Thursday, May 08, 2008

ഫ്രം ബെയ്‌റൂട്ട് റ്റു ജറുസലം

ഏറ്റവും കമ്പം എന്നും പുസ്തകങ്ങളോടായിരുന്നു. അമ്പിളി അമ്മാവന്‍ മുതലിങ്ങോട്ടു് സെക്കന്‍‌ഡ് ഹാന്‍ഡ് പുസ്തകങ്ങളാണു് വായിച്ചിരുന്നതെന്നതിനാല്‍ പുത്തന്‍ പുസ്തകങ്ങളോടുള്ളതിനേക്കാള്‍ അടുപ്പം സെക്കന്‍‌ഡ്‌‌ ഹാന്‍ഡിനോഡാണ്. ഉപയോഗിച്ചു് പഴകിയ പുസ്തകത്താളുകളുടെ മണം, അതിന്റെ ആദ്യതാളുകളില്‍ കണ്ടേക്കാവുന്ന പേരുകള്‍, വശങ്ങളില്‍ കണ്ടേക്കാവുന്ന എഴുത്തുകള്‍, അടിവരകള്‍ എന്നിവ പുത്തന്‍ പുസ്തകം തരുന്നതിനുമപ്പുറം ഒരു ലോകം കൂടി തന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബുധനാഴ്ച ചന്തകളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകമുണ്ടു് എന്നറിഞ്ഞതു് കുറേ വൈകിയാണു്. എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും നാട്ടിലെ പബ്ലിക് ലൈബ്രറിയില്‍ നിന്നിറങ്ങി ലൈബ്രറിയുടെ പുറത്തുള്ള സെക്കന്‍ഡ്‌ ഹാന്‍ഡ് സ്റ്റാളുകളിലെ പുസ്തക കൂമ്പാ‍രങ്ങളില്‍ നിന്നും പ്രിയപ്പെട്ടതിനെ തിരയുന്ന നൊസ്റ്റാള്‍ജിയയോടെ ബുധനാഴ്ച ചന്തയിലും തിരച്ചിലാരംഭിച്ചു. ഒരു ദിവസം കൂടെ വന്നതു് ‘ലേഡി ചാറ്റര്‍ളീസ് ലവര്‍‘, മറ്റൊരു ദിവസം ‘പാപ്പിയോണ്‍‘.

അങ്ങനെ ഒരു ദിവസം നോക്കുമ്പോള്‍ ചിരിച്ചു കൊണ്ടതാ കിടക്കുന്നു ‘ഫ്രം ബെയ്‌റൂ‍ട്ട് റ്റു ജെറുസലം‘! ഹേയ് ഇതു നമ്മുടെ ‘അനോ‍ണി ആങ് സ്വീ ചായ്‘ പറയുന്ന പുസ്ത്കമല്ലേ! ‘ഹൌ! ഈ ഇസ്രായേല്‍ക്കാരുടെ ഒരു ജനാതിപത്യ ബോധം, നമിക്കണം. സ്വന്തം ക്രൂരതകള്‍ വിവരിക്കുന്ന പുസ്തകം ആയിരുന്നിട്ടു് കൂടി അനുവദിക്കുന്നതു് കണ്ടില്ലെ! ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ‘നിരോ‍ധിച്ചേനെ‘ എന്നൊക്കെ ആലോചിച്ചു് പുറം ചട്ട നോ‍ക്കി, “if you are only going to read one book on the middle east, this is it“ എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. ഇതു് തന്നെ വായിക്കേണ്ട പുസ്തകം. പിന്നെ നോക്കുമ്പോള്‍ ഷിമോണ്‍ പെരസിന്റെ ഒരു പുസ്തകം ‘ദ് ന്യൂ മിഡില്‍ ഈസ്റ്റ്‘. വായിക്കുമ്പോള്‍ രണ്ടുഭാഗവും വായിക്കണമല്ലോ. അതിനേയും കൂട്ടാം. ‘റ്റു ജെറുസലം ആന്‍ഡ് ബാക്ക്‘ എന്നൊരു പുസ്തകവും കൂടെ എടുത്തു് അന്നു് ചന്തയില്‍ നിന്നും ഇറങ്ങി.

രണ്ടു് ദിവസം ആ പുസ്തകങ്ങള്‍ തൊട്ടില്ല. മൂന്നാം ദിവസം ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ വായിക്കാനെടുത്തു. ആദ്യത്തെ പേജില്‍ ‘ഫ്രം ബെയ്‌റൂറ്റ് റ്റു ജെറുസലം‘ തോമസ് ഫ്രൈഡ്മാന്‍. ഹെയ് ഇതാരു്! അനോണി പറയുന്ന പുസ്തകം ഡോക്റ്റര്‍ ആങ് സ്വീ ചായ് എഴുതിയതാണല്ലോ. എല്ലാത്തിനും ഉത്തരം പറയുന്ന ആള്‍ ഗൂഗിള്‍. തപ്പി. ഉത്തരം കിട്ടി. രണ്ടു് പുസ്തകങ്ങള്‍ ഉണ്ടു് ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ എന്ന പേരില്‍. ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയതും തോമസ് ഫ്രൈഡ്മാന്‍ എഴുതിയതും. രണ്ടും പ്രസിദ്ധീകരിച്ച വര്‍ഷം 1989. എന്നെ പോലെ തന്നെ പലര്‍ക്കും പുസ്തകം മാറി പോയിരിക്കുന്നു. ഓഹോ കൊള്ളാമല്ലോ!

