ചൂട്ടഴി

അഴികള്‍ക്കിടയിലൂടെയുള്ള കാഴ്ച

Wednesday, April 15, 2009

ഇടത്തോട്ടൊഴുകുന്ന ബ്യാഹ്‌ലേ*കള്‍



കമ്പോളമല്ല, ഗവണ്‍മെന്റാണു രാജ്യം ഭരിക്കേണ്ടതെന്നു പ്രഖ്യാപിക്കാന്‍ വോട്ട് ഉപയോഗിക്കുക. 2009 പാര്‍ലിമെന്റ് ഇലക്ഷനില്‍ ഇടത് പക്ഷം ഉയര്‍ത്തുന്ന സുപ്രധാന വിഷയങ്ങളില്‍ ഒന്നാമത്തേതാണിത് "Say No to Corporate Raj"

കോപ്പറേറ്റുകളെ ഓര്‍ക്കുമ്പോള്‍ എല്ലായ്പ്പോഴും ആദ്യം ഓര്‍മ്മവരുന്നത് ആപ്പിളുകള്‍ക്കും മുന്തിരിക്കുലകള്‍ക്കുമിടയില്‍ തൂങ്ങി കിടക്കുന്ന കുപ്പിവെള്ളങ്ങളാണ്. ജീവിതത്തില്‍ ചെയ്ത തീര്‍ത്ത ഒട്ടനവധി യാത്രകള്‍ക്കും ഇത്രനാളത്തെ ഇന്ത്യയ്ക്ക് വെളിയിലെ ജീവിതത്തിനു ശേഷവും ഒരോ കുപ്പി വെള്ളം വാങ്ങുമ്പോഴും മനസ്സിനൊരു കനമാണ്. പലപ്പോഴും കുപ്പി വെള്ളം വാങ്ങാനുള്ള മനസ്സിലായ്മ മൂലം വെള്ളം കുടിയുടെ കുറവ് കൊണ്ട് നിസ്സാരമല്ലാത്ത അസുഖങ്ങള്‍ പോലും വന്നു. എന്നീട്ടും ..
കുപ്പിവെള്ളത്തിനു കനം വര്‍ദ്ധിപ്പിച്ചെതെന്തെന്നു തിരിഞ്ഞു നോക്കിയപ്പോഴാണു മനസ്സിലായത് അത് ജീവിതവുമായി വല്ലാതെ ബന്ധപ്പെട്ടു കിടക്കുന്നു.

നഗരപ്രാന്തത്തിലാണ് ജനിച്ചതും ബാല്യം കഴിച്ചു കൂട്ടിയതും. കാലുകള്‍ നഗരത്തിലേക്ക് നീട്ടി വച്ച് തലത്തിരിച്ച് കൈകള്‍ പരമാവധി തന്റെ പഴയ ഇടത്തിലേക്ക് തന്നെ തൊട്ടുകൊണ്ടുള്ള വല്ലത്തൊരു ജീവിതമാണ് ഏത് നഗരപ്രാന്തത്തിലും. അന്ന് കാലത്ത് അവിടെ വെള്ളമില്ലായിരുന്നു. മഴ പെയ്യുമ്പോള്‍ മാത്രം വെള്ളം നിറയുന്ന കിണറുകള്‍. വര്‍ഷം മുഴുവന്‍ വെള്ളമുള്ള കിണറുകള്‍ ഉള്ളത് മഠത്തിലും മത്തായി ചേട്ടന്റെ വീട്ടിലും. എട്ടും -ഒന്‍പതും മാസം ഗര്‍ഭത്തിലും മഠത്തിന്റെ വേലി കുനിഞ്ഞ് കടന്ന് വെള്ളം കൊണ്ടുവന്നുവെന്ന് എല്ലാ വേനല്‍ക്കാലങ്ങളിലും അമ്മ സ്വയം ഓര്‍ത്തു കൊണ്ടിരുന്നു. പിന്നീട് മഠത്തില്‍ നിന്നും വെള്ളം കൊടുക്കാതെയായി.പൊതുക്കിണറില്‍ നിന്നും വെള്ളം കോരുന്ന മത്സരത്തില്‍ അമ്മ എന്നും തോറ്റു പോയി. മത്തായി ചേട്ടന്റെ വീട്ടില്‍ നിന്നും പത്ത് പതിനഞ്ചു വീട്ടുക്കാര്‍ ഊഴം വച്ച് വെള്ളം കൊരികൊണ്ടിരുന്നു. രണ്ട് നട (ഒരുനട = 2 കുടം) വെള്ളം കോരുമ്പോഴേ വെള്ളം കലങ്ങും. വെള്ളം കലങ്ങിയാല്‍ മത്തായി ചേട്ടന്റെ ഭാര്യ തുടങ്ങും ചീത്ത. എന്നും അമ്മയ്ക്ക് കരച്ചിലാണു. ഞങ്ങള്‍ കുട്ടികള്‍ നടന്ന് തുടങ്ങിയപ്പോഴെ വെള്ളം കൊണ്ടുവരുന്ന കുഞ്ഞു ബക്കറ്റുകള്‍ അമ്മ വാങ്ങി തന്നു. മത്തായി ചേട്ടന്‍ വീടു വിറ്റ് ത്രേസ്യാമ്മേടത്തി വീട് വാങ്ങിയപ്പോള്‍ ചീത്തയുടെ കനം കൂടി, അമ്മയുടെ കണ്ണുനീരിന്റേയും.

അക്കാലങ്ങളില്‍ തങ്ങളുടെ ഭൂമിയില്‍ കിണറിലാതിരുന്നവര്‍ പുതിയ കിണറുകള്‍ കുത്താന്‍ തുടങ്ങി. വെട്ടി തീരുന്ന കിണറുകളിലെല്ലാം വിരിച്ച പാറ. അപൂര്‍വ്വം ചിലയിടങ്ങളില്‍ ഉറവകണ്ടാല്‍ ശര്‍ക്കരവെള്ളവും നാളികേരപ്പൂളുമായി ആഘോഷം. എങ്കിലും ഉറവകള്‍ ഒന്നും തന്നെ വേനല്‍ക്കാലങ്ങളെ അതിജീവിച്ചില്ല. അവയെല്ലാം ശക്തി കുറഞ്ഞ ഉറവകളായിരുന്നു. മത്തായി ചേട്ടന്‍ വേനലില്‍ കിണറു ചേറെടുത്ത് കഴിഞ്ഞാല്‍ പിന്നെ മറ്റിടങ്ങളിലെ ഉറവുകള്‍ നിലക്കും. വെള്ളമില്ലാത്ത പൊട്ടക്കിണറുകള്‍ ഒന്നായി മൂടാന്‍ തുടങ്ങി. ഞങ്ങളുടെ കിണറു മൂടാന്‍ അമ്മ സമ്മതിച്ചില്ല. മഴക്കാലത്തെങ്കിലും മറ്റുള്ളവരുടെ ചീത്ത കേള്‍ക്കണ്ടല്ലോ. വെള്ളം വണ്ടികള്‍ എത്തിക്കാനുള്ള ശ്രമം ചിലപ്പോഴൊക്കെ വിജയിച്ചു. തള്ളില്‍ നിന്നും വെള്ളം പിടിക്കുന്നതില്‍ അമ്മ എന്നുമൊരു പരാജയമായിരുന്നു. പൊതുടാപ്പുകള്‍ക്കായി ചിലര്‍ ശ്രമം തുടങ്ങി. ഞങ്ങളുടെ വഴിയില്‍ ഒരു പൈപ്പിനായി അപ്പന്‍ ശ്രമിച്ചെങ്കിലും ആ വഴിയില്‍ കൂടി വെള്ളകുഴല്‍ പോയീട്ടേ ഇല്ലായെന്നതിനാല്‍ കുറേ ദൂരെ മത്തായി ചേട്ടന്റെ കിണറിനും അപ്പുറമാണൊരു ടാപ്പ് വന്നത്. ത്രേസ്യാമ്മേടത്തിയുടെ കനം കൂടിയ വാക്കുകള്‍ എല്ലാ വേനല്‍ക്കാലങ്ങളിലും അമ്മയുടെ കണ്ണില്‍ കനം കൂടിയ തുള്ളികളുണ്ടാക്കി. ഞങ്ങള്‍ പ്രൈമറി കഴിഞ്ഞപ്പോള്‍ അമ്മ പ്രഖ്യാപിച്ചു ഇത്രനാളും ഞാന്‍ വെള്ളം ചുമന്നു. ഇനി എനിക്കു വയ്യ. നിങ്ങള്‍ വലുതായില്ലേ ഇനി നിങ്ങള്‍ വെള്ളം കൊണ്ടുവാ. അഭിമാനികളായിരുന്നു ഞങ്ങള്‍. രണ്ടാഴ്ച്ചയോ മറ്റോ ഞങ്ങള്‍ കനം കൂടിയ വാക്കുകള്‍ കേട്ട് വെള്ളം കോരിയിട്ടുണ്ടാകും. പിന്നെ ഞങ്ങള്‍ പ്രഖ്യാപിച്ചു ഇനി മുതല്‍ പൊതു ടാപ്പില്‍ നിന്നും മതി വെള്ളം. ടാപ്പില്‍ നിന്നും പകുതി ദൂരം അനിയന്‍ ചുമക്കം അവിടെ നിന്നും വീടു വരെ ഞാനും. സ്കൂളില്‍ പോകുന്നതിനു മുന്‍പ് വീട്ടിലെ പാത്രങ്ങളിലെല്ലാം വെള്ളം നിറയ്ക്കുക എന്നതായിരുന്നു അന്ന് ഹോംവര്‍ക്കിനേക്കാള്‍ പ്രധാനപ്പെട്ട പണി. ടാപ്പ് വെള്ളത്തിനു ക്ലോറിന്‍ ചുവ ആര്‍ക്കും സഹിക്കാന്‍ കഴിയുമായിരുന്നില്ല. ത്രേസ്യാമ്മേടത്തിയുടെ കിണറില്‍ നിന്നും കുടിക്കാനായി മാത്രം ഒരു നട വെള്ളം അമ്മ എടുത്തു പോന്നു; ഞങ്ങള്‍ സ്ഥിരം എതിര്‍ത്തിരുന്നുവെങ്കിലും.

പുതിയ വീട് വാങ്ങാന്‍ അപ്പന്‍ പദ്ധതിയിട്ടപ്പോള്‍ അമ്മയ്ക്കൊരേയൊരു നിര്‍ദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. വറ്റാത്ത കിണറുണ്ടാവണം. ഒത്തുവന്ന വീടിന്റെ കിണര്‍ അതിര്‍ത്തി കിണറയായതുകൊണ്ട് വളരെയധികം ബാധ്യത വരുമായിരുന്നീട്ടും അപ്പന്‍ രണ്ടു പറമ്പും കൂടെ ഒന്നിച്ചു വാങ്ങി; ഇനിയൊരിക്കലും വെള്ളത്തിനു വേണ്ടി കരയരുത്. അല്‍പ്പകാലത്തിനു ശേഷം വീടിന്റെ മുറ്റത്ത് തന്നെ പൊതുടാപ്പ് വന്നു. ഞങ്ങള്‍ തിളപ്പിക്കാത്ത കിണറുവെള്ളം തന്നെ കുടിച്ചു. ക്ലോറിന്‍ ചേര്‍ന്ന പൈപ്പുവെള്ളം കുടിച്ചില്ല. ഒരോ സ്ഥലത്തും ചെന്ന് വെള്ളം കുടിച്ച് അമ്മ പറയും ഞങ്ങളുടെ വെള്ളത്തിനാണു രുചി. കട്ടിയില്ലാത്ത നല്ല തെളിഞ്ഞ വെള്ളമാണ്. എല്ലായാത്രകളിലും ഞങ്ങള്‍ക്ക് ഒരു കുപ്പി വെള്ളം തന്നു വിടാന്‍ അമ്മ ഒരിക്കലും മറന്നില്ല. എപ്പോഴെങ്കിലും ഒരു കുപ്പി വെള്ളം വാങ്ങേണ്ടി വരുമ്പോള്‍ വെള്ളത്തിനെല്ലാം ത്രേസ്യാമ്മേടത്തിയുടെ വാക്കുകളുടെ കനമാണ്.

നഗരപ്രാന്തത്തിലെല്ലായിടത്തും, എല്ലാ വീട്ടിലും പൊതുവെള്ളം എത്തി. എല്ലാവര്‍ക്കും അവസാനം ഞങ്ങളും മുനിസിപ്പാലിറ്റി വെള്ളം വീട്ടിലേക്കെടുത്തു.പൊതുവെള്ളം വന്നതനുസരിച്ച് പലരും സ്വന്തം കിണറുകള്‍ മൂടി അതിനു മുകളില്‍ വലിയ വലിയ വീടുകള്‍ പണിതു.പക്ഷേ എന്നീട്ടും അക്കാലങ്ങളിലൊക്കെ അടുത്ത ഗ്രാമങ്ങില്‍ കടുത്ത വെള്ളക്ഷാമം ഉണ്ടായിരുന്നു. ഇപ്പോഴും കുടിവെള്ളമെത്താത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. 44 പുഴകള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഇത്രമാത്രം വെള്ളക്ഷാമമെന്തെന്ന് ചിന്തിക്കാന്‍ തക്കവിധം മുതിര്‍ന്നിരുന്നു ഞങ്ങള്‍. അപ്പോഴേക്കും കുപ്പി വെള്ളങ്ങളുടെ കാലമായി. കുടിവെള്ളമെത്താത്ത ധാരളം ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നീട്ടും അവിടങ്ങളിലെ പെട്ടിക്കടകളില്‍ പോലും അക്വാഫിനയുടേയും ബിസ്‌ലേരിയുടേയും കുപ്പികള്‍ മുന്തിരിക്കുലകള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു! പത്ത് രൂപയ്ക്ക് ഒരു കുപ്പി വെള്ളം! കുടിവെള്ളത്തിനു വേണ്ടി സമരം ചെയ്യുന്ന മയിലമ്മ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ഇടയ്ക്കെപ്പോഴോ പുതിയ കിണറുകള്‍ കുഴിക്കണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും കേട്ടു.

