Monday, April 16, 2007

സംഭവ്യതയുടെ അസംഭവ്യത

അമ്മ സ്കൂളില്‍ പഠിക്കുന്ന കാലത്താണ് ഇന്ത്യാ-ചൈന യുദ്ധം. സ്കൂളില്‍ പഠിക്കുമ്പോള്‍ അമ്മയോട് പറയുമായിരുന്നത്രേ എന്തെങ്കിലും വിമാനം കണ്ടാല്‍ ഏതെങ്കിലും ചാലിലോ, പാലത്തിനടിയിലോ പതുങ്ങിയിരിക്കണം. വിമാനങ്ങളില്‍ നിന്നും വീഴുന്ന ബോംബിനു പ്രതിവിധി ആയിരുന്നു ഈ ഒളിച്ചിരിക്കല്‍. അമ്മയിപ്പോഴും വിമാനങ്ങളുടെ ഇരമ്പല്‍ കേട്ടാല്‍ ഇതാണ് ഓര്‍ക്കുക. അമ്മ ഇത് പറയുമ്പോഴൊക്കെ ഞാന്‍ കളിയാക്കുമായിരുന്നു. അമ്മയെ പറ്റിയ്ക്കാന്‍ ആരെങ്കിലും പറഞ്ഞതായിരിക്കും എന്നതായിരുന്നു എന്റെ അഭിപ്രായം. പക്ഷേ ജീവിതത്തില്‍ ഒരു യുദ്ധം നേരിടേണ്ടി വന്നപ്പോള്‍ അഭയം തന്നത് ഒരു ചാല് തന്നെ! അന്ന് അമ്മ പറഞ്ഞതൊന്നും ഓര്‍ത്തില്ല. ഒളിസ്ഥലത്തിന് തൊട്ടപ്പുറത്ത് മിസൈല്‍ വീഴാനുള്ള സംഭവ്യതയുടെ അസംഭവ്യത കണക്കുകൂട്ടുകയായിരുന്നു!

ഇന്ന് ഇതോര്‍ക്കാന്‍ കാരണമുണ്ട്. പതിവുപോലെ 10 മണിയ്ക്ക് ഓഫീസിലേയ്ക്ക് വരുകയായിരുന്നു. പെട്ടെന്നൊരു സൈറണ്‍. ഞെട്ടി പോയി. പരന്നു കിടക്കുന്ന റോഡ്. ആദ്യം നോക്കിയത് അടുത്ത് ചാലുണ്ടോ എന്നാണ്! ഇല്ല. ഒരു കെട്ടിടത്തിന്റെ തണല്‍ പോലും ഇല്ല. അടുത്തുള്ള മരത്തിനോട് ചേര്‍ന്ന് നിന്നു. അതിനു ശേഷമാണ് ചുറ്റും നോക്കിയത്. പതുക്കെ ശ്വാസം എടുക്കാമെന്നായി. എല്ലാവരും കാറ് നിര്‍ത്തി പുറത്തിറങ്ങി നില്‍ക്കുന്നു. ഹൊ, സമാധാനം, പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ദിവസമായിരിക്കും. കഴിഞ്ഞ കൊല്ലത്തെ 2 മിനിട്ട് സൈറണ്‍ ഓര്‍മ്മ വന്നു. 2 മിനിട്ട് നീണ്ട സൈറന്റെ ഇടയ്ക്ക് ഫോണ്‍ ശബ്ദിച്ചു, നല്ല പാതി.
“എന്താ സൈറണ്‍?“
“പട്ടാളക്കാരുടെ ദിവസമാണെന്ന് തോന്നുന്നു“
“ഹോ പേടിച്ച് പോയി. ഓടി കുളിമുറിയില്‍ കയറി“
“ഹ ഹ ഹ എന്നാല്‍ ഒ.കെ“

ഓഫീസില്‍ വന്ന് പത്രം നോക്കിയപ്പോഴാണ് കണ്ടത് ഇന്ന് ഹോളോകോസ്റ്റ് ഓര്‍മ്മ ദിനം ആണ്. അതില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കാണ് ഈ രണ്ട് മിനിട്ട് സൈറണ്‍. വാര്‍ത്തഇവിടെ. ആ സൈറ്റില്‍ നിന്നും എടുത്ത പടം താഴെ.