വീണ്ടും തിരഞ്ഞു. തോമസ് ഫ്രൈഡ്മാന്‍ ആളത്ര നിഷ്പക്ഷന്‍ അല്ല. ഇസ്രായേല്‍ പാലസ്തീന്‍ അനുരഞ്ജനത്തിന്റെ പിന്തുണക്കാരന്‍ ആണെങ്കിലും ഇസ്രായേല്‍ പക്ഷപാതി ആണെന്നു് പല സൈറ്റുകളും പറയുന്നു. വിക്കിയിലാണെങ്കില്‍ അയാളെക്കുറിച്ചുള്ള വിവാദങ്ങളുമുണ്ടു്. എങ്കില്‍ പിന്നെ ഏതു് പുസ്തകമാണാദ്യമിറങ്ങിയതെന്നു് നോക്കാം. പുസ്തകത്തില്‍ ഫ്രൈഡ്മാന്‍ ഒപ്പു് വച്ചിരിക്കുന്നതു് മാര്‍ച്ച് 1989 നു്. പുസ്തകം ഇറങ്ങിയതു് ജൂലായിലോ സെപ്റ്റംബറിലോ ആണു്. ഡോക്ടര്‍ ആങ് സ്വീ ചായുടേതാവട്ടെ 1989 ഫെബ്രുവരിയിലെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടു്. 1989 ലെ നാഷണല്‍ ബുക്ക് അവാര്‍ഡ് ഫ്രൈഡ്മാന്റെ പുസ്തകത്തിനു് കിട്ടിയിരിക്കുന്നു. 1983-ല്‍ ലെബനോനില്‍(ബെയ്‌റൂട്ടില്‍, പ്രത്യേകിച്ചും സാബ്ര-ഷാറ്റില കൂട്ടകൊല റിപ്പോര്‍ട്ടിംഗിനു്)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും 1988-ല്‍ ഇസ്രായേലില്‍(ജെറുസലം)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടു് ഫ്രൈഡ്മാനു്. (സാബ്രാ‍-ഷാറ്റില കൂട്ടക്കൊലയ്ക്കു് ശേഷം ആദ്യം ക്യാമ്പിനകത്തു് കടന്ന ആളുകളുടെ പേരിലൊന്നും ഫ്രൈഡ്മാന്റെ പേരു് കണ്ടില്ല)

പുസ്തകത്തെക്കുറിച്ചൊരു റിവ്യൂ വായിച്ചു. ആദ്യഭാഗത്തു് കടിച്ച് പിടിച്ചു് ലെബനോനിനെ കുറിച്ചും ഇസ്രായേലിനെ കുറിച്ചും അശുഭ ചിന്തായാണുള്ളതെന്നു് പറയാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഭാഗത്ത് ഇസ്രായേലിനോടുള്ള മാനസിക അടുപ്പം തെളിഞ്ഞു് കാണാം. പുസ്തകം വെറുതെ മറിച്ചു് നോക്കി. സാബ്ര ഷാറ്റില കൂട്ടകൊലയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്നു് പുസ്തകത്തില്‍. നോക്കിയ മിക്ക സൈറ്റുകള്‍ക്കും മൂവായിരത്തിനു് മുകളിലുള്ള കണക്കാണ്. വിക്കി പറയുന്ന കണക്ക് 700-3500. എന്തോ കുറേ അക്ഷരത്തെറ്റില്ലേ? പുസ്ത്കം അടച്ചു. ഇനി ഡോക്ടര്‍ ആങ് സ്വീ ചായുടെ പുസ്തകം കിട്ടിയിട്ടു് ഇതു് വായിക്കാം. വിദേശത്തു് നിന്നും പുസ്ത്കം വാങ്ങുന്നവര്‍ പുസ്തക കര്‍ത്താവിന്റെ പേരു് നോക്കി വാങ്ങുക. കേരളത്തില്‍ ഡി.സി യുടെ സൈറ്റിലൊക്കെ ആങ് സ്വീ ചായുടെ പുസ്തകം മാത്രമേ കണ്ടുള്ളൂ.

എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ. മറന്നു് പോകാതിരിക്കാനായി കുറച്ച് കാര്യങ്ങള്‍ കൂ‍ടി എഴുതിയിട്ടേക്കാം.

ഡോക്ടര്‍ ആങ് സ്വീ ചായ്

മലേഷ്യയില്‍ ജനിച്ചു് സിങ്കപൂരില്‍ വളര്‍ന്ന ഡോ: ആങ്ങ് സ്വീ ചായ് ബിരുദത്തിനു ശേഷം ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നു് ലണ്ടനിലെ സെന്റ്‌ ബെര്‍ത്തലോമിയ ആശുപത്രിയില്‍ ആദ്യ വനിത ഓര്‍ത്തോപീഡിയാക് സര്‍ജനായി ജോലി നോക്കുകയും ചെയ്തു. ഇസ്രായേലിനെ പിന്തുണച്ചു് കൊണ്ടു് വളര്‍ന്നു് വന്ന അവര്‍ 1982-ഇല്‍ ഇസ്രായേലിന്റെ ബെയ്‌റൂട്ട് ബോംബിംഗ് ടെലിവിഷനില്‍ കണ്ടതിനു ശേഷമാണു് തന്റെ ഇസ്രായേല്‍-അറബ് വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയതു്. പിന്നീടു് ബെയ്‌റൂട്ടില്‍ യുദ്ധ‌ത്തില്‍ മുറിവേറ്റവരെ ചികിത്സിക്കാന്‍ ഒരു എല്ലുശസ്ത്രക്രിയാ ഡോക്ടറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലണ്ടനിലെ ജോലിയുപേക്ഷിച്ചു് ബെയ്‌റൂട്ടിലെ ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂ‍ഷിക്കാന്‍ യാത്രയായി. അവിടെ അവര്‍ സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്ക് ദൃക്‌സാക്ഷിയായി. അവര്‍ ജോലി ചെയ്തിരുന്ന ബെയ്‌റൂട്ടിലെ ഗാസ ആശുപത്രി സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പിനകത്തായിരുന്നു. സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്കു ശേഷം മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് (MAP) എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയ്ക്കു് രൂപം കൊടുത്തു. സാബ്ര-ഷാറ്റില കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഏരിയല്‍ ഷാരോണ്‍ ഇസ്രായേലില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു.നാലു് ലക്ഷം ഇസ്രായേലികള്‍ പങ്കെടുത്ത പ്രകടനത്തിനോടുവില്‍ കാഹാന്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ സാക്ഷിപറായാന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് ജറുസലേമിലേയ്ക്കു് പോയി. ആ യാത്രയെ പിന്‍പറ്റിയാണു് സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ചെഴുതിയ പുസ്തകത്തിനു് ‘ഫ്രം ബെയ്‌റൂട്ട് റ്റു ജെറുസലം‘ എന്ന പേരു് വന്നതു്.

ഡോക്ടര്‍ ആങ് സ്വീ ചായ്‌യുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.