ഞങ്ങള്‍ ചിന്തിച്ചത് മറ്റൊന്നായിരുന്നു, കനമുള്ള വാക്കുകള്‍ക്കൊപ്പം വെള്ളം തരുന്നതിനു പകരം നിറഞ്ഞ ചിരിയും ഒരു കുടത്തിനു ഒരു രൂപയുമായി മത്തായി ചേട്ടന്‍ വെള്ളം വിറ്റിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് എന്തു സംഭവിക്കുമായിരുന്നു!

കുപ്പിവെള്ളം രാജ്യങ്ങളിലെല്ലാമുണ്ട്. പിന്നെന്തുകൊണ്ട് കുപ്പിവെള്ളം ഇന്ത്യയില്‍ എതിര്‍ക്കപ്പെടണം?

കുപ്പി വെള്ളമല്ല എതിര്‍ക്കപ്പെടുന്നത്. കുപ്പിവെള്ള കോര്‍പ്പറേറ്റുകളാണു. ചെറിയ തോതിലുള്ള കുപ്പിവെള്ള നിര്‍മ്മാണങ്ങളല്ല എതിര്‍ക്കപ്പെടുന്നത്. വന്‍‌തോതില്‍ ജലമൂറ്റുന്ന കോര്‍പ്പറേറ്റുകളാണ് നിയന്ത്രിക്കപ്പെടെണ്ടത്. കാശുള്ളവനു മൂല്യവര്‍ദ്ധിത കുപ്പിവെള്ളം കുടിക്കാന്‍ അവകാശമുണ്ട് എന്നതിനേക്കാള്‍ കാശില്ലാത്തവനു അവന്റെ പ്രാഥമികവകാശം കൊടുക്കാന്‍ ഒരു സര്‍ക്കാര്‍ ബാധ്യസ്ഥമാണു്. കുപ്പി വെള്ളം വില്‍ക്കുന്ന വികസിത രാജ്യങ്ങളില്‍ വെള്ളത്തിന്റെ പൊതുവിതരണം കാര്യക്ഷമാണ്. ഓരോ പൌരനും വെള്ളം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്കു കഴിഞ്ഞീട്ടുണ്ട്. ലവണസാന്ദ്രത കൂടിയ വെള്ളമാണെങ്കില്‍ അത് കുടിക്കാതെ കുപ്പി വെള്ളമോ ഫില്‍റ്റര്‍ ചെയ്ത വെള്ളമോ കുടിക്കാന്‍ 90% ത്തിനു മുകളിലുള്ള ജനത്തിനും സാധിക്കും. ഭക്ഷണ ശാലയില്‍ കുടിക്കാനുള്ള വെള്ളവും കാശുകൊടുത്ത് വാങ്ങുന്ന രാജ്യക്കാര്‍! ഇന്ത്യയില്‍ വളരെ കുറഞ്ഞ ഒരു ശതമാനം ജനത്തിനു മാത്രം വാങ്ങാന്‍ സാധിക്കുന്ന കുപ്പി വെള്ളം കുപ്പിയിലാക്കുന്ന കോര്‍പ്പറേറ്റുകള്‍ ഊറ്റിയെടുക്കുന്നത് കുപ്പിവെള്ളം വാങ്ങാനാവത്തവന്റെ പ്രാഥമികാവകാശത്തെയാണ്. ഇന്ത്യന്‍ കോഫീ ഹൌസില്‍ ചെന്ന് ഒരു പ്ലേറ്റ് വടയും ഒരു കുപ്പി അക്വാഫിനയും എന്ന് പറയാന്‍ നാവു പൊങ്ങുന്നതെത്ര പേര്‍ക്കാണു! വെള്ള കോര്‍പ്പറേറ്റുകള്‍ മാത്രമല്ല, സാധാരണക്കാരന്റെ പ്രാഥമികാവകാശങ്ങളെ ഊറ്റിയെടുക്കുന്ന എല്ലാ കോര്‍പ്പറേറ്റുകളും വളരെയധികം നിയന്ത്രിക്കപ്പെടേണ്ടതാണ്.

എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനും, സാധാരണക്കാരന്റെ പ്രഥമികാവകാശങ്ങള്‍ ഊറ്റിയെടുക്കപ്പെടില്ല എന്ന് ഉറപ്പാക്കാനും (വെള്ള)കോര്‍പ്പറേറ്റുകളെ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ അത്യന്താപേക്ഷിതാ‍മാണ്. (വെള്ള)കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ, കോര്‍പ്പറേറ്റ് രാജുകള്‍ക്കെതിരെ നോ എന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുക.

* ബ്യാഹ്‌ലേ

പോസ്റ്റര്‍ പരാജിതന്‍

കുറിപ്പ്: ആദ്യമായി ഈ ബ്ലോഗില്‍ വന്ന പോസ്റ്റ് (കുപ്പി) വെള്ളത്തെ കുറിച്ചായത് മറ്റൊന്നും കൊണ്ടല്ല

Friday, June 27, 2008

ചര്‍ച്ചാസമരം


ആളിക്കത്തുകയാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തക വിവാദം. പുസ്തകം വായിച്ചുപോലും നോക്കാതെ തെരുവില്‍ കത്തിക്കാനും തെരുവ് കത്തിക്കാനും ആളിറങ്ങിക്കഴിഞ്ഞു. മോഷണക്കേസില്‍ ജയിലില്‍ കിടന്നവന്‍ വരെ ഏഴാം ക്ലാസുകാരനെ രക്ഷിക്കാന്‍ പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലുണ്ട്.



ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക.


കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.

സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.

അതിന്, ഇതാ ഇവിടെയൊരവസരം. ഇതാ ഇതിലേ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

കിരണ്‍, മാരീചന്‍, സെബിന്‍, രാധേയന്‍, മൂര്‍ത്തി, സൂരജ്, റോബി, ഡാലി എന്നിവരുടെ ചിന്തകള്‍ ആമുഖമായി അവതരിക്കപ്പെട്ടിരിക്കുന്നു.


വിവാദമായിരിക്കുന്നത് ഏഴാം ക്ലാസ്സിലെ സാമൂഹ്യപാഠം പുസ്തകത്തിലെ ഒന്നാം റ്റേം പുസ്തകത്തിലെ അഞ്ച് അദ്ധ്യയങ്ങളില്‍ ആദ്യത്തെ മൂന്ന് അദ്ധ്യയമാണ്.

അദ്ധ്യായം തിരിച്ചുള്ള ചര്‍ച്ചകള്‍

ഒന്നാം അദ്ധ്യായം ചര്‍ച്ച, പഴയതും പുതിയതും താരതമ്യം

അദ്ധ്യായം രണ്ട് ചര്‍ച്ച

അദ്ധ്യയം മൂന്ന് ചര്‍ച്ച

പുസ്തകം വായിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പുസ്തകം വായിക്കാനുളളതാണ്, കത്തിക്കാനുളളതല്ല എന്ന് തിരിച്ചറിയുന്നവര്‍ക്കും, ലോകം കത്തിച്ചിട്ടായാലും തങ്ങളുടെ വാശിയും ഈഗോയും ജയിക്കണമെന്നുളളവര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാം.

സത്യമേ ജയിക്കൂ.. സത്യം മാത്രം. സത്യത്തെ ജയിപ്പിക്കാനും നമ്മുടെ കുട്ടികളെ നല്ല മനുഷ്യരായി വളര്‍ത്താനും മാനവികതയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും പാഠപുസ്തകം മുന്‍നിര്‍ത്തി നടത്തുന്ന നിഴല്‍ യുദ്ധത്തിനെതിരെയുളള സമരത്തില്‍ പങ്കു ചേരുക

Thursday, May 08, 2008

ഫ്രം ബെയ്‌റൂട്ട് റ്റു ജറുസലം

ഏറ്റവും കമ്പം എന്നും പുസ്തകങ്ങളോടായിരുന്നു. അമ്പിളി അമ്മാവന്‍ മുതലിങ്ങോട്ടു് സെക്കന്‍‌ഡ് ഹാന്‍ഡ് പുസ്തകങ്ങളാണു് വായിച്ചിരുന്നതെന്നതിനാല്‍ പുത്തന്‍ പുസ്തകങ്ങളോടുള്ളതിനേക്കാള്‍ അടുപ്പം സെക്കന്‍‌ഡ്‌‌ ഹാന്‍ഡിനോഡാണ്. ഉപയോഗിച്ചു് പഴകിയ പുസ്തകത്താളുകളുടെ മണം, അതിന്റെ ആദ്യതാളുകളില്‍ കണ്ടേക്കാവുന്ന പേരുകള്‍, വശങ്ങളില്‍ കണ്ടേക്കാവുന്ന എഴുത്തുകള്‍, അടിവരകള്‍ എന്നിവ പുത്തന്‍ പുസ്തകം തരുന്നതിനുമപ്പുറം ഒരു ലോകം കൂടി തന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബുധനാഴ്ച ചന്തകളില്‍ സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകമുണ്ടു് എന്നറിഞ്ഞതു് കുറേ വൈകിയാണു്. എല്ലാ ശനിയാഴ്ച വൈകുന്നേരങ്ങളിലും നാട്ടിലെ പബ്ലിക് ലൈബ്രറിയില്‍ നിന്നിറങ്ങി ലൈബ്രറിയുടെ പുറത്തുള്ള സെക്കന്‍ഡ്‌ ഹാന്‍ഡ് സ്റ്റാളുകളിലെ പുസ്തക കൂമ്പാ‍രങ്ങളില്‍ നിന്നും പ്രിയപ്പെട്ടതിനെ തിരയുന്ന നൊസ്റ്റാള്‍ജിയയോടെ ബുധനാഴ്ച ചന്തയിലും തിരച്ചിലാരംഭിച്ചു. ഒരു ദിവസം കൂടെ വന്നതു് ‘ലേഡി ചാറ്റര്‍ളീസ് ലവര്‍‘, മറ്റൊരു ദിവസം ‘പാപ്പിയോണ്‍‘.

അങ്ങനെ ഒരു ദിവസം നോക്കുമ്പോള്‍ ചിരിച്ചു കൊണ്ടതാ കിടക്കുന്നു ‘ഫ്രം ബെയ്‌റൂ‍ട്ട് റ്റു ജെറുസലം‘! ഹേയ് ഇതു നമ്മുടെ ‘അനോ‍ണി ആങ് സ്വീ ചായ്‘ പറയുന്ന പുസ്ത്കമല്ലേ! ‘ഹൌ! ഈ ഇസ്രായേല്‍ക്കാരുടെ ഒരു ജനാതിപത്യ ബോധം, നമിക്കണം. സ്വന്തം ക്രൂരതകള്‍ വിവരിക്കുന്ന പുസ്തകം ആയിരുന്നിട്ടു് കൂടി അനുവദിക്കുന്നതു് കണ്ടില്ലെ! ഇന്ത്യയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ‘നിരോ‍ധിച്ചേനെ‘ എന്നൊക്കെ ആലോചിച്ചു് പുറം ചട്ട നോ‍ക്കി, “if you are only going to read one book on the middle east, this is it“ എന്നൊക്കെ എഴുതി വച്ചിരിക്കുന്നു. ഇതു് തന്നെ വായിക്കേണ്ട പുസ്തകം. പിന്നെ നോക്കുമ്പോള്‍ ഷിമോണ്‍ പെരസിന്റെ ഒരു പുസ്തകം ‘ദ് ന്യൂ മിഡില്‍ ഈസ്റ്റ്‘. വായിക്കുമ്പോള്‍ രണ്ടുഭാഗവും വായിക്കണമല്ലോ. അതിനേയും കൂട്ടാം. ‘റ്റു ജെറുസലം ആന്‍ഡ് ബാക്ക്‘ എന്നൊരു പുസ്തകവും കൂടെ എടുത്തു് അന്നു് ചന്തയില്‍ നിന്നും ഇറങ്ങി.

രണ്ടു് ദിവസം ആ പുസ്തകങ്ങള്‍ തൊട്ടില്ല. മൂന്നാം ദിവസം ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ വായിക്കാനെടുത്തു. ആദ്യത്തെ പേജില്‍ ‘ഫ്രം ബെയ്‌റൂറ്റ് റ്റു ജെറുസലം‘ തോമസ് ഫ്രൈഡ്മാന്‍. ഹെയ് ഇതാരു്! അനോണി പറയുന്ന പുസ്തകം ഡോക്റ്റര്‍ ആങ് സ്വീ ചായ് എഴുതിയതാണല്ലോ. എല്ലാത്തിനും ഉത്തരം പറയുന്ന ആള്‍ ഗൂഗിള്‍. തപ്പി. ഉത്തരം കിട്ടി. രണ്ടു് പുസ്തകങ്ങള്‍ ഉണ്ടു് ‘ഫ്രം ബെയ്രൂട്ട് റ്റു ജെറുസലം‘ എന്ന പേരില്‍. ഡോക്ടര്‍ ആങ് സ്വീ ചായ് എഴുതിയതും തോമസ് ഫ്രൈഡ്മാന്‍ എഴുതിയതും. രണ്ടും പ്രസിദ്ധീകരിച്ച വര്‍ഷം 1989. എന്നെ പോലെ തന്നെ പലര്‍ക്കും പുസ്തകം മാറി പോയിരിക്കുന്നു. ഓഹോ കൊള്ളാമല്ലോ!

