടി ഒന്നും സര്‍വീസ്സ് ഉണ്ടാവില്ല. വിമാനത്താവളം പോലും അടച്ചിടും. സ്വന്തം വാഹനം പോലും(കാര്‍, മോട്ടോര്‍ സൈക്കില്‍ ഇത്യാദി ഒന്നും) ഇന്നേ ദിവസം തെരുവിലിറക്കാന്‍ പാടില്ല. മത വിശ്വാസികള്‍ ഉള്ള സ്ഥലം ആണെങ്കില്‍ കല്ലേറ് ഉറപ്പ്. സൈക്കില്‍ ഉപയോഗിക്കാം എന്നതിനാല്‍ ഇതിന് സൈക്കിളുകളുടെ ഉത്സവം എന്നു ഇരട്ടപേരുണ്ടത്രേ.

വാല്‍കഷ്ണം: ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ വല്ലാത്ത കൌതുകം തോന്നി. ആചാരങ്ങളൊക്കെ എത്ര നന്ന്. പ്രവര്‍ത്തികള്‍ക്കെ ഉള്ളൂ ഒരിത്തിരി പ്രശ്നം. അതീ യോം കിപുറില്‍ പരിഹരിക്കപ്പെടും. പശ്ചാത്താപം കഴിഞ്ഞാല്‍ പിന്നെ ധൈര്യമായി അടുത്ത യുദ്ധങ്ങള്‍ക്ക് പുറപ്പെടാമല്ലോ. അടുത്ത വര്‍ഷവും ഉണ്ട് യോം കിപുര്‍.

പിന്‍‌വിളി: ആര്‍ക്കൊക്കെയൊ കൈസ്തവരുടെ കുമ്പസാരം ഓര്‍മ്മ വരുന്നു.

കൂടുതല്‍ വായനയ്ക്ക്