സാബ്ര ഷാറ്റില കൂട്ടകൊല

സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളിലെ നിരായുധരായ പാലസ്തീനികളെ 1982 സെപ്റ്റമ്പര്‍ 16നു് ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു. കൂട്ടക്കൊലചെയ്യപ്പെട്ടവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഇതേവരെ സാധിച്ചീട്ടില്ല. ആധികാര രേഖകളില്‍ മൂവായിരത്തിനും മുകളില്‍ വരും കൊലചെയ്യപ്പെട്ടവരുടെ എണ്ണം എന്നു് കണക്കാക്കുന്നു.

പടിഞ്ഞാറെ ബെയ്‌റൂട്ടില്‍ ഷാറ്റില UNRWA പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ അടുത്തു് കിടക്കുന്ന ഒരു നിര്‍ധന ഗ്രാമമാണു് സാബ്ര. രണ്ടു് ഭാഗത്തേയും ജനങ്ങളുടെ നിരന്തര സമ്പര്‍ക്കം മൂലം രണ്ടു് ഭാഗങ്ങളും ഒരുമിച്ചു് സാബ്ര-ഷാറ്റില എന്നറിയപ്പെട്ടു. ഈ ക്യാമ്പില്‍ പാലസ്തീന്‍ അഭയാര്‍ത്ഥികളും തെക്കന്‍ ലബനോനില്‍ നിന്നും വന്ന ഷിയകളും തിങ്ങി നിറഞ്ഞിരുന്നു.

1975 മുതല്‍ 1990 വരെ നടന്ന ലബനോന്‍ ആഭ്യന്തരയുദ്ധത്തില്‍, ആദ്യം സിറിയയുമായും പിന്നീട് ഇസ്രായേലുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സായുധ പാര്‍ട്ടിയാണു് ഫാലഗനിസ്റ്റ് പാര്‍ട്ടി. അവരുടെ നിയന്ത്രണത്തിലായിരുന്ന ലബനീസ് മരോനൈറ്റ് ക്രിസ്ത്യനികളും സിറിയ, ഇറാന്‍ എന്നിവരുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളും മറ്റ് പി.എല്‍.ഓ യും തമ്മില്‍ പരസ്പരമുള്ള യുദ്ധങ്ങളും കൂട്ടക്കൊലകളും പതിവായിരുന്നു. ഈ ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷം ആളുകള്‍‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇക്കാലങ്ങളില്‍ ഇസ്രായേലിനെതിരെയുള്ള പി.എല്‍.ഓ യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് ദക്ഷിണ ലബനോനിലാണു്. ജൂണ്‍ 4, 1982-ല്‍ ഇസ്രായേലി അംബാസിഡര്‍ ഷ്ലോമോ ആര്‍ഗോവിനെ ലണ്ടനില്‍ വച്ചു് ഫത്താ സ്ഥാപകന്‍ അബു നിദാലിന്റെ സംഘടന വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 1982 ജൂണ്‍ 6 നു് അറുപതിനായിരം പട്ടാളക്കരുമായി ഇസ്രായേല്‍ സൈന്യം ലബനൊനിലേക്ക് അതിക്രമിച്ചു് കയറി. രണ്ടു് മാസത്തെ അതിക്രമത്തിനു് ശേഷം യു.എന്‍ പ്രായോജക വെടിനിര്‍ത്തല്‍ കരാറില്‍ പി.എല്‍.ഓ ലബനോനില്‍ നിന്നു് ഒഴിഞ്ഞു പോകാമെന്നും ഇസ്രായേല്‍ സേന ഇനി ബെയ്‌റൂട്ടിലേക്ക് മുന്നേറില്ല എന്നും തീരുമാനമായി.

സെപ്റ്റമ്പര്‍ 1 നു് ബെയ്‌റൂട്ടില്‍ നിന്നുള്ള പി.എല്‍.ഓ ആണ്‍ പോരാളികളുടെ പുറത്താക്കല്‍ പൂര്‍ത്തിയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും ക്യാമ്പുകളില്‍ അവശേഷിച്ചു. രണ്ടു് ദിവസത്തിനു് ശേഷം ഇസ്രായേല്‍സേനയെ ക്യാമ്പിനു് ചുറ്റും വ്യനിസിച്ചു. ആ സമയത്തു് ലബനോന്‍ പ്രധാനമന്ത്രിയും മാരിനേറ്റുകളിടെ ഇടയില്‍ സമ്മതനുമായ ബാച്ചിര്‍ ജെമായേലിനെ, ബാക്കിയുള്ള പാലസ്തീനിന്‍ പോരാളികളെ വേരടക്കം പിഴുതുകളഞ്ഞ് ലബനോനില്‍ സമാധാനം സ്ഥാപിക്കാനും, ഇസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പിടാനും, ഇസ്രായേല്‍ നിര്‍ബന്ധിച്ചു. പക്ഷേ ജെമായേല്‍ വഴങ്ങിയില്ല.സെപ്റ്റംബര്‍ 14 നു് ജെമായേല്‍ കൊലചയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം അന്നു് ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണും പ്രധാനമന്ത്രിയായിരുന്ന മാനഹേം ബിഗിനും ഇസ്രായേല്‍ മന്ത്രിസഭയോട് കൂടിയാലോചിക്കാതെ പടിഞ്ഞറെ ബെയ്‌റൂട്ട് കൈവശപ്പെടുത്താന്‍ തീരുമാനിച്ചു. പടിഞ്ഞാറെ ബെയ്‌റൂട്ട് ആക്രമിക്കില്ല എന്ന് യു.എനുമായി ഉണ്ടാക്കിയ കരാറും, മുസ്ലീമുകളെ സംരക്ഷിച്ചുകൊള്ളാമെന്ന് യു.എസ് എഴുതി കൊടുത്ത സമ്മതപത്രവും, മുസ്ലീം സേനകളുമായി ഉണ്ടാക്കിയ സമാധാന കരാറും കാറ്റില്‍ പറത്തിയാണു് ഈ കയ്യേറല്‍ നടന്നതു്.