വീണ്ടും തിരഞ്ഞു. തോമസ് ഫ്രൈഡ്മാന്‍ ആളത്ര നിഷ്പക്ഷന്‍ അല്ല. ഇസ്രായേല്‍ പാലസ്തീന്‍ അനുരഞ്ജനത്തിന്റെ പിന്തുണക്കാരന്‍ ആണെങ്കിലും ഇസ്രായേല്‍ പക്ഷപാതി ആണെന്നു് പല സൈറ്റുകളും പറയുന്നു. വിക്കിയിലാണെങ്കില്‍ അയാളെക്കുറിച്ചുള്ള വിവാദങ്ങളുമുണ്ടു്. എങ്കില്‍ പിന്നെ ഏതു് പുസ്തകമാണാദ്യമിറങ്ങിയതെന്നു് നോക്കാം. പുസ്തകത്തില്‍ ഫ്രൈഡ്മാന്‍ ഒപ്പു് വച്ചിരിക്കുന്നതു് മാര്‍ച്ച് 1989 നു്. പുസ്തകം ഇറങ്ങിയതു് ജൂലായിലോ സെപ്റ്റംബറിലോ ആണു്. ഡോക്ടര്‍ ആങ് സ്വീ ചായുടേതാവട്ടെ 1989 ഫെബ്രുവരിയിലെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടു്. 1989 ലെ നാഷണല്‍ ബുക്ക് അവാര്‍ഡ് ഫ്രൈഡ്മാന്റെ പുസ്തകത്തിനു് കിട്ടിയിരിക്കുന്നു. 1983-ല്‍ ലെബനോനില്‍(ബെയ്‌റൂട്ടില്‍, പ്രത്യേകിച്ചും സാബ്ര-ഷാറ്റില കൂട്ടകൊല റിപ്പോര്‍ട്ടിംഗിനു്)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും 1988-ല്‍ ഇസ്രായേലില്‍(ജെറുസലം)നിന്നുള്ള റിപ്പോര്‍ട്ടിംഗിനും പുലിസ്റ്റര്‍ അവാര്‍ഡ് കിട്ടിയിട്ടുണ്ടു് ഫ്രൈഡ്മാനു്. (സാബ്രാ‍-ഷാറ്റില കൂട്ടക്കൊലയ്ക്കു് ശേഷം ആദ്യം ക്യാമ്പിനകത്തു് കടന്ന ആളുകളുടെ പേരിലൊന്നും ഫ്രൈഡ്മാന്റെ പേരു് കണ്ടില്ല)

പുസ്തകത്തെക്കുറിച്ചൊരു റിവ്യൂ വായിച്ചു. ആദ്യഭാഗത്തു് കടിച്ച് പിടിച്ചു് ലെബനോനിനെ കുറിച്ചും ഇസ്രായേലിനെ കുറിച്ചും അശുഭ ചിന്തായാണുള്ളതെന്നു് പറയാന്‍ ശ്രമിച്ചെങ്കിലും രണ്ടാം ഭാഗത്ത് ഇസ്രായേലിനോടുള്ള മാനസിക അടുപ്പം തെളിഞ്ഞു് കാണാം. പുസ്തകം വെറുതെ മറിച്ചു് നോക്കി. സാബ്ര ഷാറ്റില കൂട്ടകൊലയില്‍ നൂറുകണക്കിനാളുകള്‍ മരിച്ചു എന്നു് പുസ്തകത്തില്‍. നോക്കിയ മിക്ക സൈറ്റുകള്‍ക്കും മൂവായിരത്തിനു് മുകളിലുള്ള കണക്കാണ്. വിക്കി പറയുന്ന കണക്ക് 700-3500. എന്തോ കുറേ അക്ഷരത്തെറ്റില്ലേ? പുസ്ത്കം അടച്ചു. ഇനി ഡോക്ടര്‍ ആങ് സ്വീ ചായുടെ പുസ്തകം കിട്ടിയിട്ടു് ഇതു് വായിക്കാം. വിദേശത്തു് നിന്നും പുസ്ത്കം വാങ്ങുന്നവര്‍ പുസ്തക കര്‍ത്താവിന്റെ പേരു് നോക്കി വാങ്ങുക. കേരളത്തില്‍ ഡി.സി യുടെ സൈറ്റിലൊക്കെ ആങ് സ്വീ ചായുടെ പുസ്തകം മാത്രമേ കണ്ടുള്ളൂ.

എന്തായാലും ഒരു വഴിക്കിറങ്ങിയതല്ലേ. മറന്നു് പോകാതിരിക്കാനായി കുറച്ച് കാര്യങ്ങള്‍ കൂ‍ടി എഴുതിയിട്ടേക്കാം.

ഡോക്ടര്‍ ആങ് സ്വീ ചായ്

മലേഷ്യയില്‍ ജനിച്ചു് സിങ്കപൂരില്‍ വളര്‍ന്ന ഡോ: ആങ്ങ് സ്വീ ചായ് ബിരുദത്തിനു ശേഷം ഇംഗ്ലണ്ടില്‍ പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്നു് ലണ്ടനിലെ സെന്റ്‌ ബെര്‍ത്തലോമിയ ആശുപത്രിയില്‍ ആദ്യ വനിത ഓര്‍ത്തോപീഡിയാക് സര്‍ജനായി ജോലി നോക്കുകയും ചെയ്തു. ഇസ്രായേലിനെ പിന്തുണച്ചു് കൊണ്ടു് വളര്‍ന്നു് വന്ന അവര്‍ 1982-ഇല്‍ ഇസ്രായേലിന്റെ ബെയ്‌റൂട്ട് ബോംബിംഗ് ടെലിവിഷനില്‍ കണ്ടതിനു ശേഷമാണു് തന്റെ ഇസ്രായേല്‍-അറബ് വീക്ഷണങ്ങളില്‍ മാറ്റം വരുത്തിയതു്. പിന്നീടു് ബെയ്‌റൂട്ടില്‍ യുദ്ധ‌ത്തില്‍ മുറിവേറ്റവരെ ചികിത്സിക്കാന്‍ ഒരു എല്ലുശസ്ത്രക്രിയാ ഡോക്ടറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ലണ്ടനിലെ ജോലിയുപേക്ഷിച്ചു് ബെയ്‌റൂട്ടിലെ ആഭ്യന്തരയുദ്ധത്തില്‍ മുറിവേറ്റവരെ ശുശ്രൂ‍ഷിക്കാന്‍ യാത്രയായി. അവിടെ അവര്‍ സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്ക് ദൃക്‌സാക്ഷിയായി. അവര്‍ ജോലി ചെയ്തിരുന്ന ബെയ്‌റൂട്ടിലെ ഗാസ ആശുപത്രി സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പിനകത്തായിരുന്നു. സാബ്ര-ഷാറ്റില കൂട്ടകൊലയ്ക്കു ശേഷം മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീനിയന്‍സ് (MAP) എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടനയ്ക്കു് രൂപം കൊടുത്തു. സാബ്ര-ഷാറ്റില കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത ഏരിയല്‍ ഷാരോണ്‍ ഇസ്രായേലില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു.നാലു് ലക്ഷം ഇസ്രായേലികള്‍ പങ്കെടുത്ത പ്രകടനത്തിനോടുവില്‍ കാഹാന്‍ അന്വേഷണ കമ്മീഷന്റെ മുന്നില്‍ സാക്ഷിപറായാന്‍ ഡോക്ടര്‍ ആങ് സ്വീ ചായ് ജറുസലേമിലേയ്ക്കു് പോയി. ആ യാത്രയെ പിന്‍പറ്റിയാണു് സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ചെഴുതിയ പുസ്തകത്തിനു് ‘ഫ്രം ബെയ്‌റൂട്ട് റ്റു ജെറുസലം‘ എന്ന പേരു് വന്നതു്.

ഡോക്ടര്‍ ആങ് സ്വീ ചായ്‌യുമായുള്ള അഭിമുഖം ഇവിടെ വായിക്കാം.

സാബ്ര ഷാറ്റില കൂട്ടകൊല

സാബ്ര-ഷാറ്റില അഭയാര്‍ത്ഥി ക്യാമ്പുകളിലെ നിരായുധരായ പാലസ്തീനികളെ 1982 സെപ്റ്റമ്പര്‍ 16നു് ഇസ്രായേല്‍ കൂട്ടക്കൊല ചെയ്തു. കൂട്ടക്കൊലചെയ്യപ്പെട്ടവരുടെ എണ്ണം കൃത്യമായി അറിയാന്‍ ഇതേവരെ സാധിച്ചീട്ടില്ല. ആധികാര രേഖകളില്‍ മൂവായിരത്തിനും മുകളില്‍ വരും കൊലചെയ്യപ്പെട്ടവരുടെ എണ്ണം എന്നു് കണക്കാക്കുന്നു.

പടിഞ്ഞാറെ ബെയ്‌റൂട്ടില്‍ ഷാറ്റില UNRWA പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ അടുത്തു് കിടക്കുന്ന ഒരു നിര്‍ധന ഗ്രാമമാണു് സാബ്ര. രണ്ടു് ഭാഗത്തേയും ജനങ്ങളുടെ നിരന്തര സമ്പര്‍ക്കം മൂലം രണ്ടു് ഭാഗങ്ങളും ഒരുമിച്ചു് സാബ്ര-ഷാറ്റില എന്നറിയപ്പെട്ടു. ഈ ക്യാമ്പില്‍ പാലസ്തീന്‍ അഭയാര്‍ത്ഥികളും തെക്കന്‍ ലബനോനില്‍ നിന്നും വന്ന ഷിയകളും തിങ്ങി നിറഞ്ഞിരുന്നു.

1975 മുതല്‍ 1990 വരെ നടന്ന ലബനോന്‍ ആഭ്യന്തരയുദ്ധത്തില്‍, ആദ്യം സിറിയയുമായും പിന്നീട് ഇസ്രായേലുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സായുധ പാര്‍ട്ടിയാണു് ഫാലഗനിസ്റ്റ് പാര്‍ട്ടി. അവരുടെ നിയന്ത്രണത്തിലായിരുന്ന ലബനീസ് മരോനൈറ്റ് ക്രിസ്ത്യനികളും സിറിയ, ഇറാന്‍ എന്നിവരുമായി സഖ്യപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഗ്രൂപ്പുകളും മറ്റ് പി.എല്‍.ഓ യും തമ്മില്‍ പരസ്പരമുള്ള യുദ്ധങ്ങളും കൂട്ടക്കൊലകളും പതിവായിരുന്നു. ഈ ആഭ്യന്തര യുദ്ധത്തില്‍ ഒരുലക്ഷം ആളുകള്‍‍ മരിച്ചതായി കണക്കാക്കപ്പെടുന്നു. ഇക്കാലങ്ങളില്‍ ഇസ്രായേലിനെതിരെയുള്ള പി.എല്‍.ഓ യുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരുന്നത് ദക്ഷിണ ലബനോനിലാണു്. ജൂണ്‍ 4, 1982-ല്‍ ഇസ്രായേലി അംബാസിഡര്‍ ഷ്ലോമോ ആര്‍ഗോവിനെ ലണ്ടനില്‍ വച്ചു് ഫത്താ സ്ഥാപകന്‍ അബു നിദാലിന്റെ സംഘടന വധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 1982 ജൂണ്‍ 6 നു് അറുപതിനായിരം പട്ടാളക്കരുമായി ഇസ്രായേല്‍ സൈന്യം ലബനൊനിലേക്ക് അതിക്രമിച്ചു് കയറി. രണ്ടു് മാസത്തെ അതിക്രമത്തിനു് ശേഷം യു.എന്‍ പ്രായോജക വെടിനിര്‍ത്തല്‍ കരാറില്‍ പി.എല്‍.ഓ ലബനോനില്‍ നിന്നു് ഒഴിഞ്ഞു പോകാമെന്നും ഇസ്രായേല്‍ സേന ഇനി ബെയ്‌റൂട്ടിലേക്ക് മുന്നേറില്ല എന്നും തീരുമാനമായി.

സെപ്റ്റമ്പര്‍ 1 നു് ബെയ്‌റൂട്ടില്‍ നിന്നുള്ള പി.എല്‍.ഓ ആണ്‍ പോരാളികളുടെ പുറത്താക്കല്‍ പൂര്‍ത്തിയായി. സ്ത്രീകളും കുട്ടികളും വൃദ്ധരും ക്യാമ്പുകളില്‍ അവശേഷിച്ചു. രണ്ടു് ദിവസത്തിനു് ശേഷം ഇസ്രായേല്‍സേനയെ ക്യാമ്പിനു് ചുറ്റും വ്യനിസിച്ചു. ആ സമയത്തു് ലബനോന്‍ പ്രധാനമന്ത്രിയും മാരിനേറ്റുകളിടെ ഇടയില്‍ സമ്മതനുമായ ബാച്ചിര്‍ ജെമായേലിനെ, ബാക്കിയുള്ള പാലസ്തീനിന്‍ പോരാളികളെ വേരടക്കം പിഴുതുകളഞ്ഞ് ലബനോനില്‍ സമാധാനം സ്ഥാപിക്കാനും, ഇസ്രായേലുമായി ഒരു സമാധാന കരാറില്‍ ഒപ്പിടാനും, ഇസ്രായേല്‍ നിര്‍ബന്ധിച്ചു. പക്ഷേ ജെമായേല്‍ വഴങ്ങിയില്ല.സെപ്റ്റംബര്‍ 14 നു് ജെമായേല്‍ കൊലചയ്യപ്പെട്ടു. മണിക്കൂറുകള്‍ക്കകം അന്നു് ഇസ്രായേല്‍ പ്രതിരോധമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണും പ്രധാനമന്ത്രിയായിരുന്ന മാനഹേം ബിഗിനും ഇസ്രായേല്‍ മന്ത്രിസഭയോട് കൂടിയാലോചിക്കാതെ പടിഞ്ഞറെ ബെയ്‌റൂട്ട് കൈവശപ്പെടുത്താന്‍ തീരുമാനിച്ചു. പടിഞ്ഞാറെ ബെയ്‌റൂട്ട് ആക്രമിക്കില്ല എന്ന് യു.എനുമായി ഉണ്ടാക്കിയ കരാറും, മുസ്ലീമുകളെ സംരക്ഷിച്ചുകൊള്ളാമെന്ന് യു.എസ് എഴുതി കൊടുത്ത സമ്മതപത്രവും, മുസ്ലീം സേനകളുമായി ഉണ്ടാക്കിയ സമാധാന കരാറും കാറ്റില്‍ പറത്തിയാണു് ഈ കയ്യേറല്‍ നടന്നതു്.