ഈ ഒരു രണ്ട് മിനിട്ട് എന്നെ എവിടം വരെ കൊണ്ട് പോയി!

ഇസ്രായേല്‍-ലബനന്‍ യുദ്ധം, 2006 ജുലൈ. ആദ്യത്തെ മിസൈല്‍ വീണപ്പോള്‍ സൈറണ്‍ അടിച്ചില്ല. അതെന്തുകൊണ്ടാണെന്ന അന്വേഷണം ഇനിയും തീര്‍ന്നില്ല എന്നു തോന്നുന്നു.കാതടപ്പിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഹൈഫ പോര്‍ട്ടിന്റെ ഭാഗത്ത് ഒരു പുക. നല്ലപാതി പറഞ്ഞു ആരോ പാറ പൊട്ടിക്കുന്നതാ. ആ പാറപൊട്ടിക്കലില്‍ 8 പേര്‍ മരിച്ചിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ വലാത്തൊരു സൈറണ്‍. വാതില്‍ തുറന്ന് പുറത്തിറിങ്ങിയ ഞങ്ങളെ നോക്കി ഇംഗ്ലീഷ് അറിയാത്ത അയല്‍ക്കാരി പറഞ്ഞു “ബംബ് ബംബ്“. പിന്നങ്ങോട്ടുള്ള കുറേ ദിവസങ്ങള്‍ ഈ സൈറണ്‍ ആയിരുന്നു ഹൈഫയുടെ താളം. മിസൈല്‍ വീഴുന്ന ഒച്ച കേള്‍ക്കുന്നതിലും ഹൃദയ ഭേദകമാണ് ഈ വേവി ആയുള്ള സൈറണ്‍. ആദ്യ ദിവസം ഷെല്‍ട്ടറിലേയ്ക്കുള്ള യാത്രയ്ക്കിടെ ആദ്യ സൈറണ്‍ കേട്ടപ്പോള്‍ ഏതാണ്ട് ഇന്നു നിന്ന സ്ഥത്തായിരുന്നു. അതാണ് പെട്ടെന്ന് ഹൃദയ താളം തെറ്റാനുണ്ടായ കാരണം. സൈറണ്‍ കേട്ട് 45 സെക്കന്റിനുള്ളില്‍ ഷെല്‍ട്ടറില്‍ ഒളിച്ചിരിക്കണം. മിസൈലിനു ശേഷം സൈറണ്‍ ഉണ്ടായ അനുഭവവും ഉണ്ട്. എന്നാലും സൈറണ്‍ കേട്ടാലുടന്‍ ജീവനെ എടുത്ത് കൈയില്‍ പിടിച്ച് ഓട്ടമായി.പിന്നീട് കുറേ ദിവസത്തേയ്ക്ക് ഈ വ്യായായം സ്ഥിരമായപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി. ഓഫീസിലാണെങ്കില്‍ റൂമിനടൂത്ത് ഷെല്‍ട്ടര്‍ ഉണ്ട്.അപ്പാര്‍ട്ട്മെന്റിലെ ഷെല്‍ട്ടര്‍ എല്ലവര്‍ക്കും കൂടി ഉള്ളതാണ്. അത് ഏറ്റവും താഴത്തെ നിലയില്‍ നിന്നും 100 മീറ്റര്‍ അകലെ ആയതുകൊണ്ട് ഓടി ചെന്ന് ഒളിക്കാനുള്ള റിസ്ക് ഞങ്ങള്‍ എടുക്കാറില്ല. കുളിമുറിയില്‍ ഉള്ള രണ്ട് ഭിത്തിക്കിടയില്‍ ശ്വാസമടക്കി നില്‍ക്കും. അതാണ് നല്ലപാതി ഇന്നും കുളിമുറിയിലെയ്ക്കോടാന്‍ കാരണം.നേരിട്ട് വീണാലും ഞങ്ങള്‍ നടുവിലെ ഫ്ലോറില്‍ ആയത് കൊണ്ട് മിസൈല്‍ എത്തില്ല. സൈഡ് വഴി വന്നാല്‍ കുളിമുറിയുടെ രണ്ട് ഭിത്തിയും പിന്നെ പുറത്തെ ഭിത്തിയും കഴിഞ്ഞ് വരുന്ന മിസൈല്‍ വലിയ പരുക്ക് ഉണ്ടക്കില്ല. വഴിയിലാണെങ്കില്‍ കെട്ടിടങ്ങളുടെ മറ, താഴന്ന സ്ഥലം, ചാലുകള്‍, ഇതൊന്നുമില്ലെങ്കില്‍ മരത്തിന്റെ ലബനാന്‍ അതിര്‍ത്തിയ്ക്ക് എതിര്‍വശമുള്ള ഭാഗം. താഴ്ന്ന സ്ഥലത്തിരുന്നാല്‍ കുറച്ചകലെ മിസൈല്‍ വീണാല്‍ ഉണ്ടാകുന്ന അപകടം കാര്യമായി ഏല്‍ക്കില്ല. അധികവും സ്ഫോടാനം മൂലമാണ് മരണ സംഖ്യ കൂടാറ്. അതാണ് ചാലിലൊളിക്കാന്‍ കാരണം. ഇത്തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്സ് ആണ് എല്ലാ ഒളിസങ്കെതങ്ങളും നിര്‍ണയിക്കുന്നത്. നേരിട്ട് വീണാ‍ല്‍ ഇതുകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. ശരിക്കും സംഭവ്യതയുടെ അസംഭവ്യത അളക്കുകയായിരുന്നു ഓരോ സൈറണിലും.