സെപ്റ്റംബര്‍ 15 ഉച്ചയോടെ ഇസ്രായേല്‍ സേന ക്യാമ്പ് വളഞ്ഞു. ക്യാമ്പിന്റെ എല്ലാ കവാടങ്ങളിലും ചെക്പോയന്റുകള്‍ സ്ഥാപിച്ചു. കുവൈറ്റ് എമ്പസി കെട്ടിടം ഉള്‍പ്പെടെ ഉയരമുള്ള കെട്ടിടങ്ങളിലെല്ലാം ഇസ്രായേല്‍ സേന നിലയുറപ്പിച്ചു. ഏരിയല്‍ ഷാരോണ്‍ ഫാലഗനിസ്റ്റ് സായുധസംഘത്തെ സാബ്ര-ഷാറ്റില ക്യാമ്പിനകത്തേയ്ക്കു ക്ഷണിച്ചു. ഇസ്രായേലി സേനയാല്‍ വളയപ്പെട്ട ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ഇസ്രായേല്‍ സേന തന്നെ ഫാലഗനിസ്റ്റ് ഗ്രൂപ്പിനു് കമാന്റ്സ് കൊടുത്തു. എല്ലാം നല്ല വെളിച്ചത്തില്‍ ചെയ്യാന്‍ ഫ്ലഡ് ലൈറ്റും ഇട്ടുകൊടുത്തു!! സെപ്റ്റംബര്‍ 18 നു് കാലത്തു് ഫാലഗനിസ്റ്റ് സായുധ സംഘം സ്ഥലം കാലിയാക്കിയതിനു് ശേഷം പത്രപ്രവര്‍ത്തകരെത്തി പുറം ലോകം ഈ വാര്‍ത്ത അറിയുമ്പോഴേയ്ക്കും, ഇസ്രായേല്‍ സേന 700മുതല്‍ 800 വരെയെന്നും പാലസ്തീനികള്‍ മൂവായിരം മുതല്‍ മൂവായിരത്തഞ്ഞൂറു് വരെയെന്നും പറയുന്നത്ര ആളുകള്‍ കൊലചെയ്യപ്പെട്ടിരുന്നു.

പിന്നീടു് ഏരിയല്‍ ഷാരോണിനെ യുദ്ധകുറ്റവാളിയാക്കണം എന്നവശ്യപ്പെട്ടു് നടന്ന പ്രകടനത്തിനൊടുവില്‍ ഉണ്ടായ കാഹന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ബെല്‍‌ജിയന്‍ കോടതില്‍ നടന്ന കേസിനെ കുറിച്ചും വായിക്കുക.

സാബ്ര-ഷാറ്റിലയില്‍ മാത്രമൊന്നുമല്ല ആകാലഘട്ടത്തില്‍ കൂട്ടക്കൊലകള്‍ നടന്നതു്. പക്ഷേ സാബ്ര-ഷാറ്റില അതിന്റെ പ്ലാനിങിംന്റെ കുബുദ്ധി കൊണ്ടും പുരുഷന്മാരെ നിര്‍ബന്ധിച്ചു പുറത്താക്കയതിനു് ശേഷം നിരായുധരായ സ്ത്രീകളേയും കുട്ടികളേയും, വൃദ്ധന്മാരേയും എല്ലാ കരാറുകളും സമ്മതപത്രങ്ങളും കാറ്റില്‍ പറത്തി നടത്തിയതു് കൊണ്ടും ലോകം മുഴുവന്‍ അപലപിച്ചു,പ്രതിക്ഷേധിച്ചു. യു.എന്‍ അത് വംശീയകുരുതിയായി പ്രഖ്യാപിച്ചു.

സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ച് ഡോക്ടര്‍ ആങ് സ്വീ ചായ്‌‌ എഴുതിയ പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റ്

ക്വാനകൂട്ടക്കൊല

മുകളില്‍ എഴുതിയതു് വായിച്ചും പറഞ്ഞും കേട്ടവയാണു്. ഇസ്രായേലില്‍ വന്നതിനു ശേഷം ഒരു ഇസ്രായേല്‍ ലബനോന്‍ യുദ്ധം നേരില്‍ കാണാന്‍ ‘ഭാഗ്യ‘മുണ്ടായി. രണ്ട് രാജ്യങ്ങളുടെ ഗവണ്മെന്റ് തമ്മിലുള്ള യുദ്ധമായിരുന്നില്ല അതെന്നതിനാല്‍ ഇസ്രായേല്‍-ലബനോന്‍ സംഘര്‍ഷം എന്നാണു് ശരിയായ രാഷ്ട്രീയ പ്രയോഗം. ലബനോനിലെ ഹിസ്ബുള്ള എന്ന സായുധ സംഘവും ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മിലായിരുന്നു യുദ്ധം. ആയിരത്തിനടുത്തു് ഹിസ്ബുള്ള പോരാളികളും, ആയിരത്തിലധികം ലബനോന്‍ ജനങ്ങളും നൂറിലധികം ഇസ്രായേല്‍ പട്ടാളക്കാരും അമ്പതില്‍ താഴെ ഇസ്രായേല്‍ ജനങ്ങളും കൊലപ്പെട്ട യുദ്ധം 2006 ജൂലായ് 12 നു് തുടങ്ങി, 2006 ആഗസ്റ്റ് 14 നു് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഈ മുപ്പത്തി മൂന്നു ദിവസങ്ങളുടെ ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഹൈഫയില്‍ ഇരുന്നു് ‘കത്യൂഷയും‘, ‘ഫൈറ്റര്‍ പ്ലൈനുകളും‘ കണ്ടു് ‘രസി‘ക്കുകയും, ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്കോടുന്നതു്, ഫൈറ്റര്‍ പ്ലൈനുകള്‍ എണ്ണി ബോറടിക്കുമ്പോള്‍ ഒരു നേരമ്പോക്കിനും അതിലുപരി വ്യായമത്തിനും നല്ലതാണെന്നു് കണ്ടെത്തുകയും ഉണ്ടായി. ഷെല്‍ട്ടറുകള്‍ക്ക് പുറത്തിറങ്ങി കാറ്റുകൊള്ളുമ്പോള്‍ ദൂരെ ലബനോന്‍ അതിര്‍ത്തിക്കപ്പുറം കേള്‍ക്കുന്ന ബോബിംങിന്റെ ശബ്ദവ്യത്യാസത്തിനനുസരിച്ചു് ബോംബിന്റെ വലിപ്പം എത്രയായിരിക്കുമെന്നും ബോംബുകള്‍ കൃത്യസ്ഥലങ്ങളില്‍ ഇടാന്‍ ലേസര്‍ എത്രമാത്രം സഹായിക്കുമെന്നും കൂലങ്കഷമായി ചര്‍ച്ച ചെയ്തു. കുറച്ച് ദിവസം കൊണ്ട് തന്നെ ഈ വിനോദം മടുത്തതിനെ തുടര്‍ന്നു്‌ രഹോവത്തിലേയ്ക്ക് വിരുന്നു് പോവുകയും അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ മയങ്ങി ജീവിതം തുടരുകയും ചെയ്തു. ഒരു രാത്രിപാര്‍ട്ടിയില്‍ തുറസ്സായ പബിലിരുന്നു ഞങ്ങളും, രഹോവത്തിലെ കൂട്ടുകാരും, ഇസ്രായേലികളും അഭയാര്‍ത്ഥി ജീവിതത്തിന്റെ ‘ത്രിലി‘ന്നെ കുറിച്ചും ഹൈഫ ആക്രമണം മുന്‍‌കൂട്ടി കാണാത്ത മൊസാദിനെ കുറിച്ചും ലെബനോനിലെ സ്ഥിതിയെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ര‍ഹോവത്തിലെ എയര്‍ ബേസില്‍ നിന്നും പൊങ്ങി പറന്ന ഫൈറ്റര്‍ പ്ലൈയിനിന്റെ കാതടപ്പിക്കുന്ന ശബ്ദം ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ‘ത്രസിപ്പിക്കുന്ന‘ ഒച്ചയായിരുന്നു. മറ്റൊന്നും ചെയ്യാനിലാത്തതിനാല്‍ ഫലാഫലയും തിന്നു് രഹോവത്തിലെ റ്റി.വിയ്ക്ക് മുന്നില്‍ 24 മണിക്കൂറും ഇരിക്കുന്നതിനിടയില്‍ ഒരു ദിവസമാണു് ക്വാന സംഭവം നടക്കുന്നതു്. അഭയാര്‍ത്ഥി ജീവിതത്തിലെ അതി സന്തോഷങ്ങള്‍ മടുത്തതിനെ തുടര്‍ന്നു് ഞങ്ങള്‍ ഹൈഫയിലേയ്ക്ക് തിരിച്ചു് വരികയും യുദ്ധത്തിന്റെ അവസാനക്കാലത്തു് അത്‌ലറ്റിക് പരിശീലനങ്ങള്‍ നടത്തുകയും ചെയ്തു.