സെപ്റ്റംബര്‍ 15 ഉച്ചയോടെ ഇസ്രായേല്‍ സേന ക്യാമ്പ് വളഞ്ഞു. ക്യാമ്പിന്റെ എല്ലാ കവാടങ്ങളിലും ചെക്പോയന്റുകള്‍ സ്ഥാപിച്ചു. കുവൈറ്റ് എമ്പസി കെട്ടിടം ഉള്‍പ്പെടെ ഉയരമുള്ള കെട്ടിടങ്ങളിലെല്ലാം ഇസ്രായേല്‍ സേന നിലയുറപ്പിച്ചു. ഏരിയല്‍ ഷാരോണ്‍ ഫാലഗനിസ്റ്റ് സായുധസംഘത്തെ സാബ്ര-ഷാറ്റില ക്യാമ്പിനകത്തേയ്ക്കു ക്ഷണിച്ചു. ഇസ്രായേലി സേനയാല്‍ വളയപ്പെട്ട ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയ്ക്കും കൂട്ടബലാത്സംഗത്തിനും ഇസ്രായേല്‍ സേന തന്നെ ഫാലഗനിസ്റ്റ് ഗ്രൂപ്പിനു് കമാന്റ്സ് കൊടുത്തു. എല്ലാം നല്ല വെളിച്ചത്തില്‍ ചെയ്യാന്‍ ഫ്ലഡ് ലൈറ്റും ഇട്ടുകൊടുത്തു!! സെപ്റ്റംബര്‍ 18 നു് കാലത്തു് ഫാലഗനിസ്റ്റ് സായുധ സംഘം സ്ഥലം കാലിയാക്കിയതിനു് ശേഷം പത്രപ്രവര്‍ത്തകരെത്തി പുറം ലോകം ഈ വാര്‍ത്ത അറിയുമ്പോഴേയ്ക്കും, ഇസ്രായേല്‍ സേന 700മുതല്‍ 800 വരെയെന്നും പാലസ്തീനികള്‍ മൂവായിരം മുതല്‍ മൂവായിരത്തഞ്ഞൂറു് വരെയെന്നും പറയുന്നത്ര ആളുകള്‍ കൊലചെയ്യപ്പെട്ടിരുന്നു.

പിന്നീടു് ഏരിയല്‍ ഷാരോണിനെ യുദ്ധകുറ്റവാളിയാക്കണം എന്നവശ്യപ്പെട്ടു് നടന്ന പ്രകടനത്തിനൊടുവില്‍ ഉണ്ടായ കാഹന്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചും ബെല്‍‌ജിയന്‍ കോടതില്‍ നടന്ന കേസിനെ കുറിച്ചും വായിക്കുക.

സാബ്ര-ഷാറ്റിലയില്‍ മാത്രമൊന്നുമല്ല ആകാലഘട്ടത്തില്‍ കൂട്ടക്കൊലകള്‍ നടന്നതു്. പക്ഷേ സാബ്ര-ഷാറ്റില അതിന്റെ പ്ലാനിങിംന്റെ കുബുദ്ധി കൊണ്ടും പുരുഷന്മാരെ നിര്‍ബന്ധിച്ചു പുറത്താക്കയതിനു് ശേഷം നിരായുധരായ സ്ത്രീകളേയും കുട്ടികളേയും, വൃദ്ധന്മാരേയും എല്ലാ കരാറുകളും സമ്മതപത്രങ്ങളും കാറ്റില്‍ പറത്തി നടത്തിയതു് കൊണ്ടും ലോകം മുഴുവന്‍ അപലപിച്ചു,പ്രതിക്ഷേധിച്ചു. യു.എന്‍ അത് വംശീയകുരുതിയായി പ്രഖ്യാപിച്ചു.

സാബ്ര-ഷാറ്റില കൂട്ടക്കൊലയെ കുറിച്ച് ഡോക്ടര്‍ ആങ് സ്വീ ചായ്‌‌ എഴുതിയ പുസ്തകത്തിനെ അടിസ്ഥാനമാക്കിയുള്ള വെബ്‌സൈറ്റ്

ക്വാനകൂട്ടക്കൊല

മുകളില്‍ എഴുതിയതു് വായിച്ചും പറഞ്ഞും കേട്ടവയാണു്. ഇസ്രായേലില്‍ വന്നതിനു ശേഷം ഒരു ഇസ്രായേല്‍ ലബനോന്‍ യുദ്ധം നേരില്‍ കാണാന്‍ ‘ഭാഗ്യ‘മുണ്ടായി. രണ്ട് രാജ്യങ്ങളുടെ ഗവണ്മെന്റ് തമ്മിലുള്ള യുദ്ധമായിരുന്നില്ല അതെന്നതിനാല്‍ ഇസ്രായേല്‍-ലബനോന്‍ സംഘര്‍ഷം എന്നാണു് ശരിയായ രാഷ്ട്രീയ പ്രയോഗം. ലബനോനിലെ ഹിസ്ബുള്ള എന്ന സായുധ സംഘവും ഇസ്രായേല്‍ പ്രതിരോധ സേനയും തമ്മിലായിരുന്നു യുദ്ധം. ആയിരത്തിനടുത്തു് ഹിസ്ബുള്ള പോരാളികളും, ആയിരത്തിലധികം ലബനോന്‍ ജനങ്ങളും നൂറിലധികം ഇസ്രായേല്‍ പട്ടാളക്കാരും അമ്പതില്‍ താഴെ ഇസ്രായേല്‍ ജനങ്ങളും കൊലപ്പെട്ട യുദ്ധം 2006 ജൂലായ് 12 നു് തുടങ്ങി, 2006 ആഗസ്റ്റ് 14 നു് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. ഈ മുപ്പത്തി മൂന്നു ദിവസങ്ങളുടെ ആദ്യകാലങ്ങളില്‍ ഞങ്ങള്‍ ഹൈഫയില്‍ ഇരുന്നു് ‘കത്യൂഷയും‘, ‘ഫൈറ്റര്‍ പ്ലൈനുകളും‘ കണ്ടു് ‘രസി‘ക്കുകയും, ഭൂഗര്‍ഭ ഷെല്‍ട്ടറിലേക്കോടുന്നതു്, ഫൈറ്റര്‍ പ്ലൈനുകള്‍ എണ്ണി ബോറടിക്കുമ്പോള്‍ ഒരു നേരമ്പോക്കിനും അതിലുപരി വ്യായമത്തിനും നല്ലതാണെന്നു് കണ്ടെത്തുകയും ഉണ്ടായി. ഷെല്‍ട്ടറുകള്‍ക്ക് പുറത്തിറങ്ങി കാറ്റുകൊള്ളുമ്പോള്‍ ദൂരെ ലബനോന്‍ അതിര്‍ത്തിക്കപ്പുറം കേള്‍ക്കുന്ന ബോബിംങിന്റെ ശബ്ദവ്യത്യാസത്തിനനുസരിച്ചു് ബോംബിന്റെ വലിപ്പം എത്രയായിരിക്കുമെന്നും ബോംബുകള്‍ കൃത്യസ്ഥലങ്ങളില്‍ ഇടാന്‍ ലേസര്‍ എത്രമാത്രം സഹായിക്കുമെന്നും കൂലങ്കഷമായി ചര്‍ച്ച ചെയ്തു. കുറച്ച് ദിവസം കൊണ്ട് തന്നെ ഈ വിനോദം മടുത്തതിനെ തുടര്‍ന്നു്‌ രഹോവത്തിലേയ്ക്ക് വിരുന്നു് പോവുകയും അവിടത്തെ അഭയാര്‍ത്ഥി ജീവിതത്തില്‍ മയങ്ങി ജീവിതം തുടരുകയും ചെയ്തു. ഒരു രാത്രിപാര്‍ട്ടിയില്‍ തുറസ്സായ പബിലിരുന്നു ഞങ്ങളും, രഹോവത്തിലെ കൂട്ടുകാരും, ഇസ്രായേലികളും അഭയാര്‍ത്ഥി ജീവിതത്തിന്റെ ‘ത്രിലി‘ന്നെ കുറിച്ചും ഹൈഫ ആക്രമണം മുന്‍‌കൂട്ടി കാണാത്ത മൊസാദിനെ കുറിച്ചും ലെബനോനിലെ സ്ഥിതിയെ കുറിച്ചും കൂലങ്കഷമായി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ര‍ഹോവത്തിലെ എയര്‍ ബേസില്‍ നിന്നും പൊങ്ങി പറന്ന ഫൈറ്റര്‍ പ്ലൈയിനിന്റെ കാതടപ്പിക്കുന്ന ശബ്ദം ജീവിതത്തില്‍ ഇതുവരെ കേട്ടതില്‍ ഏറ്റവും ‘ത്രസിപ്പിക്കുന്ന‘ ഒച്ചയായിരുന്നു. മറ്റൊന്നും ചെയ്യാനിലാത്തതിനാല്‍ ഫലാഫലയും തിന്നു് രഹോവത്തിലെ റ്റി.വിയ്ക്ക് മുന്നില്‍ 24 മണിക്കൂറും ഇരിക്കുന്നതിനിടയില്‍ ഒരു ദിവസമാണു് ക്വാന സംഭവം നടക്കുന്നതു്. അഭയാര്‍ത്ഥി ജീവിതത്തിലെ അതി സന്തോഷങ്ങള്‍ മടുത്തതിനെ തുടര്‍ന്നു് ഞങ്ങള്‍ ഹൈഫയിലേയ്ക്ക് തിരിച്ചു് വരികയും യുദ്ധത്തിന്റെ അവസാനക്കാലത്തു് അത്‌ലറ്റിക് പരിശീലനങ്ങള്‍ നടത്തുകയും ചെയ്തു.


ഔദ്യോ‍ദിക രേഖകള്‍ അനുസരിച്ച് ജൂലായ് 30, 2006 നു് നടന്ന ക്വാന കൂട്ടകൊലയില്‍ 28 പേര്‍ മരിക്കുകയും 16 പേരെ കാണാതവുകയും ചെയ്തു. അതില്‍ 16 പേര്‍ കുട്ടികളായിരുന്നു. കുട്ടികള്‍ക്കുള്ള ഷെല്‍‌ട്ടറില്‍ ആയിരുന്നു ബോംബിങ്ങ് നടന്നതു്. യുദ്ധത്തില്‍ ഇസ്രായേല്‍ യു.എസ് നിര്‍മ്മിത ലേസര്‍ ഗൈഡഡ് ബോംബുകളും ഹിസ്ബുള്ള കാറ്റിലാടുന്ന കത്യൂഷകളുമാണു് ഉപയോഗിച്ചിരുന്നതു്. രാത്രി സമയത്തു് കത്യൂഷ ലോഞ്ച് ചെയ്താല്‍ ലോഞ്ചിങ്ങ് സ്ഥലം ഇസ്രായേല്‍ ചാരക്കണ്ണുകള്‍ക്ക് എളുപ്പം കണ്ടു്പിടിക്കാം എന്നതിനാല്‍ രാത്രിസമയത്തു് ഹിസ്ബുള്ള കത്യൂഷകള്‍ ലോഞ്ച് ചെയ്തിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു ലോഞ്ചിങ് സ്ഥലം ബോംബ് ചെയ്യപ്പെട്ട കെട്ടിടത്തിന്റെ അടുത്തു് കണ്ടെത്തിയിരുന്നു എന്നും പറഞ്ഞു് ഇസ്രായേല്‍ ഒരു വീഡിയോ റ്റേപ്പ് ഇറക്കിയിരുന്നു. പക്ഷേ അതിലെ സ്ഥലത്തു്‌ നിന്നും ബോംബിങ്ങ് നടന്ന സ്ഥലത്തേയ്ക്കു് കുറച്ചു് ദൂരമുണ്ടു്. ക്വാനയില്‍ നിന്നും കണ്ടെടുത്ത Mk84 ബോംബ് ലേസര്‍ ഗൈഡഡ് ബോംബിന്റെ വാര്‍ ഹെഡ് ആയി ഉപയോഗിക്കുന്നതാണു്. കൃത്യമായ ലോക്കേഷനില്‍ ബോംബിങ്ങ് നടത്താന്‍ ഉപയോഗിക്കുന്ന ലേസര്‍ ഗൈഡഡ് ബോംബ് ഉപയോഗിച്ചീട്ടും ലക്ഷ്യം തെറ്റി എന്ന വാദത്തില്‍ പിടിച്ചു നില്‍ക്കാന്‍ ഇസ്രായേലിനായില്ല. ആ കെട്ടിടത്തില്‍ ഹിസ്ബുള്ള പോരാളികള്‍ ഒളിച്ചിരുന്നുവെന്നും അവിടെ ഉള്ളവരെ മനുഷ്യരക്ഷാകവചം ആയി ഉപയോഗിക്കുകയായിരുന്നുവെന്നും അതിനാല്‍ കുട്ടികള്‍ ഉണ്ടെന്നറീഞ്ഞീട്ടും ബോംബ് ചെയ്യുകയായിരുന്നെന്നും ഇസ്രായേല്‍ സമ്മതിച്ചു. മാപ്പും പറഞ്ഞു! പക്ഷേ ക്വാനയില്‍ നിന്നും ഒരൊറ്റ ഹിസ്ബുള്ള പോരാളിയുടെ ജഡം പോലും കിട്ടിയീല്ല. അവിടെയെങ്ങും ഒരു ഹിസ്ബുള്ളക്കാരനെയും കണ്ടില്ല എന്ന് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടര്‍മാ‍ര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്നു് ഇസ്രായേലിന്റെ അറുപതാം സ്വാതന്ത്ര്യദിനമാണു്. അതുകൊണ്ടു് അവധിയായതിനാല്‍(തുമ്പികൂട്ടങ്ങളെ പോലെ പറക്കുന്ന സൈനീക ഹെലിക്കോപ്ടറുകളും ഹൈഫ കടലിനു മുകളില്‍ ലബനോന്‍ അതിര്‍ത്തിയിലേക്ക് കഴുകനെ പോലെ പറക്കുന്ന ഫൈറ്റര്‍ ‍പ്ലൈനുകളും അസ്വസ്ഥമാക്കിയെങ്കിലും) ഈ പോസ്റ്റ് തീര്‍ക്കാന്‍ പറ്റി.നസ്‌റുള്ള (ഹിസ്ബുള്ള തലവന്‍) അടുത്തൊരു ആക്രമണത്തിനു് കോപ്പു കൂട്ടുന്നു എന്നു് ഇസ്രായേലി ഇന്റലിജെന്റ്സ്.യുദ്ധത്തില്‍ സിവിലിയന്‍സിനു് ഒളിക്കാനും രക്ഷപ്പെടാനും, ആശുപത്രികള്‍ അടിയന്തര സാഹചര്യങ്ങള്‍ അഭിമുഖീകരിക്കാനുമുള്ള തയ്യറെടുപ്പു് ‘ഡ്രില്ലുകള്‍’ മുറയ്ക്കു് നടന്നു് വരുന്നു. ഒരു യുദ്ധം കൂടി രസിക്കാനുള്ള ഭാഗ്യം കിട്ടരുതെന്നുണ്ട്. എന്തു സംഭവിക്കുമോ ആവോ?