ഷെല്‍ട്ടര്‍ ഉള്ളവര്‍ ഇങ്ങനെ ഒളിക്കുകയെങ്കിലും ചെയ്യും ഷെല്‍ട്ടര്‍ പോയിട്ട് മേല്‍ക്കൂര പോലും ഇല്ലാതെ ബോംബിങ്ങിനെ നേരിടുന്ന ലബനാന്‍കാരോ എന്നൊക്കെ ചിന്തിച്ച് ചിന്തിച്ച്, കുറച്ച് കാലം അഭയാര്‍ഥികളായി, പിന്നെ അഭയാര്‍ഥികള്‍ എന്ന വാക്കു തന്നെ വെറുത്ത് യുദ്ധത്തിന്റെ അവസാന നാളുകളിലും ഹൈഫയില്‍ ഉണ്ടായിരുന്നു.(ചിന്തിക്കാനും എഴുതാനും പറ്റിയ നല്ലൊരു വിഷയമാണ് അഭയാര്‍ഥികള്‍. ഇവിടെയൊക്കെ ഇതിനെ കുറിച്ച് ചര്‍ച്ചകളും നടക്കുന്നുണ്ട്. അഭയാര്‍ഥികളെ സൃഷിക്കാന്‍ മാത്രമുതുകുന്ന യുദ്ധങ്ങള്‍, കലാപങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍. യുദ്ധത്തിനും കലാപത്തിനും മനുഷ്യരെ പഴിചാരാം. പ്രകൃതി ദുരന്തത്തിനോ? പുരോഗതിയുടെ കൊടുമുടിയിലിരിക്കുന്ന അമേരിക്കയില്‍ കൊടുങ്കാറ്റ് വീശിയപ്പോള്‍ ഉണ്ടായ അഭയാര്‍ഥികളെ ഇവിടെ കാണാം. പക്ഷേ ഒരിക്കലെങ്കിലും ഒരു അഭയാര്‍ഥി ആയിട്ടുള്ള ആള്‍ക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ഒരു തിങ്ങല്‍ ചങ്കോളം തള്ളി വരും. പിന്നെ വാക്കുകള്‍ക്കൊന്നും പ്രസക്തി ഇല്ലാത്ത ഓര്‍മ്മകളാണ്.ലബനാന്‍ യുദ്ധത്തിലുണ്ടായ ലബനാന്‍ അഭയാര്‍ഥികള്‍ക്ക് ഇപ്പോഴും അഭയം കിട്ടിയിരിക്കാന്‍ വഴിയില്ല.)

അവസാന ദിവസം 7 സൈറണ്‍ വഴിയില്‍ വച്ച സ്വീകരിക്കാനുള്ള അവസരം ആണ് ഉണ്ടായത്. അതില്‍ സെക്യൂരിറ്റി പോസ്റ്റിനടുത്ത് വച്ച് സൈറണ്‍ അടിച്ചപ്പോള്‍ ഒളിക്കാന്‍ ചാലു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ അമ്മ പറഞ്ഞതിലെ സത്യം അംഗീകരിക്കാന്‍ ഒരു യുദ്ധം കാണേണ്ടി വന്നു!