ഔദ്യോ‍ദിക രേഖകള്‍ അനുസരിച്ച് ജൂലായ് 30, 2006 നു് നടന്ന ക്വാന കൂട്ടകൊലയില്‍ 28 പേര്‍ മരിക്കുകയും 16 പേരെ കാണാതവുകയും ചെയ്തു. അതില്‍ 16 പേര്‍ കുട്ടികളായിരുന്നു. കുട്ടികള്‍ക്കുള്ള ഷെല്‍‌ട്ടറില്‍ ആയിരുന്നു ബോംബിങ്ങ് നടന്നതു്. യുദ്ധത്തില്‍ ഇസ്രായേല്‍ യു.എസ് നിര്‍മ്മിത ലേസര്‍ ഗൈഡഡ് ബോംബുകളും ഹിസ്ബുള്ള കാറ്റിലാടുന്ന കത്യൂഷകളുമാണു് ഉപയോഗിച്ചിരുന്നതു്. രാത്രി സമയത്തു് കത്യൂഷ ലോഞ്ച് ചെയ്താല്‍ ലോഞ്ചിങ്ങ് സ്ഥലം ഇസ്രായേല്‍ ചാരക്കണ്ണുകള്‍ക്ക് എളുപ്പം കണ്ടു്പിടിക്കാം എന്നതിനാല്‍ രാത്രിസമയത്തു് ഹിസ്ബുള്ള കത്യൂഷകള്‍ ലോഞ്ച് ചെയ്തിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു ലോഞ്ചിങ് സ്ഥലം ബോംബ് ചെയ്യപ്പെട്ട കെട്ടിടത്തിന്റെ അടുത്തു് കണ്ടെത്തിയിരുന്നു എന്നും പറഞ്ഞു് ഇസ്രായേല്‍ ഒരു വീഡിയോ റ്റേപ്പ് ഇറക്കിയിരുന്നു. പക്ഷേ അതിലെ സ്ഥലത്തു്‌ നിന്നും ബോംബിങ്ങ് നടന്ന സ്ഥലത്തേയ്ക്കു് കുറച്ചു് ദൂരമുണ്ടു്. ക്വാനയില്‍ നിന്നും കണ്ടെടുത്ത Mk84 ബോംബ് ലേസര്‍ ഗൈഡഡ് ബോംബിന്റെ വാര്‍ ഹെഡ് ആയി ഉപയോഗിക്കുന്നതാണു്. കൃത്യമായ ലോക്കേഷനില്‍ ബോംബിങ്ങ് നടത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചീട്ടും ലക്ഷ്യം തെറ്റി എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്രായേലിനായില്ല. ആ കെട്ടിടത്തില്‍ ഹിസ്ബുള്ള പോരാളികള്‍ ഒളിച്ചിരുന്നുവെന്നും അവിടെ ഉള്ളവരെ മനുഷ്യരക്ഷാകവചം ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാല്‍ കുട്ടികള്‍ ഉണ്ടെന്നറീഞ്ഞീട്ടും ബോംബ് ചെയ്യുകയായിരുന്നെന്നും ഇസ്രായേല്‍ സമ്മതിച്ചു. മാപ്പും പറഞ്ഞു! പക്ഷേ ക്വാനയില്‍ നിന്നും ഒരൊറ്റ ഹിസ്ബുള്ള പോരാളിയുടെ ജഡം പോലും കിട്ടിയീല്ല. അവിടെയെങ്ങും ഒരു ഹിസ്ബുള്ളക്കാരനെയും കണ്ടില്ല എന്ന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍മാ‍ര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നു് ഇസ്രായേലിന്റെ അറുപതാം സ്വാതന്ത്ര്യദിനമാണു്. അതുകൊണ്ടു് അവധിയായതിനാല്‍(തുമ്പികൂട്ടങ്ങളെ പോലെ പറക്കുന്ന സൈനീക ഹെലിക്കോപ്ടറുകളും ഹൈഫ കടലിനു മുകളില്‍ ലബനോന്‍ അതിര്‍ത്തിയിലേക്ക് കഴുകനെ പോലെ പറക്കുന്ന ഫൈറ്റര്‍ ‍പ്ലൈനുകളും അസ്വസ്ഥമാക്കിയെങ്കിലും) ഈ പോസ്റ്റ് തീര്‍ക്കാന്‍ പറ്റി.നസ്‌റുള്ള (ഹിസ്ബുള്ള തലവന്‍) അടുത്തൊരു ആക്രമണത്തിനു് കോപ്പു കൂട്ടുന്നു എന്നു് ഇസ്രായേലി ഇന്റലിജെന്റ്സ്.യുദ്ധത്തില്‍ സിവിലിയന്‍സിനു് ഒളിക്കാനും രക്ഷപ്പെടാനും, ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള തയ്യറെടുപ്പു് ‘ഡ്രില്ലുകള്‍’ മുറയ്ക്കു് നടന്നു് വരുന്നു. ഒരു യുദ്ധം കൂടി രസിക്കാനുള്ള ഭാഗ്യം കിട്ടരുതെന്നുണ്ട്. എന്തു സംഭവിക്കുമോ ആവോ?