വാല്‍ക്കഷണം: റഹോവത്തിലെ അഭയാര്‍ത്ഥി ജീവിതം ആഘോഷിക്കുന്നതിനിടയില്‍ ബോറടിച്ച ഒരു ദിവസമോ, ഞങ്ങളുടെ കുട്ടികള്‍ ഉറക്കത്തില്‍ ഞെട്ടിയെണീറ്റ ദിവസമോ ( ദിവസവും ഹൈഫയില്‍ വച്ചു് കേട്ട വേവി സൈറണുകള്‍ കേക്കാതായപ്പോള്‍ കുഞ്ഞുങ്ങള്‍ക്കുറക്കം കിട്ടിക്കാണില്ല) ഞങ്ങള്‍ ജറുസലേമില്‍ പോയിരുന്നു. അവിടെ സ്ഥലങ്ങള്‍ കാണിച്ചു തന്ന അറബി ഗൈഡ് കുരിശിന്റെ വഴിയുടെ ഒന്നാം സ്ഥലത്തിനു് മുകളില്‍ കൊണ്ടു് പോയി ഒരു ജനലിലൂടെ വെയിലിങ്ങ് വാളിനപ്പുറമുള്ള ജറുസലം ദേവാലയത്തിന്റെ തങ്കതാഴികക്കുടം കാണിച്ചു തന്നു. (അതിനകത്തു് കയറാനുള്ള സമയം കഴിഞ്ഞിരുന്നു). വിവരണങ്ങള്‍ കഴിഞ്ഞു് ഞങ്ങളെ നോക്കി അദ്ദേഹം പറഞ്ഞു “നിങ്ങള്‍ക്കറിയോ ഏരിയല്‍ ഷാരോണ്‍ ഇതിനകത്തു് കയറുന്നതു് വരെ ഇവിടെ എന്തു സമാധാനത്തിലാണു് ആളുകള്‍ കഴിഞ്ഞിരുന്നതെന്നു്. അയാള്‍ ചെയ്തതിനു് അയാള്‍ അനുഭവിക്കുന്ന കണ്ടില്ലേ.“ ഏരിയര്‍ ഷാരോണ്‍ ജനുവരി 4, 2006 മുതല്‍ കോമയിലാണു്. സ്ഥിരമായ വെജിറ്റേറ്റീവ് അവസ്ഥ ആണെന്നാണു് ഇപ്പോഴത്തെ സ്ഥിരീകരണം.


സമര്‍പ്പണം: എന്നെ വളരെയധികം സ്വധീനിച്ചൊരു പുസ്തകമാണു് ഫ്രം നോം‌പെന്‍ റ്റു പാരഡൈസ്. എഴുതിയതു് വാര്‍ ‍ഹോഗ് ആഷ്. വിയറ്റ്നാം യുദ്ധക്കാലത്ത് കംബോടിയയില്‍ നടന്ന ആഭ്യന്തരയുദ്ധത്തിന്റേയും യു.എസ് ആക്രമണത്തിന്റേയും കെടുതികള്‍ അനുഭവിച്ചു് കംബോടിയന്‍ തലസ്ഥാനമായ നോം‌പെനില്‍ നിന്നും ഓടി രക്ഷപ്പെട്ട ഒരമ്മയുടെ കഥയാണു് പുസ്തകത്തില്‍. എനിക്കതു് വായിക്കാന്‍ കിട്ടുന്നതു് എന്റെ ആത്മസ്നേഹിതയുടെ ചാച്ചന്റെ ശേഖരത്തില്‍ നിന്നാണു്. ഫിക്ഷനില്‍ കുരുങ്ങി കിടന്നിരുന്ന ഞാന്‍ നോണ്‍-ഫിക്ഷന്റെ ആരാധികയായതു് ആ പുസ്തകത്തിലൂടെ. ധാരാളം വായിക്കുകയും ധാരാളം യാത്ര ചെയ്യുകയും ചെയ്തിരുന്ന ചാച്ചന്‍ ബ്ലോഗ് എഴുതിയിരുന്നെങ്കില്‍ എന്നതു്, നടക്കാന്‍ സാധ്യതയില്ല എന്നറിയുമെങ്കിലും വളരെ ആഗ്രഹിക്കുന്നൊരു കാര്യമാണു്. (ബ്ലോഗ് അക്കാദമിയ്ക്ക് അത്തരക്കാരെ കൊണ്ടു് വരാന്‍ കഴിയട്ടെ എന്നാഗ്രഹിക്കുന്നു.) ഈ പോസ്റ്റ് ചാച്ചനു് സമര്‍പ്പിക്കുന്നു.

Tuesday, May 06, 2008

ഗ്രൂപ്പ് ബ്ലോഗുകള്‍ക്കു് സംഭവിക്കുന്നതു്

യാതൊരു ഗ്രൂപ്പ് ബ്ലോഗിലും ചേരില്ല എന്ന നിലപാടായിരുന്നു ബ്ലോഗ് തുടങ്ങിയ കാലത്ത്. എന്നെ ഗ്രൂപ്പ് ബ്ലോഗില്‍ നിന്നും അകറ്റിയതിലൊരു പ്രധാന കാരണം അക്കാലങ്ങളില്‍ ബൂലോഗ ക്ലബില്‍ മുറയ്ക്കു നടന്നിരുന്ന വാക്കു തര്‍ക്കങ്ങള്‍ അഥവാ അടികളായിരുന്നു. പിന്നീട് സുധേച്ചി രണ്ടോ മൂന്നോ തവണ ഇന്‍‌വിറ്റേഷന്‍ അയച്ചതിനെ തുടര്‍ന്നു് പുതുതായുണ്ടാക്കിയ വനിതാലോകം എന്ന ഗ്രൂപ്പ് ബ്ലോഗില്‍ ചേരുകയും പോസ്റ്റ് ഇടുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.ഇന്നാലോചിക്കുമ്പോള്‍ അന്നു് വനിതാലോകത്തില്‍ ചേരാന്‍ തീരുമാനിച്ചതു് ശരിയായൊരു തീരുമാനമായിരുന്നു എന്നു് തന്നെ വിലയിരുത്തുന്നു. വനിതാലോകം എന്ന ഗ്രൂപ്പ് ബ്ലോഗില്‍ ചേര്‍ന്നതിനു് ശേഷം ഗ്രൂപ്പ് ബ്ലോഗുകളോടുള്ള വിമുഖത മാറുകയും തുടര്‍ന്നു് കൊല്ലം, വിവാഹിതര്‍, തൃശ്ശൂര്‍, സ്കൂള്‍കുട്ടി, ബൂലോഗകാരുണ്യം എന്നിങ്ങനെയുള്ള ഗ്രൂപ്പ് ബ്ലോഗുകളില്‍ അംഗമാകുകയും ചെയ്തെങ്കിലും കൊല്ലം ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടതല്ലാതെ വേറെയൊന്നിലും ഒരു മെമ്പര്‍ എന്നതിനപ്പുറം ഒന്നും ചെയ്യുന്നില്ലായിരുന്നു. ഇത്രയും ഗ്രൂപ്പ് ബ്ലോഗില്‍ ചേര്‍ന്നീട്ടും ബൂ‍ലോഗ ക്ലബില്‍ ചേരാനുള്ള വിമുഖത മാറിയില്ല. കാരണം അവിടെ കാര്യമുള്ള പോസ്റ്റുകള്‍ ഒന്നും(യൂണികോഡിനെ സംബന്ധിച്ച ചര്‍ച്ച ഒഴിച്ച്) വരാറില്ല. പ്രധാനമായും വാര്‍ത്ത,പരസ്യ പലകയായി ആണു് അത് ഉപയോഗിച്ചിരുന്നത്. എങ്കിലും വാക്കുതര്‍ക്കം എന്ന വാക്ക് യോജിക്കാത്ത വിധം അടികള്‍ മുറയ്ക്ക് നടന്നിരുന്നു.

ബ്ലോഗിനെ സീരിയസ്സായി കണ്ടിരുന്ന പലരും അന്നും ഇന്നും ഗ്രൂപ്പ് ബ്ലോഗിനെ എതിര്‍ക്കുന്നു.

“ഡിസ്കഷന്ബോര്ഡിലുണ്ടാവുന്ന ഈ പ്രശ്നങ്ങളുടെ ഉത്ഭവം പലപ്പോഴും പ്രത്യക്ഷമായും പരോക്ഷമായും അതിന്റെ അധികാരവ്യവസ്ഥയോടുള്ള വെല്ലുവിളികളാണ്. അതേ മോഡല് ബൂലോഗക്ലബ്ബിലും സ്വീകരിക്കുക വഴി ഡിസ്കഷന് ബോര്ഡുകളെ ഗ്രസിക്കുന്ന പ്രശ്നങ്ങളേയും നമ്മള് വാങ്ങിച്ചു പിടിക്കുകയാണ്; കൂടെ ആ പ്രശ്നങ്ങള് സോള്വ്ചെയ്യാനുള്ള അദ്ധ്വാനം വ്യയം ചെയ്യുകയും.“


എന്നു് ഒരു ദീര്‍ഘദര്‍ശി പറഞ്ഞതു് ഒരു വാക്കുകള്‍ക്കു് പോലും മാറ്റമില്ലാതെ ബൂലോഗ ക്ലബില്‍ സംഭവിച്ചു. അഡ്മിന്‍ ആരാണെന്ന് അറിയില്ലാത്ത ബൂലോഗ ക്ലബില്‍ ഇപ്പോള്‍ ഇടുന്ന പോസ്റ്റുകളിലെല്ലാം അനോണികളും സനോണികളും തെറിയഭിഷേകം നടത്തുന്നു; മുറയ്ക്ക് ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ബൂലോഗ ക്ലബില്‍ കൊച്ചുത്രേസ്യയെ കുറിച്ച് വനിതയില്‍ വന്ന റൈറ്റ് അപിനെ അധികരിച്ചു് ഏറനാടന്‍ ഇട്ട പോസ്റ്റില്‍ നടന്ന തെറിയഭിഷേകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു.പോസ്റ്റ് ഡിലീറ്റ് ആയി. ഇന്നലെ മെയിലില്‍ കിട്ടിയ ആ പോസ്റ്റാണു് ഇത്രയും പെട്ടെന്നു് ഇങ്ങനൊരു പോസ്റ്റ് എഴുതാന്‍ പ്രചോദനം.

ഇന്നലത്തെ പോസ്റ്റ് കണ്ടില്ലെങ്കിലും കുറച്ചു് വൈകി ഇങ്ങനെ ഒരു പോസ്റ്റ് ഇടുമായിരുന്നു. ആദ്യം ദേവന്‍ ഇട്ട പോസ്റ്റ് വളരെ സാധാരണയായി വായിച്ചു. ബ്ലോഗ് ഉണ്ടാക്കിയ ആള്‍ തന്നെ അതില്‍ നിന്നും പുറത്ത് പോവുക എന്നതൊരു കരടായി തോന്നിയെങ്കിലും ക്ലബിലെ അധികാര വടംവലി മാത്രമായി കണ്ടു. പിന്നെയാണു് പച്ചാളത്തിന്റെ കമന്റ് പച്ചാളം തന്നെ ശ്രദ്ധയില്‍ പെടുത്തിയതു്. വനിതാലോകത്തില്‍ ആക്റ്റീവ് ആയി ഉള്ളതിനാല്‍ ഒരു ഗ്രൂപ്പ് ബ്ലോഗിന്റെ അഡ്മിന്‍ ആരാണെന്ന് അറിയില്ല എന്ന പ്രശ്നത്തിന്റെ ആഴം പെട്ടെന്ന് ശ്രദ്ധയില്‍ പെട്ടു. പച്ചാളവും ഞാനും കൂ‍ടി പിന്നെ ആ ലിസ്റ്റിലെ മിക്കവരോടും അന്വേഷിച്ചു. അന്വേഷിക്കാത്തവര്‍ ക്ലബിന്റെ അഡ്മിന്‍ഷിപ്പ് ഏറ്റെടുത്തു് നടത്താന്‍ മാത്രം താ‍ല്പര്യവും സമയവും ഉള്ളവരാണെന്നു് തോന്നുന്നില്ല. ഇതിനെ ചൊല്ലി അഞ്ചല്‍ക്കാരന്‍ ശിഹാബുദ്ദീന്റെ അവാര്‍ഡ് വിവരം കുറിച്ചിട്ട പോസ്റ്റില്‍ ചെറിയ ചെറിയ ചോദ്യങ്ങളും ഉയര്‍ന്നിരുന്നു.(ആ പോസ്റ്റ് ഡിലീറ്റ് ആയി) ഇപ്പോഴത്തെ കോലാഹലങ്ങള്‍ ക്ലബ് തുടങ്ങിയ ആളെന്ന നിലയില്‍ ദേവന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതൊരു ഗൂഗിള്‍ ബഗ് ആണോ എന്നന്വേഷിക്കാന്‍ ഗൂഗിളിനു എഴുതാം എന്നദ്ദേഹം സമ്മതിക്കുകയും ചെയ്തു. ഇപ്പോഴും അഡ്മിന്‍ ആരാന്ന് ആര്‍ക്കും അറിയില്ല. ദേവന്‍ പോസ്റ്റ് ഇടുമ്പോള്‍ അംഗങ്ങള്‍ 172 മോര്‍ എന്നായിരുന്നു എഴുതി കാണിച്ചിരുന്നത്. ഇപ്പോള്‍ 166 മോര്‍ എന്നാണു് കാണിക്കുന്നതു്. മെമ്പര്‍ഷിപ്പ് കളഞ്ഞ ആളുകളില്‍ രണ്ടു് പേര്‍ പച്ചാളവും ശനിയനുമാണു്. ഗ്രൂപ്പ് ബ്ലോഗില്‍ നിന്നും സ്വയം മെമ്പര്‍ഷിപ്പ് കളയാന്‍ ഉള്ള ഓപ്ഷന്‍ ഇപ്പോള്‍ ബ്ലോഗറിനുണ്ടു്. ക്ലബ് തുടങ്ങിയ ദേവന്റെ പ്രൊഫൈല്‍ പോലും ഇപ്പോള്‍ ബൂലോഗക്ലബില്‍ ഇല്ല.