വാല്‍ക്കഷണം: റഹോവത്തിലെ അഭയാര്‍ത്ഥി ജീവിതം ആഘോഷിക്കുന്നതിനിടയില്‍ ബോറടിച്ച ഒരു ദിവസമോ, ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ദിവസമോ ( ദിവസവും ഹൈഫയില്‍ വച്ചു് കേട്ട വേവി സൈറണുകള്‍ കേക്കാതായപ്പോള്‍ കുഞ്ഞുങ്ങള്‍ക്കുറക്കം കിട്ടിക്കാണില്ല) ഞങ്ങള്‍ ജറുസലേമില്‍ പോയിരുന്നു. അവിടെ സ്ഥലങ്ങള്‍ കാണിച്ചു തന്ന അറബി ഗൈഡ് കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്തിനു് മുകളില്‍ കൊണ്ടു് പോയി ഒരു ജനലിലൂടെ വെയിലിങ്ങ് വാളിനപ്പുറമുള്ള ജറുസലം ദേവാലയത്തിന്റെ തങ്കതാഴികക്കുടം കാണിച്ചു തന്നു. (അതിനകത്തു് കയറാനുള്ള സമയം കഴിഞ്ഞിരുന്നു). വിവരണങ്ങള്‍ കഴിഞ്ഞു് ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു “നിങ്ങള്‍ക്കറിയോ ഏരിയല്‍ ഷാരോണ്‍ ഇതിനകത്തു് കയറുന്നതു് വരെ ഇവിടെ എന്തു സമാധാനത്തിലാണു് ആളുകള്‍ കഴിഞ്ഞിരുന്നതെന്നു്. അയാള്‍ ചെയ്തതിനു് അയാള്‍ അനുഭവിക്കുന്ന കണ്ടില്ലേ.“ ഏരിയര്‍ ഷാരോണ്‍ ജനുവരി 4, 2006 മുതല്‍ കോമയിലാണു്. സ്ഥിരമായ വെജിറ്റേറ്റീവ് അവസ്ഥ ആണെന്നാണു് ഇപ്പോഴത്തെ സ്ഥിരീകരണം.


സമര്‍പ്പണം: എന്നെ വളരെയധികം സ്വധീനിച്ചൊരു പുസ്തകമാണു് ഫ്രം നോം‌പെന്‍ റ്റു പാരഡൈസ്. എഴുതിയതു് വാര്‍ ‍ഹോഗ് ആഷ്. വിയറ്റ്നാം യുദ്ധക്കാലത്ത് കംബോടിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റേയും യു.എസ് ആക്രമണത്തിന്റേയും കെടുതികള്‍ അനുഭവിച്ചു് കംബോടിയന്‍ തലസ്ഥാനമായ നോം‌പെനില്‍ നിന്നും ഓടി രക്ഷപ്പെട്ട ഒരമ്മയുടെ കഥയാണു് പുസ്തകത്തില്‍. എനിക്കതു് വായിക്കാന്‍ കിട്ടുന്നതു് എന്റെ ആത്മസ്നേഹിതയുടെ ചാച്ചന്റെ ശേഖരത്തില്‍ നിന്നാണു്. ഫിക്ഷനില്‍ കുരുങ്ങി കിടന്നിരുന്ന ഞാന്‍ നോണ്‍-ഫിക്ഷന്റെ ആരാധികയായതു് ആ പുസ്തകത്തിലൂടെ. ധാരാളം വായിക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്തിരുന്ന ചാച്ചന്‍ ബ്ലോഗ് എഴുതിയിരുന്നെങ്കില്‍ എന്നതു്, നടക്കാന്‍ സാധ്യതയില്ല എന്നറിയുമെങ്കിലും വളരെ ആഗ്രഹിക്കുന്നൊരു കാര്യമാണു്. (ബ്ലോഗ് അക്കാദമിയ്ക്ക് അത്തരക്കാരെ കൊണ്ടു് വരാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.) ഈ പോസ്റ്റ് ചാച്ചനു് സമര്‍പ്പിക്കുന്നു.

10 comments:

യാരിദ്‌|~|Yarid said...

ഈ ഒരു പുസ്തകം വായിക്കുന്നതു ഏകദേശം ഒന്നരവര്‍ഷത്തപ്പുറത്താണ്. യദൃശ്ചയാ കണ്ടു, ഒരെണ്ണം മേടിച്ചു..

പാലസ്തീനികള്‍ എന്തനുഭവിക്കുന്നു എന്നൂള്ളതിന്റെ നേര്‍ക്കാഴചകളാണ് ഈ പുസ്തകം. ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു മരവിപ്പായിരുന്നു ആദ്യം. ഇരകള്‍ പിന്നീട് വേട്ടകാരാകുക എന്നുള്ള ക്രൂരമായ ഒരു തമാശ..അതും ഹിറ്റ്ലറിനെ തോല്പികുന്ന രീതിയിലുള്ളത്. ഇതും മറ്റൊരു രീതിയിലുള്ള ഹോളൊകാസ്റ്റ് തന്നെയല്ലെ?? കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത ഇസ്രയേലിന്റെ ഹുങ്ക്.!!!

അതുപോലെ ഇസ്രയേലിനു സ്വാതന്ത്ര്യദിനമൊ? മറ്റൊരു രാജ്യത്തു കടന്നു കയറി അവിടം വെട്ടിപ്പിടിച്ചെടുത്തെതിനെ സ്വാതന്ത്ര്യദിനമെന്നാ‍്ണോ പറയുന്നത്. അതൊ അധിനിവേശദിനമെന്നൊ?