അഡ്മിന്‍ ആരു് എന്നറിയില്ല എന്ന ഈ അവസ്ഥയ്ക്കു് പലകാ‍രണങ്ങളും ഉണ്ടാകാം. എനിക്കു് തോന്നുന്ന കാരണങ്ങള്‍

1. ഒരു ഗൂഗില്‍ ബഗ് ആവാം. (മറ്റൊന്നുമല്ലെങ്കിലും ബ്ലോഗ് ഉണ്ടാക്കിയ ആളെ തന്നെ ബ്ലോഗില്‍ നിന്നും പുറത്താക്കാന്‍ ഒരു ഓപ്ഷന്‍ ഉണ്ടാകുക എന്നത് ഒരു ബഗ് തന്നെയാണെന്നാണു് തോന്നുന്നതു്)

2. പണ്ടെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്ന കൂട്ടത്തില്‍ അഡ്മിന്‍ പവറും പോയിരുന്നു. അങ്ങനെ തെറ്റി അഡ്മിന്‍ഷിപ്പ് കിട്ടിയ ആരോ മിസ്സ് യൂസ് ചെയ്തു. അവസാനം ഏതൊക്കെ അഡ്മിനുകള്‍ ആര്‍ക്കൊക്കെ മെമ്പര്‍ഷിപ്പ് കൊടുത്തു എന്ന് നോക്കിയാല്‍ ഇത് സോര്‍ട്ട് ചെയ്യാം. ആളാരാന്ന് മനസ്സിലാക്കാം.

3. വെറും പവര്‍പൊളിറ്റിക്സ്നു് വേണ്ടി. വകയ്ക്കു കൊള്ളുന്ന പോസ്റ്റ് ഒന്നും ഇല്ലെങ്കിലും ഏറ്റവും ആക്റ്റിവിറ്റി ഉള്ള സ്ഥലം ബൂലോഗ ക്ലബ് ആയിരുന്നു. കൈപ്പള്ളിയുടെ സൂചികയുടെ ആക്റ്റിവിറ്റിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അതിനു്‌ തൊട്ട് മുന്നേ വന്നിരുന്നുവെന്നു് ദേവന്‍ പോസ്റ്റില്‍ പറയുന്നുണ്ടു്.


എനിക്കു് പറയാനുള്ളതു് രണ്ടു്‌ കാര്യങ്ങളാണു്.

1. ബൂലോഗ ക്ലബിനെ ഇല്ലാതാ‍ക്കുക

ക്ലബില്‍ ആകെയുള്ള വിലപിടിപ്പുള്ള പോസ്റ്റ് യൂണികോഡ് സംവാ‍ദമാണു്. അതിപ്രധാനമായ എന്നാല്‍ മാറ്റാന്‍ കഴിയാത്തതുമായ സ്ഥലത്തൊന്നും അത് ലിങ്ക് ചെയ്തീട്ടില്ലെങ്കില്‍ അതു അവിടന്നു് മാറ്റുന്നതിനെ കുറിച്ച് ആശങ്കയേ വേണ്ട. അങ്ങനെ ലിങ്ക് ചെയ്തീട്ടുണ്ടെങ്കിലും അത് അവിടന്ന് മാറ്റുന്നതാണു് നല്ലതു്. നാളെ അത് ഡിലീറ്റ് ചെയ്യപ്പെടില്ല എന്ന് എന്താണുറപ്പു്? പുതിയ അംഗങ്ങളെ ചേര്‍ക്കാനോ പോസ്റ്റ്കളേയും കമന്റുകളേയും നിയന്ത്രിക്കാനോ ഒരാളില്ലാത്ത അവസ്ഥയില്‍ ബൂലോഗ ക്ലബ് അവിടെ നിലനില്‍ക്കുന്നതില്‍ യാതൊരു ഗുണവും ഉണ്ടെന്നു് തോന്നുന്നില്ല. മാത്രമല്ല ദോഷങ്ങള്‍ അനവധിയാണു്. വ്യക്തിഹത്യാ പോസ്റ്റുകള്‍ അനവധി ഉണ്ടാകാം. ശ്രദ്ധിക്കുക, കൊച്ചുത്രേസ്യായെ കുറിച്ച് വനിതയില്‍ വന്നതിനെ പറ്റി രണ്ട് പോസ്റ്റുകള്‍ ഉണ്ടായിരുന്നു. (കരിപ്പാറ സുനില്‍ ഇട്ട പോസ്റ്റ്)അതില്‍ ക്ലബിലെ പോസ്റ്റ്ലാണു് തെറിയഭിഷേകം നടന്നത്. നമ്മളാരും സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍ അല്ല എന്നു് പറഞ്ഞ് നമുക്കു് കൈകഴുകാം. പക്ഷേ സംഭവം അതിലും സങ്കീര്‍ണമാ‍ണു്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ കണ്ടു് തുടങ്ങിയാല്‍? നാളെ വ്യക്തിഹത്യയുടെ പേരില്‍ ബൂലോഗത്തെ പ്രശസ്തരായ രണ്ട് ബ്ലോഗര്‍ കുറിച്ച് ഇങ്ങനെ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടാല്‍?

ഇനി ഇതുപോലൊരു ക്ലബ് ഉണ്ടാകാന്‍ പോകുന്നില്ല. ബ്ലോഗറില്‍ ഗ്രൂപ്പ് ബ്ലോഗില്‍ ഇപ്പോള്‍ ചേര്‍ക്കാവുന്ന ആളുകളുടെ എണ്ണം 100ആയി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നു് തോന്നുന്നു.(Your blog can have up to 100 authors.ഇങ്ങനെ എഴുതി കാണിക്കുന്നുണ്ടു്). എങ്കിലും ഭാവിയില്‍ ഖേദിക്കാതിരിക്കാന്‍ ആ ബ്ലോഗ് ഇല്ലാതാക്കുന്നതാണു് നല്ലതു് അല്ലെങ്കില്‍ കൂടുതല്‍ ശരി എന്നാണു് എന്റെ അഭിപ്രായം. എങ്ങനെ ഇല്ലാതാക്കും എന്നതൊരു ചോദ്യമാണു്. ആദ്യമായി അതില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്യരുതു് എന്നു് തീരുമാനിക്കണം. പിന്നെ ഫ്ലാഗ് ചെയ്യുകയോ ഗൂഗിളിനെ അറിയിക്കുകയോ വേണം. കൂടുതല്‍ നല്ല സജഷന്‍സ് കമന്റ്കളില്‍ വരുമെന്നു് പ്രതീക്ഷിക്കുന്നു.


2. മറ്റു് ഗ്രൂപ്പ് ബ്ലോഗുകള്‍ ബൂലോഗക്ലബിന്റെ അവസ്ഥ മുന്നില്‍ കണ്ടു് അവരുടെ അഡ്മിന്‍ പവര്‍ പുന:പരിശോധിക്കുക.

ഒന്നിന്നേക്കാള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതാണു് രണ്ടു്. നിലവിലുള്ള എല്ല ഗ്രൂപ്പ് ബ്ലോഗുകളും, ഇനിയും അവര്‍ക്കു് നിലനില്‍ക്കണം എന്നു് ആഗ്രഹമുണ്ടെങ്കില്‍ അവരുടെ അഡ്മിന്‍ പവര്‍ ആരുടെ ഒക്കെ കയ്യിലാണു് എന്നന്വേഷിക്കുകയും മെമ്പര്‍ഷിപ്പ് കൊടുക്കുന്നതില്‍ തികഞ്ഞ ഉത്തരവാദിത്വം പാലിക്കുകയും വേണം. വനിതാലോ‍കം അതിനുള്ള ആ‍ദ്യപടി നടത്തി കഴിഞ്ഞു.

Monday, February 11, 2008

പ്രൈമറി സ്കൂള്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യത

കെ.ഇ. എ. ആര്‍ പരിഷ്കരണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നു. ഓടിച്ചു വായിച്ച കൂട്ടത്തില്‍ അദ്ധ്യാപകരുടെ യോഗ്യതകളും കണ്ണില്‍പെട്ടു. സാധാരണ പോലെ തന്നെ ഏറ്റവും ചെറിയ (പ്രൈമറി)ക്ലാസ്സില്‍ പഠിപ്പിക്കുന്നവര്‍ക്ക് ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യത (ഹയര്‍സെക്കന്ററിയും ടിടിസിയും), അപ്പര്‍ പ്രൈമറിയ്ക്ക് അതില്‍ കൂടുതല്‍ പിന്നെ ഹയര്‍ സെക്കന്ററി. മുന്‍‌കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സെറ്റ് പരീക്ഷ പ്രൈമറി അദ്ധ്യാപകര്‍ക്കും, ഹൈസ്കൂള്‍ അദ്ധ്യപകര്‍ക്കും നടത്തും എന്നതു മാത്രമാണ് എടുത്ത് പറയത്തക്ക വ്യത്യാസം.

ഡി.പി.ഇ.പി ചര്‍ച്ചകളില്‍ കേട്ടിരുന്ന ഒരു വാദമാണ് ഡി.പി.ഇ.പി വിഭാവനം ചെയ്യുന്ന പഠിതാവിനെ കേന്ദ്രീകരിച്ചുള്ള ഒരു പാഠ്യപദ്ധതിയില്‍ പഠിതാവ് മുന്നോട്ട് വയ്ക്കുന്ന ചോദ്യങ്ങള്‍ ചര്‍ച്ച ചെയ്തൊരു പഠനം തുടര്‍ന്നു കൊണ്ട് പോകാന്‍ ഇന്നത്തെ അദ്ധ്യാപകര്‍ക്ക് കഴിവില്ല എന്നതും അതിനാലാണ് അദ്ധ്യാപകനെ കേന്ദ്രീകരിച്ചിരുന്ന പഴയ വിദ്യാഭ്യാസ രീതിയെ അദ്ധ്യാപകര്‍ കണ്ണടച്ച് പിന്താങ്ങുന്നതെന്നതും. ഈ വാദത്തില്‍ സത്യമില്ലാതില്ല. ചോദ്യങ്ങള്‍ വിശകലനം ചെയ്ത് അദ്ധ്യാപകരുടെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കുന്ന പാഠ്യപദ്ധതിയില്‍ അദ്ധ്യാപകരുടെ വിദ്യാഭ്യാസയോഗ്യതയെ കുറിച്ച്, അവരുടെ വിശകലനത്തില്‍ സഹായിക്കാനുള്ള കഴിവിനെ കുറിച്ച് കെ.ഇ.എ.ആ‍ര്‍ കുറേ കൂടി ശ്രദ്ധിക്കണമായിരുന്നു.

സങ്കലനവും, വ്യവകലനവും, ഗുണനവും പഠിച്ച ശേഷം ഹരണം പഠിക്കാനിടയുള്ള, മൌലീകമായ ചിന്തിക്കുന്ന ഒരു കുട്ടിയ്ക്കുണ്ടായേക്കാവുന്ന സംശയങ്ങള്‍ കല്ലേച്ചി പറയുന്നതു നോക്കൂ. ഹരണം എന്തുകൊണ്ടാണ് ബുദ്ധിമുട്ട് എന്നും വര്‍ഗ്ഗമൂലം അതിലും ബുദ്ധിമുട്ടാവാന്‍ കാരണം എന്തെന്നും ഉമേഷിന്റെ ഉത്തരം ഇവിടെ. ഒരു തന്മാത്രയുടെ നിര്‍വചനത്തെ കുറിച്ചുള്ള സംശയങ്ങള്‍ ഇവിടെ. ഇതെല്ല്ലാം പഠനത്തിന്റെ ഏതോ കാലത്ത് ഒരോരുത്തരുടേയും മനസ്സില്‍ കയറി കൂടിയതാണ്. കല്ലേച്ചി പറയുന്നത് പോലെ ചോദ്യം ചോദിക്കാനുള്ള മടി കാരണം ചോദ്യങ്ങളായി തന്നെ മനസ്സില്‍ അവശേഷിച്ച ചോദ്യങ്ങള്‍. പക്ഷേ ചോദ്യം ചോദിച്ച് ചോദിച്ച് പഠിക്കുന്ന ഒരു പാഠ്യ പദ്ധതിയില്‍ ഇത്തരം ചോദ്യങ്ങള്‍ ഏതു സമയത്തും വിദ്യാര്‍ത്ഥിയില്‍ നിന്നും പ്രതീക്ഷിക്കേണ്ടി വരും. അതിനെല്ലാം ഉത്തരം കണ്ടുപിടിക്കാന്‍ സഹായിക്കുന്നതിനു പ്രാപ്തരായ അദ്ധ്യാപകരാവണം അവരെ നയിക്കേണ്ടത്. പ്ലസ്‌റ്റൂവും ടിടിസി യും കഴിഞ്ഞ എത്ര അദ്ധ്യാപകര്‍ക്ക് ഇത്തരം ചോദ്യങ്ങളെ സംയമനത്തോടെ സമീപിക്കാനും ഉത്തരത്തിനടുത്തേയ്ക്ക് അവരെ നയിക്കാനും കഴിയും? ഇത്തരമൊരു പാഠ്യപദ്ധതി നടപ്പാക്കുമ്പോള്‍ അദ്ധ്യാപകന്മാരുടെ നിലവാരം ഉയര്‍ത്തുന്നതിനെ കുറിച്ചും കെ.ഇ.എ.ആര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

പലപ്പോഴും ചിന്തീച്ചിട്ടുള്ള മറ്റൊരു കാര്യം ഇതോടൊപ്പം എഴുതട്ടെ. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ അടിത്തറ പണിതുയര്‍ത്തുന്ന പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കുറവ് വിദ്യാഭ്യാസ യോഗ്യത മതി എന്ന് ലോകരാജ്യങ്ങള്‍ എല്ലാം (?) തന്നെ ചിന്തിക്കാന്‍ കാരണം എന്താണ്? ഏറ്റവും ലോജിക്കലായി ചിന്തിക്കുകയും ഉത്തര സമാനതയ്ക്കു വേണ്ടി അനേകമനേകം ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന കുട്ടികളെ ബോദ്ധ്യപ്പെടുത്താനും പഠിപ്പിക്കാനും ഏറ്റവും നിലവാരം കുറഞ്ഞവര്‍ മതി എന്നതിന്റെ ലോജിക് മനസ്സിലാവുന്നതേയില്ല.വിദ്യാഭ്യാസത്തിന്റെ ഏറ്റവും മുകള്‍ തട്ടിലുള്ള ഒരു ഗവേഷക വിദ്യാര്‍ത്ഥിയെ ഒരു പുതിയ വിഷയം പഠിപ്പിക്കാന്‍ അടിസ്ഥാനമായ യാതൊന്നും പറയേണ്ട (അവരത് കണ്ടെത്തിക്കോളും) എന്നാണെങ്കില്‍ ഒരു പ്രൈമറി സ്കൂള്‍ കുട്ടിയെ ഹരണം വ്യക്തമായി പഠിപ്പിക്കാന്‍ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കണം എന്നിരിക്കെ പ്രൈമറി അദ്ധ്യാപനത്തിനു കുറവ് യോഗ്യതയും കുറഞ്ഞ വേതനവും മതി എന്നതിലെ ലോജിക് എന്തായിരിക്കും?

ഈ കുറിപ്പ് മീനാക്ഷിക്കുട്ടി ടീച്ചര്‍ക്ക് സമര്‍പ്പിക്കുന്നു. സ്വയം പീഡിപ്പിച്ച് മറ്റുള്ളവരെ മാനസീകമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാന്‍ കഴിയില്ലെങ്കിലും കുട്ടികളുടെ തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന അദ്ധ്യാപകര്‍ വളരെ ആദരവര്‍ഹിക്കുന്നു. കൂടെ ശിക്ഷാമുക്ത ജില്ലയായ ഇടുക്കിക്കൊരു സലാം.

Thursday, October 11, 2007

ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക

മഹാത്മാവ് എന്ന പോസ്റ്റില്‍ മാരിചന്റെ കമന്റിനുള്ള മറുപടി വലുതായി പോയത് കൊണ്ട് ഒരു പോസ്റ്റാക്കുന്നു.

ഒരു കരണത്തടിക്കുന്നവനു പിന്നേയും പിന്നേയും കരണം കാട്ടി കൊടുക്കുന്ന ഒരു നയമല്ല അത് പറഞ്ഞ വിപ്ലവകാരിയും അതു അനുവര്‍ത്തിച്ച വിപ്ലവകാരിയും ഉദ്ദേശിച്ചത് എന്ന് പറയുകയായിരുന്നു ആ പോസ്റ്റില്‍ എന്റെ ലക്ഷ്യം. എല്ലായ്പ്പോഴും, ക്ഷമ സഹനം എന്ന് പഠിപ്പിക്കുന്ന പല കത്തനാരന്മാരും ഇതൊന്നും സമ്മതിച്ചു തരില്ല. അപ്പോള്‍ അവരോട് ചോദിക്കുന്ന (ക്ലാസ്സിക്കല്‍) വാചകമുണ്ട്, ഏഴിനു എഴുപത് പ്രാവശ്യം ക്ഷമിക്കാന്‍ പറഞ്ഞവന്‍ ഒരു കരണത്തടിച്ചട്ട് മറ്റേ കരണം കാണിച്ച് കൊടുക്കുമ്പോള്‍ ആ കരണത്തും കിട്ടിയാല്‍ എന്തു ചെയ്യണം എന്ന് എന്തുകൊണ്ട് പറഞ്ഞില്ല എന്ന്. എന്നു വച്ചാല്‍ ഈ കമന്റില്‍ മാരിചന്‍ പറഞ്ഞത് പോലെ ലോകാവസാനം വരെ നിങ്ങള്‍ നിശ്ബ്ദരായി സഹിക്കൂ എന്നൊന്നുമല്ല ആ വാചകങ്ങളുടെ അര്‍ത്ഥം. ഞാനും ഒരു മനുഷ്യനാണ് എന്ന് കാണിച്ച് കൊടുക്കൂ എന്നാണ്. അത് മനസ്സിലായില്ലെങ്കില്‍ ആ പോസ്റ്റ് ഒന്നൂടെ വായിച്ചോളൂ.

ഒരു മൈല്‍ ദൂരം നടക്കാന്‍ ആവശ്യപ്പെടുന്നവന്റെ കൂടെ രണ്ട് മൈല്‍ നടക്കുക എന്ന് പറഞ്ഞവന്റെ കാലത്ത് അവന്റെ നാട് റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. റോമന്‍ പട്ടാളക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ ഒരുമൈല്‍ ചുമക്കാന്‍ നാട്ടുക്കാരെ(അടിമകളെ) നിര്‍ബന്ധിക്കാന്‍ നിയമം അനുവദിച്ചിരുന്നു. എന്നാല്‍ ഒരു മൈല്‍ കൂടുതല്‍ ദൂരം ചുമപ്പിക്കുന്നത് നിയമവിരുദ്ധവും ആയിരുന്നു. അതുകൊണ്ട് ഒരു മൈല്‍ പട്ടാളക്കാ‍രന്റെ സാധനങ്ങളും ചുമന്ന അവന്റെ കൂടെ നടക്കുന്നവന്‍ താന്‍ ഒരു മൈല്‍ കൂടെ നടക്കാം എന്ന് നിര്‍ബന്ധിച്ചാല്‍ പട്ടാളക്കാരനു വേണ്ട ഇനി എന്റെ കൂടെ നടക്കണ്ടാ എന്ന് പറയുകയേ തരമുള്ളൂ. എങ്ങനെയെങ്കിലും അയാള്‍ ചുമക്കുന്ന ഭാരം താഴെ വയ്പ്പിക്കാനാണ് പട്ടാളക്കാരന്‍ ശ്രമിക്കുക. അല്ലാതെ ജീവിതപാത തീരും വരെ നടക്കാനല്ല ആ വാക്കുകളുടെ അര്‍ത്ഥം. വിശുദ്ധ ദേവാലയത്തില്‍ നിന്നും കച്ചവടക്കാരെ അടിച്ചോടിച്ച ഒരാള്‍ എല്ലാകാല‍ത്തും നിങ്ങള്‍ ക്ഷമിക്കൂ, സഹിക്കൂ എന്നൊരു സന്ദേശമാണ് തരുന്നത് എന്ന് ചുരുങ്ങിയ പക്ഷം ഞാനെങ്കിലും വിശ്വസിക്കുന്നില്ല.

ഒരോ കാലഘട്ടത്തിനും, സാമ്ര്യാജ്യത്തിനും അനുയോജ്യമായ സമരമുറകളാണ് സമരം ജയിക്കാന്‍ ആവശ്യം. ഏറ്റവും അനുയോജ്യമായ സമരമുറ കണ്ടെത്തുന്നവര്‍ വിജയം നേടുമ്പോള്‍ അവര്‍ ആ സമരം നയിച്ച് ജയിച്ചു എന്ന് പറയും. ആ സമരത്തിനെ സഹായിച്ചവര്‍ തമസ്കരിക്കപ്പെടുകയാണെന്ന് അതുകൊണ്ട് അര്‍ത്ഥമാക്കാറൂണ്ടോ? ഗാന്ധിജിയുടെ കാര്യത്തില്‍ മാവേലികേരളവും വക്കാരിയും, നളനും നടത്തിയതില്‍ കൂടതല്‍ ഡാറ്റാമൈനിങ്ങിനെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ മുഴുവന്‍ വര്‍ക്കുകളും നെറ്റില്‍ കിട്ടുമെങ്കില്‍ വായിച്ച് പഠിക്കാം. എന്നാലും അഹിംസയിലൂന്നിയ നിസ്സഹകരണത്തിന്റെ വിജയം മനസ്സിലാക്കാന്‍ അത്രയ്ക്കൊന്നും പാടില്ല എന്ന് തോന്നുന്നു. അതിനെ എന്നാല്‍ അര്‍ദ്ധനഗ്നനായ ഫക്കീര്‍ ഒരുപിടി ഉപ്പു കുറുക്കിയപ്പോള്‍ ബ്രിട്ടീഷുകാരന്‍ സ്വാതന്ത്ര്യം എറിഞ്ഞിട്ടോടിപ്പോയി എന്നൊക്കെ എത്ര വേണമെങ്കിലും ചുരുക്കുകയോ കുറുക്കുയോ ചെയ്യൂ. എങ്കിലും ഇന്നും ഒരു മുദ്രാവാക്യം പോലും വിളിക്കാതെ നിരാഹാരം കിടക്കുന്നവനെ ഒരു ഭരണകൂടം പേടിക്കുന്നെങ്കില്‍ അതിനെന്തിന് എന്നും കൂടി സ്വയം ചോദിച്ച് കൊള്ളൂ. രാജ്യങ്ങള്‍ നടത്തുന്ന ഉപരോധങ്ങള്‍‍ക്ക് എന്തെങ്കിലും വിലയുണ്ടോ?

ഗാന്ധിജിയെ വിശുദ്ധ പശുവായി കണക്കാക്കേണ്ടതില്ല എന്ന് തന്നെയാണ് എന്റെ നിലപാട്. അദ്ദേഹത്തെകുറിച്ച് പറയുമ്പോള്‍ വൈകാരികതയോടെ പ്രതികരിക്കേണ്ട കാര്യമില്ല എന്നാണ് എനിക്ക്. (വൈകാരിക അടുപ്പമുള്ളവര്‍ അങ്ങനെ പ്രതികരിക്കട്ടെ). പക്ഷേ പാലസ്തീനെ കുറിച്ച് പറയുമ്പോള്‍ മലയാളി എന്തിനാണ് അതിവൈകാരികതയുടെ അതിപ്രസരം പുറത്തെടുക്കുന്നത്? സുരക്ഷിതത്ത്വത്തിന്റെ മാളങ്ങളില്‍ കഴിയുന്നവര്‍ക്ക് ചെലവില്ലാതെ നല്‍കാവുന്ന ഒന്നാണ് ഉപദേശം. മാരീചന്‍ വൈറ്റ്‌ഹൌസിന്റെ തട്ടുമ്പുറത്താണോ? (അവിടം പോലും സുരക്ഷിതമല്ല എന്നാണല്ലൊ 9/11 കാണിച്ചു തരുന്നത്) ഞാന്‍ കുറേ കൂടി സുരക്ഷിതമായ സ്ഥലത്താണ്. വൈറ്റ് ഹൌസിനെ നിയന്ത്രിക്കുന്നവരുടെ നാട്ടില്‍. ഒരു കുഴപ്പമേ ഉള്ളൂ തട്ടിന്‍പുറത്തിരിക്കുമ്പോള്‍ ചിലപ്പോള്‍ പാലസ്തീന്റെ ഒലിവ് തോട്ടങ്ങളും ബങ്കറുകളിരിക്കുമ്പോള്‍ ലെബനോന്റെ പൊട്ടി‘ചിരി‘കളും കേള്‍ക്കേണ്ടി വരാറുണ്ടെന്ന് മാത്രം. ഇങ്ങോട്ട് വരാണെങ്കില്‍ ഇവിടെ ഉള്ളോര്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍പ്പിച്ച് തരാമായിരുന്നു.ജൂതരു മാത്രല്ല ഇന്നാട്ടില്‍. കുറച്ച് അറബികളും ഉണ്ട്. ഇസ്രായേല്‍ പൌരന്മാരായി പോയതിനാല്‍ അറബികള്‍ക്കും അറബികളായതിനാല്‍ ജൂതര്‍ക്കും വേണ്ടാത്തവര്‍. മഹാത്മാവ് എന്ന പോസ്റ്റില്‍ ഇവിടുത്തെ അറബ് പറഞ്ഞതാണെന്ന് ഞാന്‍ എഴുതിയിരുന്നതെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ഉപദേശത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനു കൊടുക്കണം. അങ്ങനെ ഉള്ളവര്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും. പാലസ്തിനിനെ കുറിച്ചുള്ള എന്റെ രാഷ്ട്രീയ നിലപാട് ഇവിടെ വായിക്കാം. ഇസ്രായേലില്‍ മാറിവരുന്ന ഒരു തലമുറയെ മുന്നില്‍ കാണുമ്പോള്‍ പറയാനുള്ളത് ആത്മവിശ്വാസത്തോടെയുള്ള പോരാട്ടമാണ് യഥാര്‍ത്ഥ പാലസ്തീന്‍ വിമോചനത്തിനു വഴിവയ്ക്കുക എന്നതാണ്. ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് പകരം കാറ്റിലാടുന്ന കത്യൂഷയ്ക്ക് ഒന്നും ചെയ്യാനാവില്ല. പിന്നെ എല്ലാം അടിയറ വച്ച്, നല്ലതെല്ലാം വിട്ടുകൊടൂത്ത്, നശിപ്പിക്കപ്പെട്ട് ഒരു കാലത്ത് കിട്ടന്ന സ്വതന്ത്ര പാലസ്തീനില്‍ എത്ര സ്വതന്ത്ര മനസ്സുകള്‍ ഉണ്ടാകുമെന്നതും എന്റെ ചിന്താവിഷയമാണ്. ഇന്ന് ഇസ്രായേലിന്റെ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന പാലസ്തീനികളെ പോലെ അന്നും ഉണ്ടാവരുത് എന്നൊരാഗ്രഹം കൂടെയുണ്ട്. കേട്ടറിഞ്ഞ കാര്യങ്ങളേക്കാള്‍ കണ്ടറിഞ്ഞ കാര്യങ്ങള്‍ എഴുതാനാണ് എനിക്കീ ബ്ലോഗ്.

കാശ്മീരിലും ആസാമിലും നാഗാലാന്റിലും പണ്ട് പഞ്ചാബിലും ഇന്ത്യ നടപ്പാക്കി വിജയിച്ചതും അഹിംസയാണല്ലോ
ഇവിടെ ഒക്കെ ഇപ്പോള്‍ ഇന്ത്യ വിജയിച്ചു എന്നാണോ മാരിചന്‍ പറയുന്നത്? കാശ്മീരിനും ആസാമിനും നാഗാലാന്റിനും ഇപ്പോള്‍ ഒന്നും പറയാനില്ലേ?