ചെയ്തതിനൊക്കെ പ്രതിഫലം കിട്ടിയതായിരിക്കണം ഷാരോണിനു..

Inji Pennu said...

നല്ല ലേഖനം

"അയാള്‍ ചെയ്തതിനു് അയാള്‍ അനുഭവിക്കുന്ന കണ്ടില്ലേ."

ഇങ്ങിനെ കരുതുന്നതിനോട് മാത്രം അല്പം എതിര്‍പ്പുണ്ട്. രോഗം വരുന്നതു ചെയ്യുന്ന പാപങ്ങള്‍ കൊണ്ടാവില്ല.

ഡാലി said...

യാരിദ്, ഇഞ്ചി, വായനക്കും കമന്റിനും നന്ദി.

ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നം വളരെ സങ്കീര്‍ണ്ണമാണു്. അതിനെ കുറിച്ചു് എന്തെങ്കിലും എഴുതിമ്പോള്‍ വൈകാരികത ഒട്ടും തന്നെ വരാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടു്. വൈകാരികത കൊണു് തീര്‍ക്കാവുന്ന ഒന്നല്ല ഇത്.
ഇസ്രായേല്‍ പ്രശ്നത്തെ സങ്കീര്‍ണ്ണമാക്കുന്നതു്, അറബ് രാജ്യങ്ങളിലുള്ള അഭയാര്‍ത്ഥികളുടെ കാര്യം സംസാരിക്കുക പോലും ചെയ്യുകയില്ല (ഹ്യൂമന്‍ ട്രാസ്പോര്‍ട്ടേഷന്‍ നടന്നു് കഴിഞ്ഞു) എന്ന ഇസ്രായേല്‍ ധാര്‍ഷ്യമാണു്.

ഷാരോണിന്റെ അവസ്ഥയെ കുറിച്ചുള്ള കമന്റ് പോസ്റ്റ് എഴുതിയ ആളുടെ നിരീക്ഷണമോ വീക്ഷണമോ അല്ല. ജെറുസലേമിലെ അറബികളുടെ(എന്നാല്‍ ഇസ്രായേല്‍ പൌരന്മാര്‍)നിസ്സാഹായാവസ്ഥയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ കാണിക്കാന്‍ വാല്‍ക്കഷ്ണമായി ചേര്‍ത്തതാണു്. അല്ലാതെ രോഗം വരുന്നതു് പാപം കൊണ്ടു് എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കാനല്ല. അങ്ങനെ ആരും മനസ്സിലാക്കരുതു് എന്നഭ്യര്‍ത്ഥിക്കുന്നു.

ഷാരോണിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു് ധാരാളം അഭ്യൂഷങ്ങള്‍ സ്കോളേഴ്സിന്റെ ഇടയില്‍ തന്നെ നിലനില്‍ക്കുന്നു.തന്റെ ഭരണത്തിന്റെ അവസാനക്കാലത്ത് ഗാസയിലെ ജൂത കുടിയേറ്റക്കാരെ പിന്വലിക്കാനും ഗാസയില്‍നിന്ന് ഒഴിയാനും ഷാരോണ്‍ തയ്യാറായിരുന്നു.ഇതു സൃഷിച്ച പ്രത്യാഘാതങ്ങള്‍ മൂലം 2006 ലെ ഇലക്ഷനില്‍ മത്സരിക്കാന്‍ ലിക്കുഡ് പാര്‍ട്ടിയില്‍ നിന്നു് രാജിവച്ച് കദിമ എന്നൊരു പാര്‍ട്ടി ഉണ്ടാക്കിയതിനു് തൊട്ടുപിന്നാലെയാണു് ഒരു മൈനര്‍ സ്ട്രോക്കില്‍ ഷാരോണ്‍ ആശുപ്രതിയില്‍ ആകുന്നതു്. കദിമ വിജയിക്കുമെന്നു് ഉറപ്പായിരുന്നു. ഷാരോണ്‍ വിജയിച്ചാല്‍ സമാധാനശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒരുപാട് നാടകങ്ങള്‍ക്കൊടുവില്‍ ഇപ്പോഴും സ്ഥിരികരണങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ക്കവസാനം ഷാരോണിന്റെ കോമ അവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

മൂര്‍ത്തി said...

ഇന്നാണിത് കണ്ടത്..നന്ദി..യാരിദിന്റെ സംശയം എനിക്കും ഉണ്ടായി...

ഡാലി said...

മൂര്‍ത്തീമാഷേ, സംശയങ്ങള്‍ക്കു് മറുപടി രാജീവിന്റെ (1, 2, 3) പോസ്റ്റില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായി ഒന്നുമില്ല. രാജീവിന്റെ പോസ്റ്റില്‍ നിന്നും ഒരു ഭാഗം പകര്‍ത്തുന്നു.
“മുഹമ്മദും കുടുംബവും സമാധാനത്തോടെ കഴിഞ്ഞിരുന്ന വീട്ടിലേക്കു മഴ കോരിച്ചൊരിയുന്ന ഒരു രാത്രി, മോശയും മക്കളും കയറി വന്നു. അവര്‍ ആകെ തകര്‍ന്നടിഞ്ഞവരും, പരിക്ഷീണരുമായിരുന്നു. അവര്‍ പറഞ്ഞു. ക്ഷമിക്കണം, ഞങ്ങളൊരിക്കല്‍ ഈ വീട്ടില്‍ താമസിച്ചിരുന്നു". അറബ്‌-ജൂത സംഘര്‍ഷത്തിന്റെ ആകെത്തുക ഈയൊരു കഥയിലുണ്ട്‌. ഞാന്‍ കുട്ടികളോടു പറയാറുണ്ട്‌. തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതെന്നു ബോധ്യമുള്ള ഭൂമിയുടെ എഴുപത്തെട്ട്‌ ശതമാനവും അവര്‍ നമുക്ക്‌ തന്നു. 67ലെ യുദ്ധത്തിനുശേഷം ബാക്കിവന്ന ആ ഇരുപത്തെട്ടു ശതമാനം ഭൂമിയെങ്കിലും നമ്മള്‍ അവര്‍ക്ക്‌ വിട്ടുകൊടുക്കേണ്ടതല്ലേ?“

ഇതെങ്കിലും ഇസ്രായേലില്‍ നിന്നും നേടിയെടുക്കുകയാണു് വേണ്ടതു്. അല്ലാതെ ഇസ്രായേലിനെ അംഗീകരിക്കാതിരുന്നീട്ട് വല്ല കാര്യവുമുണ്ടോ?

മുന്‍പു് പറഞ്ഞീട്ടുള്ളതു് തന്നെ ഇക്കാര്യത്തില്‍ എന്റെ നീലപാടു്

1. പാലസ്തീന്‍ അതിര്‍ത്ത്തിക്കുള്ളില്‍ നിന്നും ഇസ്രായേലിന്റെ നിരുപാധിക പിന്മാറ്റം.

2. (ഒന്നാമത്തെ പോയിന്റിനേക്കാളും) പാലസ്തീന്‍-ഇസ്രായേല്‍ പ്രശ്നത്തില്‍ രാജീവിന്റെ പോസ്റ്റില്‍ പറഞ്ഞീട്ടുള്ളതിനേക്കാളും ഭീകരമായി അനുഭവപ്പെട്ടീട്ടുള്ളതു് പാലസ്തീനലാതെയുള്ള മറ്റു് രാജ്യങ്ങളിലെ അഭയാര്‍ത്ഥികളുടെ സെറ്റില്‍മെന്റ് ആണു്. ആ പ്രശ്നം തന്നെയാണു് സാബ്ര-ഷാറ്റില കൂട്ടക്കൊലയ്ക്കു് (അതുപോലുള്ള പലതിനും) ഇസ്രായേലിനെ പ്രേരിപ്പിച്ചതു്. അറബ് രാജ്യങ്ങളില്‍ നിന്നും ഇസ്രായേലിലേയ്ക്ക് (ജൂത)ഹ്യൂമന്‍ ട്രാന്‍സ്പോര്‍ട്ടേസ്ഷന്‍ നടന്നു. അതുകൊണ്ടു് അറബ് രാജ്യങ്ങളില്‍ ഉള്ള അഭയാര്‍ത്ഥികളെ ആ രാജ്യങ്ങള്‍ സ്വീകരിക്കണം. തങ്ങള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യില്ല എന്ന ഇസ്രായേല്‍ ധാര്‍ഷ്ട്യമാണു് ആദ്യം മാറ്റേണ്ടതു്. ഇതു്‌ ലോകത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു് നേടിയെടുക്കാന്‍ വേണ്ടൊരു നേതാവാണു് ഇന്നു പാലസ്തീനു വേണ്ടതു്‌. നിര്‍ഭ്ഗ്യവശാല്‍ അങ്ങനെയാരുമിന്നില്ല.

Anonymous said...

ഡാലി എന്താണുദ്ദേശിക്കുന്നത്? അഭയാര്‍ത്ഥികളുടെ പ്രശ്നം ഒരു പാലസ്തീന്‍ നേതാവും ഉന്നയിക്കുന്നില്ല എന്നാണോ അതോ ഉന്നയിക്കുന്ന നേതാക്കളൊന്നും 'ഡാലിയുടെ ഗാന്ധി'യെപ്പോലെ (യഥാര്‍ഥ ഗാന്ധി നീതിയില്‍ വിശ്വസിക്കുന്ന ആളായിരുന്നു, അനീതിയുടെ സ്റ്റാറ്റസ്കോയെ അഹിംസയിലൂടെയെങ്കിലും പ്രതിരോധിക്കണം എന്നു വിശ്വസിക്കുന്ന ഒരു മനുഷ്യ സ്നേഹി) അത്ര കഴിവില്ലാത്തവരാണെന്നോ?

അല്ലാ, എന്താണവരുടെ കഴിവ്കേട് എന്നു കൂടി വ്യക്തമാക്കിത്തന്നാല്‍ ഉപകാരമായിരുന്നു.

Sureshkumar Punjhayil said...

Hi.... How are you...!!!

ഡാലി said...

മറുപടി വൈകിയതില്‍ ക്ഷമിക്കണം പഴയ അനോണിമസേ, ചില തിരക്കുകള്‍ല്‍ക്കിടയില്‍ മറന്ന് പോയി. ഇപ്പോഴത്തെ പാലസ്തീന്‍ നേതാക്കള്‍ വേണ്ടത്ര ഒച്ചപ്പാട് ഉണ്ടാക്കുന്നില്ല എന്ന് തന്നെ. തീവ്രവാദം മാത്രമല്ലല്ലോ ഒച്ചപ്പാടുണ്ടാക്കാന്‍ വഴി.

ലോകമാധ്യമങ്ങളിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കുക. അഭയാര്‍ത്ഥിപ്രശ്നമാണോ ഗാസാപ്രശ്നമാണോ വരുന്നത്? പോട്ടെ, മിഡില്‍ ഈസ്റ്റ് ന്യൂസ് എന്ന പാലസ്തീന്‍ ഓറിയന്റഡ് മലയാളം സൈറ്റ് വായിക്കുക. രോഷം എവിടെ ആണ് കേന്ദ്രീകരിക്കപ്പെടുന്നത്? പാലസ്തീന്‍ രോഗി, ഇസ്രായേല്‍ വൈദ്യന്‍ കല്‍പ്പിക്കുന്ന പാല് കുടിക്കുന്നില്ലെ?

ഡാലിയുടെ ഗാന്ധി എന്നത് എന്താണെന്ന് തിരിച്ച് വ്യക്തമാക്കി തന്നാല്‍ നന്നായിരുന്നു. യൂണിവേഴ്സിറ്റിയീല്‍ സുഖമല്ലേ?

Anonymous said...

പലസ്റ്റീനില്‍ ഇതു വരേയായി ൪൨൮ എണ്ണം മരിച്ചു കഴിഞ്ഞു! എന്നിട്ടും എന്താണാവോ ഹമാസ് വേണ്ടത്ര ഒച്ചപ്പാടുണ്ടാക്കാത്തേ.....!

Anonymous said...

I like to play Asda Story, because I like its name, also I like Asda Story gold. My friend told me that she would buy Asda Story money for me, and I was so happy. I do not like to go shopping, because it always spends a lot of money, but I never hesitate to buy Asda Story Gold. You can buy cheap Asda Story gold; it is so easy and convenient.