ഗാന്ധിജിയെ അംഗീകരിക്കുന്നവരെല്ലാം ഗാന്ധിവാലുള്ളവരെ അംഗീകരിക്കുന്നുണ്ടാവണമെന്നില്ല എന്നൊരു തിരിച്ചറിവും നല്ലതാണ്.

Wednesday, August 08, 2007

ഡ്രൂസ് -ആമുഖം

ലോകം വളരെ ശ്രദ്ധയോടെയും ഒട്ടൊരു ഭയത്തോടെയും വീക്ഷിക്കുന്നൊരു രാജ്യമാണ് ഇസ്രായേല്‍. അവിടുത്തെ രാഷ്ട്രീയത്തെ കുറിച്ച് ലോകം മുഴുവന്‍ ധാരാളം ചര്‍ച്ചകളും നടക്കുന്നു. എന്നാല്‍ അവിടത്തെ ജനങ്ങളും അവരുടെ ജീവിതരീതികളും അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒന്നാണ്. പൊതുവെ നോക്കുമ്പോള്‍ ജൂതരാജ്യത്തെ ജൂതര്‍ എന്ന വളരെ വലിയൊരു സാമാന്യവത്കരണമാണ് കാണാന്‍ കഴിയുക.ഇസ്രായേലില്‍ ഭൂരിപക്ഷമായ (80%) ജൂതരുടെ ജീവിതത്തെ കുറേയൊക്കെ എഴുത്തുകള്‍ കാണാമെങ്കിലും ന്യൂനപക്ഷമായ അറബികളുടെ ജീവിതരീതികളെ കുറിച്ച് എഴുത്തുകള്‍ തുലോം കുറവാണ്. ഇവിടുത്തെ ജനങ്ങളെ മനസ്സിലായിടത്തോളം അവരുടെ ഹയരാര്‍ക്കി എഴുതിയാല്‍ അതു എകദേശം ഇങ്ങനെ ഇരിക്കും. 1900 ത്തിനു മുന്‍പേ ഇവിടെ ഉള്ള ജൂതര്‍, ഇസ്രായേല്‍ സ്റ്റേറ്റ് പ്രഖ്യാപിച്ച ശേഷം വന്ന ജൂതര്‍, റഷ്യന്‍ ജൂതര്‍, കറുത്ത ജൂതര്‍, അറബ് ഡ്രൂസ്, അറബ് ക്രിസ്ത്യന്‍സ്, അറബ് മുസ്ലീംസ്. ജൂതരില്‍ തന്നെ യാഥാസ്ഥിതിക ജൂതര്‍ വേറൊരു തട്ടില്‍ നില്‍ക്കുന്നു. ഇസ്രായേല്‍ അറബികളുടെ ജീവിതരീതികളെ കുറിച്ച് എഴുതാനുള്ള ഒരു ശ്രമമാണ് ഇത്. പണ്ടൊരു പോസ്റ്റില്‍ ഷാജ്ജുദ്ദീനും, ഈയടുത്ത് വിമതനും ചോദിച്ച ഡ്രൂസില്‍ നിന്നും തുടങ്ങുന്നു. ഡ്രൂസിനെ കുറിച്ച് ആമുഖമായ ഈ ലേഖനം ഈ പ്രാവശ്യത്തെ തുഷാരത്തില്‍ വന്നത് വളരെ ചെറിയ മാറ്റങ്ങളോടെ പോസ്റ്റ് ചെയ്യുന്നു.
************************************************************************************
ഡ്രൂസ്

മദ്ധ്യ പൗരസ്ത്യ ദേശത്തെ പ്രത്യേക മതവിഭാഗത്തിലുള്ള സമൂഹമാണ് ഡ്രൂസ്. ഇസ്ലാമിക ഏകദൈവ വിശ്വാസവും, ഗ്രീക്ക് തത്ത്വചിന്തയും ഹിന്ദുയിസത്തിന്റെ സ്വാധീനവുമാണ് ഡ്രൂസ് മതത്തില്‍ സാമാന്യമായി കാണാനാവുന്നത്. (ഹിന്ദുയിസത്തില്‍ ഉള്ള പുനര്‍ജന്മ വിശ്വാസം ഡ്രൂസിനിടയിലും ഉള്ളതാണ് ഹിന്ദു മത സ്വാധീനമായി ഏറ്റവും കൂടുതല്‍ ആരോപിക്കപ്പെടുന്നത്, ഇതിനെ എതിര്‍ക്കുന്നവരും ഉണ്ട്) ഏകദൈവവിശ്വാസത്തിന്റെ ജനങ്ങള്‍ എന്ന് ഡ്രൂസ് സ്വയം വിശേഷിപ്പിക്കുന്നു.ആദ്യത്തെകാല ഡ്രൂസ് മത പ്രാസംഗീകരില്‍ ഒരാളായ നാഷ്‌താകിന്‍ അദ്- ഡാരാസി (Nashtakin ad-Darazi) യുടെ പേരില്‍ നിന്നുമാണ് ഡ്രൂസ് എന്ന വാക്കിന്റെ ജനനം. സിറിയ, ലെബനോന്‍, ഇസ്രായേല്‍, ജോര്‍ദ്ദാന്‍ എന്നീവടങ്ങളിളാണ് പ്രധാനമായും ഡ്രൂസ് സമൂഹം കാണപ്പെടുന്നത്. വടക്കേ അമേരിക്ക, ക്യാനഡ, ലാറ്റിനമേരിക്ക, ആഫ്രിക്ക, ആസ്ത്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ചെറിയ ചെറിയ ഡ്രൂസ് സമൂഹങ്ങള്‍ കുടീയേറിപ്പാര്‍ത്തീട്ടുണ്ട്.

ചരിത്രവും വിശ്വാസവും
ഈജിപ്തിലെ ഫാത്തിമിദ് ഖലീഫാസാമ്രാജ്യത്തിലെ ഖലീഫ അല്‍-ഹക്കിമിന്റെ ഭരണകാലത്താണ് (ക്രിസ്തു വര്‍ഷം 985–1021) ഡ്രൂസിന്റെ ആവിര്‍ഭാവം.ഏകദൈവ വിശ്വാസങ്ങളായ ജൂതമത, ക്രിസ്തുമതം, ഇസ്ലാം മതം എന്നിവയുടെ പുതിയ ആവിഷ്കരണമാണ് ഡ്രൂസ് മതവിശ്വാസത്തില്‍ ഉള്ളത്. ഖലീഫ അല്‍-ഹക്ക് യഥാര്‍ത്ഥമായ ദൈവത്തിന്റെ മനുഷ്യജന്മമാണെന്നിവര്‍ വിശ്വസിക്കുന്നു.ഒരു ദൈവവ വിശ്വാസവും ആദം മുതല്‍ മുഹമദ് വരെ ഏഴ് പ്രവാചകന്മാരുമാണ് ഡ്രൂസ് വിശ്വാസത്തില്‍ ഉണ്ടെന്ന് അറിയപ്പെടുന്നത്. ഇന്നത്തെ ലെബനോണിലും വടക്കന്‍ ഇസ്രായേലിലും ആണ് ആദ്യകാല ഡ്രൂസ് വാസമുറപ്പിച്ചത്. അഞ്ച് നിറങ്ങളുള്ള ഡ്രൂസ് നക്ഷത്രത്തിലെ ഓരോ നിറവും ഓരോ തത്ത്വത്തെ പ്രതിനിധാനം ചെയ്യുന്നു. പച്ച- സര്‌വ്വവ്യാപിയായ മനസ്സിലേയും, ചുവപ്പ് -സര്‍‌വ്വവ്യാപിയായ ആത്മാവിനേയും മഞ്ഞ- സത്യത്തേയും നീല- കാരണം അഥവാ മനശക്തിയേയും വെള്ള - നീലയുടെ പ്രഭാവത്തേയും സൂചിപ്പിക്കുന്നു.

സമൂഹവും ആചാരങ്ങളും
തങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്ന ഡ്രൂസ് മതപരിവര്‍ത്തനം അനുവദിക്കുന്നില്ല. മതത്തിനെ തുടക്കകാലത്ത് ഉണ്ടായിരുന്നവരുടെ പുനര്‍ജന്മങ്ങളാണ് പിന്നീടുള്ളവര്‍ എന്ന് വിശ്വസിക്കുന്നതിനാല്‍ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ അനുവദനീയമല്ല. ജുഹ്‌ഹാല്‍ (Juhhāl) ഉക്‌കാല്‍ (Uqqāl) എന്നീ രണ്ട് വിഭാഗങ്ങളാണ് ഇവര്‍ക്കിടയില്‍ ഉള്ളത്. അശിക്ഷിതര്‍ എന്നര്‍ത്ഥമുള്ള ജുഹ്‌ഹാല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പരിശുദ്ധ മതഗ്രന്ഥമായ ഹിക്‌മാ (hikma) ഉപയോഗിക്കുവാന്‍ അധികാരമില്ല. ഡ്രൂസ് സമൂഹത്തിന്റെ തൊണ്ണൂറ് ശതമാനത്തില്‍ കൂടുതലുള്ള ജുഹ്‌ഹാല്‍ വിഭാഗക്കാര്‍ രാഷ്ട്രീയ- സൈനീക പദവികള്‍ കൈകാര്യം ചെയ്യുന്നു. അറിവുള്ളവര്‍ എന്നര്‍ത്ഥം വരുന്ന ഉള്‍‌വിഭാമായ ഉക്‌കാല്‍ മതവിഭാഗത്തിന്റെ നേതൃത്വസ്ഥാനം വഹിക്കുന്നു. അമ്പത് ഉക്‌കാല്‍ ആളുകളില്‍ ഒരാള്‍ പരിപൂര്‍ണ്ണതയില്‍ എത്തിയ അജാവിദ് (ajawid, ആഢ്യന്‍) എന്നറിയപ്പെടുന്നു. ഡ്രൂസ് വിശ്വാസമനുസരിച്ച് ആത്മീയതയില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് മുന്‍പില്‍ എന്നതിനാല്‍ ഉക്‌കാല്‍ വിഭാഗത്തില്‍ അധികവും സ്ത്രീകളാണ്.

ഇസ്രായേല്‍ ഡ്രൂസ്
ഇസ്രായേലില്‍ ഗലീലിയിലും ഹൈഫയുടെ സമീപപ്രദേശങ്ങളിളുമാണ് ധാരാളം ഡ്രൂസ് ഗ്രാമങ്ങലുള്ളത്. അറബികള്‍ എന്ന് സ്വയം അടയാളപ്പെടുത്തുന്ന ഇസ്രായേലി ഡ്രൂസ് 1961 മുതല്‍ സ്വന്തം കോടതി അധികാരങ്ങളും മതനേതൃത്വവും ഉള്ള ഒരു പ്രത്യേക വിഭാഗമായി നിലകൊള്ളുന്നു. ഗോലാന്‍ കുന്നുകളില്‍ ഉള്ള ധാരാളംപേര്‍ തങ്ങള്‍ സിറിയക്കാരാണെന്ന് വിശ്വസിക്കുകയും ഇസ്രായേല്‍ പൗരത്വം നിഷേധിക്കുകയും ചെയ്തു. മിക്കവാറും എല്ലാ ഡ്രൂസ് ഗ്രാമങ്ങളിലും തന്നെ ഇസ്രായേല്‍ പൊതുസമൂഹത്തിന്റേ രീതിയിലുള്ള തിരഞ്ഞെടുപ്പ് മാതൃകകളാണുള്ളത്.ഇസ്രായേല്‍ ഗവണ്മെന്റ് വിശ്വസനീയര്‍ എന്ന് കരുതുന്ന ഒരേ ഒരു അറബ് സമൂഹം ഡ്രൂസ് ആണ്. തങ്ങളുടെ ക്രിസ്ത്യന്‍, മുസ്ലിം അറബ് അയല്‍‌ക്കാരില്‍ നിന്നും തങ്ങള്‍ വളരെ വ്യതസ്തരാണെന്ന് അവരെ വിശ്വസിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അധികം വിജയിച്ചീട്ടില്ല എന്ന് വേണം കരുതാന്‍. 1948 മുതല്‍ സ്വമേധായും 1956 മുതല്‍ നിര്‍ബന്ധിതമായും ഇസ്രായേല്‍ സേനയിലും അതിര്‍ത്തി പോലീസിലും ഡ്രൂസ് സേവനം അനുഷ്ഠിക്കുന്നു.2006 ലെ ലെബനാന്‍ യുദ്ധത്തില്‍ ഡ്രൂസ് ബറ്റാലിയന്‍ തങ്ങളുടെ ഉത്ഭവം ലെബനോനില്‍ ആണെന്ന വസ്തുതയ്ക്കുള്ളില്‍ നിന്നും ഹിസ്‌ബുള്ളയ്ക്കെതിരെ യുദ്ധം ചെയ്തിരുന്നു.ഡേറ്റിംങ്ങ് സബ്രദായം നിലവിലുള്ള യാഥാസ്തിഥികരല്ലാത്ത ജൂതരും ഡ്രൂസും തമ്മിലുള്ള വിവാഹങ്ങള്‍ കണ്ട് വരുന്നു. ഡ്രൂസ് ഗ്രാമങ്ങള്‍ പൊതുവെ പൊതുസമൂഹത്തെ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ഗ്രാമത്തില്‍ പ്രവേശിക്കാനും തെരുവോര കച്ചവടസാധങ്ങളും ഡ്രൂസ് ഭക്ഷണങ്ങളും വാങ്ങുവാനും സാധിക്കും.

റെഫറന്‍സ്:
ഞാന്‍ അധികവും വായിക്കൂന്നത് Robert Brenton Betts എഴുത്തിയ The Druze എന്ന പുസ്തകവും അതിലെ റെഫറന്‍സുകളുമാണ്.

കുറച്ച് ലിങ്കുകള്‍
1.http://en.wikipedia.org/wiki/Druze
2.http://www.jewishvirtuallibrary.org/jsource/Society_&_Culture/druze.html
3.http://www.ydp.com/article0001.htm